പരിയാരം: കണ്ണൂർ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഏഴാംനിലയില്‍നിന്നു താഴേക്ക് ചാടി രോഗിയുടെ കൂട്ടിരിപ്പുകാരൻ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന് ടോം തോംസണാണ് (40) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
രാത്രിയോടെ ബഹളം
ടോം തോംസണിന്റെ അച്ഛൻ തോമസ് ഹെര്‍ണിയ ഓപ്പറേഷന് കഴിഞ്ഞ് ഏഴാം നിലയില്‍ അഡ്മിറ്റാണ്. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയില്‍ എത്തിയത്. നാലു ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയയ്ക്കായി ഏഴാം നിലയിലെ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പുലര്‍ച്ചെ ഒന്നോടെ ടോം ആശുപത്രിയില്‍ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാ യിരുന്നു. സുരക്ഷാജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാള്‍ പുറത്തേക്കു ചാടുമെന്നു ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയര്കേസിനു സമീപത്തുനിന്നു ജനലിലൂടെ പുറത്തേക്കു കടന്നു. ഇതോടെ ആശുപത്രി അധികൃതര്‍ 1.15ന് പയ്യന്നൂര്‍ അഗ്നിശമനസേനയെ വിവരം അറിയിച്ചു.
ശ്രമം പാഴായി
അഗ്നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഏഴാം നിലയില്‍നിന്ന് ആറാം നിലയിലേക്കു വന്നു ടോം തോംസണ്‍ വലയില്ലാത്ത ഭാഗത്ത് നിന്നും 1.50 ന് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ ഇയാളെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 3.10 ന് മരിച്ചു. ഭാര്യ: ജോഷി മോള്. മക്കള്‍:ആഷിക്, അയോണ്‍. സഹോദരങ്ങള്‍: അനില്‍, സുനി, സുമ, സുജ. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.