പനാജി: ലൈംഗിക പീഡന കേസില്‍ 10 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ട തെഹല്‍ക്ക മുന്‍ ചീഫ് എഡിറ്റർ തരുണ്‍ തേജ്പാല്‍ ഗോവ കോടതിയില്‍ കീഴടങ്ങി.
സുപ്രീംകോടതി നിര്‍ദേശപ്രകാരം മാപുസ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കീഴടങ്ങിയത്. തുടര്‍ന്ന് അദ്ദേഹത്തെ വടക്കന്‍ ഗോവയിലെ കൊള്വേല് സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി.
ബോംബെ ഹൈക്കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നതില്‍നിന്ന് ഇളവ് വേണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി മൂന്നാഴ്ചയ്ക്കകം കീഴടങ്ങാന്‍ തേജ്പാലിന് ഓഗസ്റ്റ് 25ന് നിര്‍ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 21നകം കീഴടങ്ങിയാൽ മാത്രമേ ശിക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള തേജ്പാലിന്റെ അപ്പീല്‍ 22ന് സുപ്രീംകോടതി പരിഗണിക്കൂ.
2013 നവംബറില്‍ ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച പരിപാടിക്കിടെ ഹോട്ടല്‍ ലിഫ്റ്റില്‍വച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കേസ്
. 2021 മേയില്‍ മപുസ അഡീഷണല്‍ സെഷന്‍സ് കോടതി തേജ്പാലിനെ കുറ്റമുക്തനാക്കിയിരുന്നെങ്കിലും ഇതിനെതിരേ ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കി ഓഗസ്റ്റ് ആറിനാണു ബോംബെ ഹൈക്കോടതി തേജ്പാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കൂടാതെ 10 ലക്ഷം രൂപ പിഴയൊടുക്കാനും അത് ഇരയായ യുവതിക്ക് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.