കാസർഗോഡ്: പോക്സോ കേസ് പ്രതി സബ് ജയിലിൽ മരിച്ചതിൽ ദുരൂഹതയെന്നു ബന്ധുക്കൾ. പോക്സോ കേസിൽ അറസ്റ്റിലായ ദേളി കുന്നുപാറയിലെ മുബഷിർ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഇയാളെ ജയിൽ അധികൃതർ കാസർഗോഡ് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മുബഷിറിന്‍റെ കുടുംബം ആരോപിച്ചു.
രണ്ടുമാസം മുമ്പ് ഗൾഫിൽനിന്നും നാട്ടിലെത്തിയ മുബഷിറിനെ
മൂന്നാഴ്ച മുമ്പാണ് പോക്സോ കേസിൽ പോലീസ് അറസ്റ്റു ചെയ്തത്. തുടർന്നു കോടതിയിൽ ഹാജരാക്കി കാസർഗോഡ് സബ് ജയിലിലേക്ക് റിമാൻഡു ചെയ്യുകയായിരുന്നു. ഇന്നലെ ഇയാളുടെ മാതാവും സഹോദരനും ജയിലിലെത്തി കണ്ടിരുന്നു. ആ സമയത്ത് ആരോഗ്യപ്രശ്നങ്ങളൊന്നും ഉള്ളതായി പറഞ്ഞിരുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
ജയിലിൽ മര്‍ദനം ഏൽക്കേണ്ടിവന്നെന്ന് മുബഷീര്‍ പറഞ്ഞതായി ബന്ധുക്കള്‍ ആരോപിച്ചു. ജയിലിൽ ചില ഗുളികകൾ കഴിപ്പിച്ചെന്നും ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധു ഹനീഫ് പറഞ്ഞു.
അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതായും ഹനീഫ് പറഞ്ഞു. അതേസമയം, റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ വിദഗ്ധ പോസ്റ്റ്മോര്‍ട്ടം നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. പരിയാരം മെഡിക്കൽ കോളജിൽ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടമെന്നും എംഎൽഎ വ്യക്തമാക്കി.
ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ.മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും.
ദേളി കുന്നുപാറയിലെ പരേതനായ അബ്ദുള്ളയുടെയും ഹാജിറയുടെയും മകനാണ്. സഹോദരങ്ങൾ: മുനവർ, മുസംബിൽ, സൽമാൻ