കോഴിക്കോട്: കാഫിർ സ്ക്രീൻഷോർട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ചെറിയ പരൽമീൻ മാത്രമാണെന്ന് കെ. പ്രവീൺകുമാർ എംഎൽഎ. കേവലം ഒരു ഡിവൈഎഫ്ഐ നേതാവ് വിചാരിച്ചാൽ ഒന്നും ഇത്തരം സ്ക്രീൻഷോട്ടുകൾ ഉണ്ടാകില്ല.
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടുകൂടിയാണ് ഇവർ വർഗീയ പ്രചരണം നടത്തിയിട്ടുള്ളത്. അന്വേഷണം ഉന്നതരിലേക്ക് എത്തും. ഉറപ്പായും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പ്രവീൺകുമാർ പറഞ്ഞു. പ്രത്യേകാന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ജിതിൻ ഭാസ്കർ അറസ്റ്റിലായത്.
കാഫിർ സ്ക്രീൻ ഷോട്ടുമായി ബന്ധപ്പെട്ട് ജിതിൻ ഭാസ്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ് ചെയ്തത്. സ്ക്രീൻഷോർട്ട് വടകര സ്ക്വാഡ്, കടത്തനാട് സഖാക്കൾ, ബാവുപ്പാറ സഖാക്കൾ തുടങ്ങിയ വാട്സ്ആപ്പ്-ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ നിന്നാണ് പ്രചരിച്ചതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു.