കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനങ്ങളോടിച്ച് അപകടങ്ങളുണ്ടാക്കുന്നത് പതിവായതോടെ അതു തടയാന്‍ ജില്ലയിലെല്ലായിടത്തും പോലീസ് പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ജാഗ്രത കൂടിപ്പോയാലും പൊല്ലാപ്പാവുമെന്ന് കഴിഞ്ഞ ദിവസം തെളിഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ചെര്‍ക്കള-ബേര്‍ക്ക റോഡിലൂടെ പോവുകയായിരുന്ന വിദ്യാനഗര്‍ പോലീസിന്റെ പട്രോളിംഗ് സംഘമാണ് റോഡരികില്‍ നിര്‍ത്തിയിട്ട സ്കൂട്ടറിലിരുന്ന് ദിവാസ്വപ്നം കാണുന്ന ഒരു പത്താംക്ലാസുകാരനെ കണ്ടത്.
കണ്ടപാടേ ചാടിവീണ് കുട്ടിയെ സ്കൂട്ടറുൾപ്പെടെ കസ്റ്റഡിയിലെടുത്തു. സംഭവം കണ്ട് അടുത്തുള്ള കടയില്‍നിന്ന് ഒരു പെണ്‍കുട്ടി ഓടിവന്നു. സ്കൂട്ടര്‍ തന്റേതാണെന്നും പത്താംക്ലാസുകാരന് തന്റെ അനുജനാണെന്നും പറഞ്ഞു.
മാജിദ തസ്രീന്‍ എന്നാണ് തന്റെ പേരെന്നും തനിക്ക് 19 വയസുണ്ടെന്നും ആര്‍സിയും ലൈസന്സുമുണ്ടെന്നും താനാണ് സ്കൂട്ടര്‍ ഓടിച്ചിരുന്നതെന്നും വിശദീകരിച്ചു.
പക്ഷേ ഒന്നും കേള്‍ക്കാതെ പോലീസ് വണ്ടിയും കൊണ്ടുപോയി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് മാജിദയ്ക്കെതിരേ കേസുമെടുത്തു.
പക്ഷേ മാജിദ വെറുതെയിരുന്നില്ല. സമീപത്തെ കടകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ ശേഖരിച്ചു. അനുജനെ പിന്നിലിരുത്തി മാജിദ സ്കൂട്ടര്‍ ഓടിച്ചുവരുന്നതും വണ്ടി നിര്‍ത്തി രണ്ടുപേരും കടയില്‍ കയറുന്നതും പിന്നീട് അനുജന് തിരിച്ചുവന്ന് സ്കൂട്ടറിലിരിക്കുന്നതുമെല്ലാം ആ ദൃശ്യങ്ങളിലുണ്ടായിരുന്നു.
സ്കൂട്ടറില്‍ ഇരുന്നതല്ലാതെ കുട്ടി ഒരിക്കലും വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം വച്ച് മാജിദ ജില്ലാ പോലീസ് മേധാവി ബി.വി.വിജയ് ഭാരത് റെഡ്ഡിക്ക് പരാതി നല്കി.
ഇതോടെ വിദ്യാനഗര്‍ പോലീസ് വെട്ടിലായി. വണ്ടിയില്‍ ഒരു കുട്ടി വെറുതേ ഇരുന്നാലും കേസെടുക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിനു മുന്നില്‍ വിയര്‍ത്തു. പൊല്ലാപ്പില്‍ നിന്ന് തലയൂരാന്‍ ഇനിയെന്ത് വഴിയെന്ന് ചിന്തിച്ച് വണ്ടിയുടെ ബുക്കും പേപ്പറുമെല്ലാം പരിശോധിച്ചപ്പോഴാണ് വണ്ടിക്ക് ഇന്‍ഷ്വറന്‍സില്ലെന്ന് മനസിലായത്.
ഉടന്‍തന്നെ ആ വകുപ്പു മാത്രം ചേര്‍ത്ത് മാജിദയ്ക്കെതിരേ പെറ്റി കേസെടുത്തു. കുട്ടിക്ക് വാഹനമോടിക്കാന്‍ നല്‍കിയെന്ന കേസ് ഒഴിവാക്കി വാഹനം തിരികെ വിട്ടുനല്‍കുകയായിരുന്നു.