Kerala
വിലങ്ങാട്: വിലങ്ങാട്, മുണ്ടക്കൈ ദുരന്തബാധിത മേഖലകളില്‍ പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ പല ആളുകളും പ്രസ്ഥാനങ്ങളും നിരവധി വീടുകള്‍ വാഗ്ദാനം ചെയ്തെങ്കിലും വാക്കു പാലിച്ചത് കെസിബിസി മാത്രമാണെന്ന് കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.
വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി 70 വീടുകളുടെ നിര്‍മാണം പൂര്ത്തിയാക്കികൊണ്ടുള്ള കെസിബിസിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ട സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും മഞ്ഞക്കുന്ന് സെന്റ് അല്‍ഫോൻസ പള്ളി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കെസിബിസി അധ്യക്ഷന്‍ എന്ന നിലയില്‍ പല ആളുകളും തന്നെ വിളിച്ച് നൂറുകണക്കിന് വീടുകളാണു വാഗ്ദാനം ചെയ്തത്. പിന്നീട് അവരാരും വിളിച്ചില്ല. കെസിബിസി നൂറുവീടുകള്‍ നിര്‍മിക്കാമെന്നു പ്രഖ്യാപിച്ചു.
ആ വീടുകളുടെ നിര്‍മാണം സമയബന്ധിതമായി നടന്നുകൊണ്ടിരിക്കുകയാണ്. വിലങ്ങാട് 70 വീടുകൾ കാലതാമസമില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞു. കെസിബിസിയുടെ ഈ നടപടി ജനങ്ങളോടും ദൈവത്തോടുമുള്ള പ്രതിബദ്ധതയാണെന്നും ഡോ. ചക്കാലയ്ക്കൽ പറഞ്ഞു.
എഴുപതാമത്തെ വീടിന്റെ താക്കോല്‍ ദാനം തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. ടാസ്ക്ഫോഴ്സ് രൂപവത്കരണം താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലും മേപ്പയൂര്‍ സലാഫിയ കോളജ് അസോസിയേഷന് പ്രസിഡന്റ് ഡോ. ഹുസൈന് മടവൂരും ചേര്‍ന്ന് നിര്‍വഹിച്ചു.
സിഒഡി പ്രസിഡന്റ് മോണ്‍ . ഏബ്രഹാം വയലില്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍, കെസിബിസി ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗവും രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെഎസ്എസ്എഫ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സിഒഡി ഡയറക്ടര്‍ ഫാ. സായി പാറന്‍കുളങ്ങര, വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന മന്ത്രിസഭയ്ക്കും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കും ആശംസകള്‍ നേർന്ന് കേരള കത്തോലിക്കാ മെത്രാന് സമിതി (കെസിബിസി).
ജനങ്ങള്‍ അര്‍പ്പിച്ച വലിയ വിശ്വാസം അഭംഗുരം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഭരണം കാഴ്ചവയ്ക്കാനും പുതിയ സര്‍ക്കാരിന് സാധിക്കട്ടേയെന്ന് പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനയിലും അധിഷ്ഠിതമായ സമഭാവനയും സഹവര്ത്തിത്വവുമാകണം പുതിയ ഭരണകൂടത്തിന്റെ മുഖമുദ്ര. വിഭാഗീയതകള്‍ക്കും ചേരിതിരിവുകള്‍ക്കും അതീതമായി സകലരെയും ഉള്‍ക്കൊള്ളുന്ന ഒരു വികസന സംസ്കാരം സംസ്ഥാനത്ത് വളര്‍ന്നുവരേണ്ടതുണ്ട്. നാടിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടിയുള്ള സര്‍ക്കാരിന്റെ എല്ലാ ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കത്തോലിക്കാ സഭയുടെ പൂര്‍ണമായ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിന് മുന്‍ഗണന നല്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു. മലയോര കര്‍ഷകരും തീരദേശ ജനതയും നേരിടുന്ന ഗൗരവകരമായ ജീവല്‍പ്രശ്നങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു. അവരുടെ ആശങ്കകള്‍ അകറ്റുന്നതിനും ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക പദ്ധതികളും സജീവമായ ഇടപെടലുകളും അനിവാര്യമാണ്.
സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കേരളത്തിന്റെ പാരമ്പര്യമായ സാമുദായിക ഐക്യം നിലനിര്‍ത്തുന്നതിനും ഊന്നല്‍ നല്കുന്ന പ്രവര്‍ത്തന ശൈലി പുതിയ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കേരളത്തിലെ കത്തോലിക്കാ സമൂഹം വിശ്വസിക്കുന്നു.
നവകേരളത്തിന്റെ ശില്പികളാകാന് നിയോഗം ലഭിച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ സര്വേശ്വരന് തുണയാകട്ടെ എന്ന് പ്രാർഥിക്കുന്നതായും കെസിബിസി പ്രസിഡന്റ് പറഞ്ഞു.
Kerala
കോഴിക്കോട്: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വിലങ്ങാട് മലയോര മേഖലയിലുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി വെളിവാക്കുന്ന കാഴ്ചകളാണ് രണ്ടു വര്‍ഷമാകുമ്പോഴും ആ നാട്ടിലുള്ളത്. തകര്‍ന്ന റോഡുകള്‍ക്കും പാലങ്ങള്‍ക്കും മാറ്റമില്ല.
അടിസ്ഥാന സൗകര്യവികസനത്തിനായി സര്‍ക്കാര്‍ കോടികള്‍ പ്രഖ്യാപിച്ചെങ്കിലും യുദ്ധഭൂമിയിലേതുപോലെ തകര്‍ന്നുകിടക്കുന്ന പാലങ്ങളും റോഡുകളും ദുരന്തത്തിനിരയായവരുടെ മനസില്‍ നടുക്കുന്ന ഓര്‍മകളെ വിളിച്ചുണര്‍ത്തുകയാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ബഹുഭൂരിപക്ഷവും കടലാസിലൊതുങ്ങവേ, ദുരിതബാധിതര്‍ക്ക് വാക്കിലും പ്രവൃത്തിയിലും ആശ്വാസമായത് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി)യാണ്.
ഒരു നാടിന്റെ വികസനസൂചികയുടെ മാനദണ്ഡങ്ങളായ അടിസ്ഥാന സൗകര്യങ്ങള്‍ പാടേ തകര്‍ന്നുകിടക്കുമ്പോള്‍, വീടു നഷ്ടപ്പെട്ടവര്‍ക്കു സര്‍ക്കാര്‍ നല്കിയ ഏതാനും ലക്ഷങ്ങള്കൊണ്ടു മാത്രം ആ നാടിന്റെ മനസ് തെളിയില്ല. തങ്ങളെ ഗ്രസിച്ചു കടന്നുപോയ വലിയൊരു ദുരന്തത്തിന്റെ ആഘാതത്തില്‍ കഴിയുന്നവര്‍ക്ക്, പ്രഖ്യാപനത്തേക്കാളുപരി സാന്ത്വനമാകുന്നത് അവരെ ചേര്‍ത്തുനിർത്തുന്ന കരങ്ങള്‍ തന്നെയാണ്. അത്തരം ഇടപെടലിലൂടെയാണ് കെസിബിസിക്ക് വിലങ്ങാട് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞത്.
വലിയ മഴ പെയ്താലും ഭീതിയൊഴിഞ്ഞ മനസോടെ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്ന വിധത്തിലുള്ള വാസസ്ഥലമൊരുക്കിയ കെസിബിസി ക്ക് 70 വീടുകളുടെ നിര്‍മാണത്തോടെ വിലങ്ങാടുമായുളള ബന്ധം അവസാനിപ്പിക്കുന്നില്ല. ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതിദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപീകരണം, ദുരന്തത്തെ നേരിടാനുള്ള മാനസികശേഷി വളര്‍ത്തൽ തുടങ്ങി രണ്ടാംഘട്ട പദ്ധതികള്‍ ഇന്നു പ്രഖ്യാപിക്കും.
ദുരന്തം നടന്ന് രണ്ടുവര്‍ഷം തികയുംമുമ്പേ വീടുകളുടെ നിര്‍മാണം കെസിബിസി പൂര്‍ത്തിയാക്കിയതില്‍ വിലങ്ങാട് മേഖലയില്‍ ആഹ്ലാദം അലതല്ലുകയാണ്. സര്‍ക്കാരിന്റെ നിയമങ്ങളും പ്രതികൂല കാലാവസ്ഥയുമെല്ലാം പ്രതിസന്ധികള്‍ സൃഷ്ടിച്ചെങ്കിലും അതൊന്നും കെസിബിസിയു ടെ ലക്ഷ്യത്തിനു തടസമായില്ല.
ആശ്വാസത്തണലിലേക്ക് 70 കുടുംബങ്ങൾ;രണ്ടാം ഘട്ടത്തിന് ഇന്നു തിരി തെളിയും
വിലങ്ങാട് ഉരുള്‍ ദുരിതബാധിതര്‍ക്കായി 70 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിക്കൊണ്ടുള്ള കെസിബിസിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടത്തിന്റെ സമാപനവും രണ്ടാംഘട്ട പദ്ധതിയുടെ ഉദ്ഘാടനവും ഇന്നു നടക്കും. വൈകുന്നേരം നാലിന് മഞ്ഞക്കുന്ന് സെന്റ് അല്‍ഫോൻസ പള്ളി അങ്കണത്തിലാണ് ഇതുസംബന്ധിച്ച ചടങ്ങ്.
പുതിയ എട്ടു വീടുകളുടെ നിര്‍മാണം, ജീവനോപാധി സാധ്യതകള്‍ വർധിപ്പിക്കല്‍, പ്രകൃതിദുരന്തങ്ങളില്‍ കര്‍മനിരതരാകാന്‍ പ്രാപ്തരായ ടാസ്ക് ഫോഴ്സ് ടീം രൂപീകരണം, മാനസിക പിന്തുണയ്ക്കായുള്ള കൗണ്‍സിലേഴ്സ് ടീം ശക്തീകരണം എന്നിവയ്ക്കാണ് രണ്ടാം ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.
കെസിബിസി പ്രസിഡന്റ് അർച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. തലശേരി ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ആമുഖപ്രഭാഷണം നടത്തും.
Kerala
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് 2024 ഓഗസ്റ്റ് അഞ്ചിന് കെസിബിസി ദുരിതബാധിതര്‍ക്കായി ഭവന പദ്ധതി പ്രഖ്യാപിച്ചത്. ദീപികയും പദ്ധതിയിൽ പങ്കാളിയായി.
കെസിബിസിയുടെ കീഴിലുളള ജെപിഡി കമ്മീഷനാണ് നിര്‍മാണ ചുമതല കൈമാറിയത്. രൂപതകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തെ ജെപിഡി കമ്മീഷന് വീട് നിര്‍മാണ ഉത്തരവാദിത്വമേല്‍പ്പിച്ചു.
വയനാട്ടിൽ മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടത്തിന്റെ നേതൃത്വത്തിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബത്തേരി ബിഷപ് ജോസഫ് മാർ തോമസിന്റെ നേതൃത്വത്തിൽ ശ്രേയസും കോഴിക്കോട് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ ജീവനയും സഹകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. താമരശേരി രൂപതയ്ക്കു കീഴില്‍ വരുന്ന വിലങ്ങാട്ടെ ഭവനനിര്‍മാണ ചുമതല ഏറ്റെടുത്തത് സിഒഡിയാണ്.
2024 ഡിസംബർ അഞ്ചിനു ചേർന്ന കെസിബിസി യോഗം പദ്ധതി സംബന്ധിച്ച് വിലയിരുത്തുകയും ഭവനനിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ഡിസംബർ 19ന് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ തോമാട്ടുചാലിലും ബത്തേരി രൂപതയുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിലും നടപ്പാക്കുന്ന ഭവനനിർമാണത്തിന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തറക്കല്ലിട്ടു. തുടർന്ന് ഡിസംബർ 20ന് വിലങ്ങാട്ടെ നിർമാണപ്രവർത്തനങ്ങൾക്കും കർദിനാൾ തറക്കല്ലിട്ടു.
വിലങ്ങാട് ഉരുള്‍ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍തന്നെ ആദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്ക് കൈമാറി സിഒഡി ചരിത്രം കുറിച്ചു. ഉരുള്‍ദുരന്തമുണ്ടായ പ്രദേശങ്ങളിലെ ദേവാലയങ്ങളിലെ വൈദികരും ഭവനപദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ്. വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി മുന്‍ വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി, നിലവിലെ വികാരി ഫാ. ബോബി പൂവത്തിങ്കല്‍ എന്നിവരുടെ മേല്‍നോട്ടം ദിനേനെയുണ്ടായിരുന്നു.
കെസിബിസി പ്രസിഡന്റിന്റെ നിർദേശപ്രകാരം ജെപിഡി കമ്മീഷന് സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയിരുന്നു. ഫാ. ജേക്കബ് മാവുങ്കല്‍ കുത്യമായ ഇടവേളകളില്‍ കോഴിക്കോട്ടെത്തി ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു.
ജാതിമത ഭേദമെന്യേ ഉരുള്‍ദുരിതബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ വിവിധ പ്രസ്ഥാനങ്ങളിലൂടെ കെസിബിസിക്കു കഴിഞ്ഞു. ഒരു ദുരന്തവും ദുരന്തമായി അവശേഷിക്കുന്നില്ല. എല്ലാവരും ഒരുമിച്ചാല്‍ അവയെ ജീവനുള്ള സ്മാരകമായി മാറ്റാന്‍ കഴിയുമെന്ന് തെളിയിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെസിബിസി ഏറ്റെടുത്തു നടപ്പാക്കിയ ഭവന പദ്ധതിയെന്ന് ഫാ. ജേക്കബ് മാവുങ്കല്‍ പറഞ്ഞു.
Kerala
കോഴിക്കോട്: 2024ലെ ഉരുൾദുരന്തത്തിൽ തകർന്നടിഞ്ഞ വിലങ്ങാടിന്റെ ഹൃദയത്തിൽ ഉയിർത്തെഴുന്നേൽപ് അടയാളപ്പെടുത്തുന്ന ദിനമാണിന്ന്. ഒരു പാതിരാത്രി അവരുടെ ജീവിതത്തിലെ സർവതും കവർന്നെടുത്തെങ്കിൽ ഇന്നൊരു പകൽ 70 കുടുംബങ്ങൾക്ക് ജീവിതം തിരികെ സമ്മാനിക്കുകയാണ്, ആവോളം നിറക്കൂട്ടുമായി.
കേരള കത്തോലിക്ക സഭയുടെ കാരുണ്യസ്പർശം ഇനി അവരുടെ ജീവിതത്തിൽ വെളിച്ചമായി നിറയും. ഉരുൾദുരന്തത്തിന് ഇരയായ കുടുംബങ്ങൾക്കു വേണ്ടി കെസിബിസിയും ദീപികയും കൈകോർത്തപ്പോൾ കോഴിക്കോട് വിലങ്ങാട്ട് ഉയർന്നത് മനോഹരമായ, മികച്ച സൗകര്യങ്ങളോടുകൂടിയ 70 ഭവനങ്ങൾ. പൂർത്തിയാക്കിയ വീടുകൾ ഇന്നു വിലങ്ങാട്ട് നടക്കുന്ന ചടങ്ങിൽ കൈമാറും.
മറക്കാനാവാത്ത ദിനം
2024 ജൂലൈ 30. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് പ്രദേശവാസികള്‍ക്ക് മറക്കാനാകുന്നതല്ല ആ ദിവസം. പാതിരാത്രിക്ക് കരളു പിളര്ക്കുംകണക്കെയെത്തിയ ഉരുളിന്റെ വക്കില്‍നിന്നു തലമുടിനാരിഴയ്ക്കാണ് ഒട്ടേറെ നിസഹായരായ മനുഷ്യര്‍ ജീവൻ മാത്രം രക്ഷിച്ച് കുന്നിന്മുകളിലേക്ക് പലായനം ചെയ്തത്. വന്‍ പാറകളും മരങ്ങളും കൂട്ടിയിടിച്ചുണ്ടായ പ്രകമ്പനവും മലവെള്ളപ്പാച്ചിലിന്റെ ഇരമ്പലും സൃഷ്ടിച്ച ആഘാതത്തില്‍ ഒരു രാത്രി മുഴുവന്‍ കൂരിരുളില്‍ കഴിഞ്ഞുകൂടിയ ആ മനുഷ്യരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ചകളായിരുന്നു പിറ്റേന്നു സൂര്യനുദിച്ചപ്പോള്‍ ദൃശ്യമായത്. പല വീടുകളും കാണാനില്ല. അവിടെ കൂറ്റന്‍ പാറകളും മരങ്ങളും ചെളിയും നിറഞ്ഞിരിക്കുന്നു.
ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ മലവെള്ളമെടുത്തു. പാറക്കഷണങ്ങള്‍ വന്നിടിച്ച് പൂര്‍ണമായും ഭാഗികമായും തകര്‍ന്ന വീടുകള്‍. വാഹനങ്ങള്‍, വളര്ത്തുമൃഗാദികള്, ഭൂമിയുടെരേഖകള്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍... ഒരായുസുകൊണ്ടു സ്വരുക്കൂട്ടിയ സര്‍വതും ഉരുള്‍ കവര്‍ന്നു. ഒറ്റ രാത്രികൊണ്ട് ഇവരത്രയും ഉടുതുണിയുടെ മാത്രം ഉടമകളായി മാറി. ഇനി എങ്ങനെ ജീവിക്കും? ഉപജീവന മാര്‍ഗം, മക്കളുടെ വിദ്യാഭ്യാസം, കുടുംബച്ചെലവ്... പച്ചമരത്തിനു തീപിടിച്ച മാനസികാവസ്ഥ. ആഴ്ചകളോളം ഉറങ്ങാന്‍ കഴിയാതെ മാനസിക വിഭ്രാന്തിയിലേക്കു നീങ്ങാന്‍ തുടങ്ങിയ നിസഹായരായ ജനതയുടെ വേദനയുടെ ആഴമറിഞ്ഞ് സഹായഹസ്തം നീട്ടിയത് കേരള കത്തോലിക്ക മെത്രാന് സമിതി (കെസിബിസി)യായിരുന്നു.
138 വീടുകൾ
വിലങ്ങാട് ദുരന്തത്തിൽ ഒരാൾക്കു മാത്രമേ ജീവഹാനി ഉണ്ടായുള്ളൂ എന്നതു മാത്രമാണ് ആശ്വാസകരമായത്. എന്നാൽ, വിലങ്ങാടിനൊപ്പം വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ദുരന്തം അതീവ ഭയാനകമായിരുന്നു. 238 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. അതിനാൽ സർക്കാരിന്റെ ഉൾപ്പെടെ ഏവരുടെയും ശ്രദ്ധ വയനാട്ടിലേക്കു തിരിഞ്ഞു. എന്നാൽ, കെസിബിസി വയനാടിനൊപ്പം വിലങ്ങാടിനെയും ചേർത്തുപിടിച്ചു. വയനാട്ടിലും വിലങ്ങാടുമായി 138 വീടുകളാണ് കെസിബിസിയുടെ നേതൃത്വത്തിൽ പണിതു നൽകുന്നത്. വയനാട്ടിൽ പണിയുന്ന വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
വീടുകൾ സുരക്ഷിത മേഖലയിൽ
ഉരുള്‍ദുരന്തമുണ്ടായി രണ്ടു വര്‍ഷം തികയും മുമ്പേ, കൃത്യമായി പറഞ്ഞാല്‍ 21 മാസംകൊണ്ട് ദുരിതബാധിതരായ 70 പേര്‍ക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ ഭവനം നിര്‍മിച്ചു നല്കിയ കേരള കത്തോലിക്ക മെത്രാന് സമിതിയുടെ സാമൂഹിക പ്രതിബദ്ധത നവോത്ഥാന കേരളത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളിൽ രേഖപ്പെടുത്തും. ഒരു സര്‍ക്കാരിനും ഇത്ര വേഗത്തില്‍ ഒരു വാഗ്ദാനവും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതിസന്ധികള്‍ ഒട്ടേറെയുണ്ടായിരുന്നു. പക്ഷേ, ദുരിതബാധിതരുടെ കണ്ണീര് എത്രയും വേഗം ഒപ്പാനുള്ള കത്തോലിക്കാ സഭയുടെ ദൗത്യത്തിനു പിന്തുണയുമായി വിവിധ സന്യാസ സഭകളും സംഘടനകളും കൈകോര്‍ത്തപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ദ്രുതഗതിയിലായി.
മഴക്കാലം പടിവാതില്‍ക്കലെത്തി. 70 കുടുംബങ്ങള്‍ക്കിനി തോരാമഴയെയും ഉരുളിനെയും പേടിക്കാതെ സ്വസ്ഥമായുറങ്ങാം. ഉരുളിന്റെ കരാളഹസ്തമെത്താത്ത സുരക്ഷിതമായ സ്ഥലത്തു നിര്‍മിച്ച ഉറപ്പുള്ള വീടുകളില്‍ കഴിയുന്ന ഓരോ കുടുംബവും ദൈവദൂതരെപ്പോലെ സഹായഹസ്തവുമായി എത്തിയ കെസിബിസിക്കു നന്ദി പറയുന്നു.
ഇതാണ് കേരള മോഡല്‍
താമരശേരി രൂപതയിലാണ് ഏറ്റവും കൂടുതല്‍ വീടുകള്‍ ഇതിനോടകം പൂര്‍ത്തിയാക്കി കൈമാറിയത്. മാനന്തവാടി, ബത്തേരി രൂപതകള്‍ ഏറ്റെടുത്ത വീടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. എല്ലാ രൂപതകള്‍ക്കും വീട് നിര്‍മാണത്തിനുള്ള തുക പൂര്‍ണമായും കെസിബിസി കൈമാറിക്കഴിഞ്ഞു. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തിൽ കാരിത്താസ് ഇന്ത്യ, സിആര്‍എസ്, കെസിഎംഎസ്, താമരശേരി രൂപതയുടെ സിഒഡി, മാനന്തവാടി രൂപതയുടെ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബത്തേരി രൂപതയുടെ ശ്രേയസ്, കോഴിക്കോട് രൂപതയുടെ ജീവന എന്നീ പ്രസ്ഥാനങ്ങളുമായി സഹകരിച്ചു കെസിബിസി നടപ്പിലാക്കിയ ദുരിതാനന്തര പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ മറ്റൊരു കേരള മോഡല്‍ വികസനമായി വാഴ്ത്തപ്പെടുമെന്നതില്‍ സംശയമില്ല.
Kerala
കൊച്ചി: മതബോധനരംഗത്തു തനതായ സംഭാവനകള്‍ നൽകുന്നവര്ക്കായി ഏര്‍പ്പെടുത്തിയ കെസിബിസിയുടെ മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മതബോധനരംഗത്തു ശ്രദ്ധേയ സേവനം ചെയ്ത ഫാ. മാത്യു നടയ്ക്കലിന്റെ ഓര്‍മയ്ക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
സീറോമലബാര്‍ സഭയില്‍നിന്ന് കോതമംഗലം രൂപതയിലെ വാഴക്കുളം സെന്റ് ജോര്‍ജ് ഇടവകാംഗം രാജീവ് ജോസഫ്, സീറോമലങ്കര സഭയില്‍നിന്നു മാവേലിക്കര രൂപതയിലെ കൈതക്കോട് സെന്റ് ജോര്‍ജ് ഇടവകാംഗം റോസമ്മ ഗീവറുഗീസ്, ലത്തീന്‍ സഭയില്‍നിന്നു വരാപ്പുഴ അതിരൂപതയിലെ പോണേക്കര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗം ഡോ. കെ.ജെ. ഗ്രിഗറി പോള്‍ എന്നിവർക്കാണു പുരസ്കാരങ്ങൾ.
മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ 30ന് നടക്കുന്ന മതാധ്യാപക സംഗമത്തില്‍ ബിഷപ് മാത്യു മാര്‍ പോളികാര്പസ് അവാര്‍ഡുകള്‍ നൽകും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണില്‍, മാവേലിക്കര രൂപത മതബോധന ഡയറക്ടര്‍ ഫാ. കുര്യാക്കോസ് തിരുവാലില്‍ എന്നിവര്‍ പ്രസംഗിക്കും.
Kerala
കൊച്ചി: ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയം യുഡിഎഫ് സര്‍ക്കാര്‍ പൂർണമായും തിരുത്തിയെഴുതണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നടപടികള്‍ കേരളത്തിൽ ഭരണത്തിലേറുന്ന പുതിയ സര്‍ക്കാര്‍ മാതൃകയാക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ്സ്റ്റാൻഡുകള്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ 500 മീറ്റര്‍ പരിധിയിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടണമെന്ന തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുജനനന്മ ലക്ഷ്യമിട്ടുള്ളതാണ്.
2016ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ബെവ്കോ-കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലറ്റുകള് ഓരോ വര്‍ഷവും പത്തു ശതമാനം വീതം അടച്ചുപൂട്ടാന്‍ ആരംഭിച്ചിരുന്നു. പിന്നീട് 29 ബാറുകള്‍ ഒഴികെ മുഴുവന്‍ മദ്യശാലകളും അടച്ചുപൂട്ടി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പാത പുതിയ സര്‍ക്കാര്‍ പിന്തുടരണം. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പില്‍ വരുത്തണം.
മയക്കുമരുന്നുകളുടെ ഉറവിടത്തെ പുതിയ സര്‍ക്കാര്‍ ഇല്ലാതാക്കണം. ഇക്കാര്യത്തിൽ കര്‍ണാടക, തമിഴ്നാട്, കേരള സര്‍ക്കാരുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.
കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 16ന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി നടക്കും.
Kerala
കൊച്ചി: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനു കാരണം കാണിച്ചില്ല എന്നതുകൊണ്ടു മാത്രം കുടുംബക്കോടതിക്ക് വിവാഹമോചനം നിഷേധിക്കാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ദാമ്പത്യസ്നേഹവും ജീവന്റെ സംരക്ഷണവുമെന്ന വിവാഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ തകർക്കുന്ന ഇത്തരം വിധികൾ വഴി സമൂഹത്തിന്റെ അടിസ്ഥാനഘടകമായ കുടുംബം എന്ന സംവിധാനംതന്നെ ഇല്ലാതാക്കാൻ ഇടയാക്കും.
ഉത്തരവാദിത്വബോധത്തോടെയും പരസ്പരസമ്മതത്തോടെയും വിവാഹബന്ധത്തിലേക്ക് കടന്നുവരുന്ന ദമ്പതിമാർ ഉത്തരവാദിത്വത്തിൽനിന്നു പിൻവാങ്ങുമ്പോൾ കാരണങ്ങൾ ബോധിപ്പിക്കേണ്ടതില്ലെന്ന് പറയുന്നതിൽ എന്തു യുക്തിയാണുള്ളത്? ഉരുവാക്കപ്പെടുന്ന കുഞ്ഞുങ്ങൾക്കും അവകാശങ്ങളുണ്ട്.
ഉദരത്തിലായിരിക്കുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ആരു വാദിക്കുമെന്ന ചോദ്യത്തിന്റെ പ്രസക്തിയും ഹൈക്കോടതി വിലയിരുത്തേണ്ടതുണ്ട്.
സമൂഹത്തിലെ പാരമ്പര്യസംവിധാനങ്ങളെ തകർക്കുകവഴി സമൂഹത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാകുകയും മനുഷ്യവംശത്തിന്റെ നാശത്തിനു വഴിവയ്ക്കുകയും ചെയ്യുമെന്നും സമിതി അഭിപ്രായപ്പെട്ടു.
ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരെപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: യുദ്ധങ്ങളാലും സംഘര്‍ഷങ്ങളാലും ലോകം കലുഷിതമാകുമ്പോഴും നാം വെല്ലുവിളികളും അനിശ്ചിതത്വങ്ങളും അഭിമുഖീകരിക്കുമ്പോഴും ഈസ്റ്ററിന്റെ സന്ദേശം ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും മുന്നോട്ട് നയിക്കുന്നുവെന്ന് കെസിബിസി.
മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു ലോകത്തിന് പ്രത്യാശയും സമാധാനവും പുതുജീവനും പകരുന്ന അനുഭവമാണ് ഈസ്റ്റര്‍. ഇരുട്ടിനെ മറികടന്ന് പ്രകാശത്തില്‍ വ്യാപരിക്കുന്ന ജീവിതത്തിന്റെ സന്ദേശമാണ് ഈസ്റ്റര്‍ നമുക്ക് സമ്മാനിക്കുന്നത്.
പരസ്പരസ്നേഹവും സഹാനുഭൂതിയും പങ്കുവച്ച് ഒരു നല്ല സമൂഹം സൃഷ്ടിക്കാന്‍ ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെ. ജീവിതത്തില്‍ സമാധാനപൂരിതമായ പുതിയ പ്രഭാതത്തിനായി പ്രത്യാശിക്കാൻ നമുക്കു സാധിക്കണമെന്നും കെസിബിസി ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
Kerala
കൊച്ചി: കത്തോലിക്കാ സഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചുവരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കിനല്കാത്ത സാഹചര്യം നിലവിലുണ്ടെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
അനിയന്ത്രിത അധികാരത്തോടുകൂടിയുള്ള പുതിയ ഉദ്യോഗസ്ഥസംവിധാനങ്ങള്‍ സന്നദ്ധസേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാക്കും.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന എഫ്സിആർഎ ഭേദഗതി ബിൽ പൊതുസമൂഹത്തിലോ പാര്‍ലമെന്റിലോ വിശദമായ ചര്‍ച്ചയ്ക്കു പോലും വന്നിട്ടില്ല.അതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചയ്ക്കുമായി ഈ ബിൽ പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്കു വിടണം.
എഫ്സിആർഎ വിഷയം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി സഭ കാണുന്നില്ല. സഭയെ സംബന്ധിച്ചു കക്ഷിരാഷ്ട്രീയമില്ല. വിഷയത്തിലുള്ള ആശങ്കകളും ദുരൂഹതകളും നീക്കണമെന്നതാണു പ്രധാനമെന്നും ഫാ. തോമസ് തറയിലും കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ. മൈക്കിൾ പുളിക്കലും വ്യക്തമാക്കി.
Kerala
കൊച്ചി: എഫ്സിആര്‍എ നിയമഭേദഗതിക്കെതിരെ കേരള കത്തോലിക്കാ മെത്രാന് സമിതി. ഭേദഗതിയില്‍ നീതി നിഷേധമുണ്ട്. ബിൽ ഭരണഘടനാ വിരുദ്ധമെന്നും കെസിബിസി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ബിൽ പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും അഭ്യന്തര മന്ത്രിക്കും കെസിബിസി കത്തയച്ചു.
ഭരണഘടന ഉറപ്പു നല്കുന്ന മൗലിക അവകാശങ്ങളും ന്യൂനപക്ഷ അവകാശങ്ങളും നിഷേധിക്കുന്നതാണ് ബിൽ. ജാതി-മത ഭേദമന്യേ സന്നദ്ധ സംഘടനകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും ആരാധനാലയങ്ങളും അനായാസമായി പിടിച്ചെടുക്കാനാകുന്ന അധികാര ദുര്‍വിനിയോഗത്തിന്റെ നിരവധി സാധ്യതകള്‍ ഈ ഭേദഗതിയിലൂടെ ഉണ്ടാവുന്നത് ആശങ്കാജനകമാണ്.
കത്തോലിക്ക സഭയുടേതുള്‍പ്പെടെ നിയമാനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന നിരവധി സന്നദ്ധ സംഘടനകളുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ പുതുക്കി നല്‍കാത്ത സാഹചര്യമാണ് നിലവില്‍. അതിനു പുറമേ അനിയന്ത്രിത അധികാരത്തോട് കൂടിയുള്ള പുതിയ സംവിധാനങ്ങള്‍ സന്നദ്ധ സേവന മേഖലയില്‍ മതപരവും വര്‍ഗീയവുമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ ഇടയാകും.
ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബിൽ പൊതു സമൂഹത്തിലോ പാര്‍ലമെന്റിലോ വിശദമായ ചര്‍ച്ചയ്ക്ക് പോലും വന്നിട്ടില്ല. ആയതിനാല്‍ കൂടുതല്‍ പഠനത്തിനും ചര്‍ച്ചക്കുമായി ഈ ബില്ല് പാര്‍ലമെന്ററി സബ്ജക്ട് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെസിബിസി പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു.
കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളത്തിലെ 32 കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര് പങ്കെടുത്തു.
Kerala
തലശേരി: കെസിബിസി പ്രോലൈഫ് സമിതിയുടെ 2026ലെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം തലശേരി അതിരൂപത പാസ്റ്ററല്‍ സെന്ററിൽ നടന്നു. ‘ജീവസംരക്ഷണം സാമൂഹ്യ നന്മയ്ക്ക് ’ എന്നതാണ് ഈ വര്‍ഷത്തെ ആപ്തവാക്യം.
തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി അര്‍പ്പിച്ച വിശുദ്ധ കുർ ബാനയോടു കൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറമ്പില്‍ പതാക ഉയര്‍ത്തി.
സുല്‍ത്താന്‍ ബത്തേരി രൂപത ബിഷപ് ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം തലശേരി ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. പ്രോലൈഫ് ദിനാഘോഷത്തിന്റെ ഓർമയ്ക്കായ് പിതാക്കന്മാർ വൃക്ഷത്തൈ നട്ടു.
കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയര്മാന് ബിഷപ് ഡോ. തോമസ് മാര്‍ യൗസേബിയൂസ് ഓണ്‍ലൈന്‍ സന്ദേശം നല്കി. ഡയറക്ടര്‍ ഫാ. ഡോ. ക്ലീറ്റസ് കതിര്‍പ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ആനിമേറ്റര്‍മാരായ സിസ്റ്റർ മേരി ജോര്‍ജ്, ജോര്‍ജ് എഫ്. സേവ്യര്‍, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറന്‍സ് കടിക്കാട്ട് , സീറോ മലബാര്‍ പ്രോലൈഫ് അപ്പൊ സ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, കെസിബിസി പ്രോലൈഫ് സമിതി കള്‍ച്ചറല്‍ ഫോറം കോ-ഓർഡിനേറ്റര്‍ ആന്റണി പത്രോസ് തുടങ്ങിയവര്‍ പ്രസം ഗിച്ചു.
ടോമി ഓലിക്കൽ, സിസ്റ്റർ ലിന്റ സിഎച്ച് എഫ്, നോബര്‍ട്ട് കക്കാരിയില്‍, സെമിലി സുനില്‍, ഷീബ തെക്കേടത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
തുടര്‍ന്ന് 2027 ലെ പ്രോലൈഫ് ദിനാഘോഷങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കു വേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികള്‍ പതാക ഏറ്റുവാങ്ങി.
Kerala
തൃശൂർ: കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം ഇന്നു തലശേരി അതിരൂപത പാസ്റ്ററൽ സെന്ററിൽ നടക്കും. ‘ജീവസംരക്ഷണം സമൂഹനന്മയ്ക്ക്’ എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
രാവിലെ 8.30ന് തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ പാലാക്കുഴി അർപ്പിക്കുന്ന വി. കുർബാനയോടെ ദിനാചരണം ആരംഭിക്കും. തുടർന്നു കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറന്പിൽ പതാക ഉയർത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും.
സുൽത്താൻബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയർമാൻ ബിഷപ് ഡോ. തോമസ് മാർ യൗസേബിയൂസ് ഓണ്‍ലൈൻ സന്ദേശം നൽകും.
ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറന്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ്. സേവ്യർ, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറൻസ് കടിക്കാട്ടിൽ, സീറോ മലബാർ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, കൾച്ചറൽ ഫോറം കോ-ഓർഡിനേറ്റർ ആന്റണി പത്രോസ് തുടങ്ങിയവർ പ്രസംഗിക്കും.
ഡോ. ഫ്രാൻസിസ് ജെ. ആറാടൻ, ഡോ. ഫെലിക്സ് ജെയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ടോമി ഓലിക്കൽ, സിസ്റ്റർ ലിൻഡ സിഎച്ച്എഫ്, നോബർട്ട് കക്കാരിയിൽ, സെമിലി സുനിൽ, ഷീബ തെക്കേടത്ത് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.
മരിയഭവൻ പൂപ്പറന്പ്, സ്നേഹാലയം അന്പലത്തറ, സ്നേഹഭവൻ കൊളയാട്, ആശാഭവൻ കുറുവൻചാൽ എന്നീ സ്ഥാപനങ്ങളെയും ഫാ. പ്രിയേഷ് കളരിമുറിയിൽ, ഷാജി ആൻഡ് ബോബി വേറനാനിക്കൽ എന്ന വലിയ കുടുംബത്തെയും ആദരിക്കും. തുടർന്ന് 2027ലെ പ്രോലൈഫ് ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കുവേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികൾ പതാക ഏറ്റുവാങ്ങും.
കേരളത്തിലെ മുഴുവൻ രൂപതകളിൽനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും.
Kerala
കൊച്ചി: ക്രൈസ്തവരുടെ പുണ്യദിനങ്ങളായ പെസഹ വ്യാഴവും ഈസ്റ്റര്‍ ഞായറും അഖിലേന്ത്യാ എന്‍ജിനിയറിംഗ് എന്‍ട്രന്‍സ് പരീക്ഷകള്‍ നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് കെസിബിസി.
ക്രൈസ്തവര്‍ വിശുദ്ധമായി ആചരിക്കുന്ന തിരുനാള്‍ ദിനങ്ങളില്‍ മത്സരപ്പരീക്ഷകള് നടത്തുന്നത്, ക്രിസ്തീയ യുവജനങ്ങള്‍ക്ക് തങ്ങളുടെ മതവിശ്വാസം സ്വതന്ത്രമായി ആചരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന നല്കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.
പലപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഈ പ്രവണത ക്രൈസ്ത ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, വൈസ് പ്രസിഡന്റ് ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസ്, സെക്രട്ടറി ജനറല്‍ ആര്‍ച്ച്ബിഷപ് മാർ തോമസ് തറയില്‍ എന്നിവര്‍ പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അധികാരികള്‍ക്കും കത്തയയ്ക്കുമെന്നും കെസിബിസി വക്താവ് ഫാ. തോമസ് തറയില്‍ അറിയിച്ചു.
Kerala
കൊച്ചി: മദ്യത്തിനും മയക്കുമരുന്നിനുമെതിരേ ആര്‍ജവത്തോടെ നടപടികളെടുക്കുന്ന സര്‍ക്കാരുണ്ടാകണമെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്.
കേരള കത്തോലിക്കാ സഭയുടെ മദ്യ- ലഹരി വിരുദ്ധ ഞായർ ആചരണത്തിന്റെ ഭാഗമായി തയാറാക്കിയ സർക്കുലറിലാണ് ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
സംസ്ഥാനം മദ്യശാലകളുടെ പ്രളയത്തിലാണ്. ആയിരത്തിലധികം ബാറുകൾ, 337 ബെവ്കോ, കൺസ്യൂമർ ഫെഡ് ഔട്ട്ലറ്റുകൾ, 5071 കള്ളുഷാപ്പുകൾ എന്നിവ സംസ്ഥാനത്താകെയുണ്ട്. മദ്യശാലകൾക്കു സർക്കാർ യഥേഷ്ടം ലൈസൻസ് നൽകി.
എല്ലാ സമുദായ, ഭക്തസംഘടനകളും മദ്യ- ലഹരിവിരുദ്ധ സമിതികൾ രൂപീകരിച്ച് സാമൂഹ്യവിപത്തിനെതിരേ രംഗത്തിറങ്ങണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു.
എട്ടിന് കേരളത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാന മധ്യേ വായിക്കുന്നതിന് കമ്മീഷന് ചെയര്മാന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും വൈസ് ചെയര്മാന് ബിഷപ് മാര്‍ അലക്സ് താരമംഗലവും ചേര്‍ന്നാണു സർക്കുലർ തയാറാക്കിയത്.
Kerala
കൊച്ചി: മെട്രോ സ്റ്റേഷനിൽ ബെവ്കോയുടെ ഔട്ട്ലെറ്റ് തുടങ്ങിയത് ചട്ടലംഘനമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള.
മദ്യപിച്ചു ട്രെയിനില്‍ കയറരുതെന്നു മാത്രമല്ല, റെയില്‍വേയുടെ അധീനതയിലുള്ള ഒരിടത്തും മദ്യപര്‍ പ്രവേശിക്കരുതെന്ന നിയമവ്യവസ്ഥയുള്ളപ്പോള്‍ മെട്രോ റെയിൽ സ്റ്റേഷനില്‍ത്തന്നെ ബെവ്കോയ്ക്ക് അവസരം കൊടുത്തത് ചട്ടലംഘനമാണ്.
500 മീറ്റര്‍ റെയില്‍വേയുടെ ദൂരപരിധിയിലുള്ള മുഴുവന്‍ ബെവ്കോ ഔട്ട്ലെറ്റുകളും അടച്ചുപൂട്ടണമെന്ന ദക്ഷിണ റെയില്‍വേയുടെ കത്തിനെ നിരാകരിച്ചവരാണ് ബിവറേജസ് കോര്പറേഷന്.
ഇവർക്ക് നിയമവ്യവസ്ഥയ്ക്കു വിരുദ്ധമായി മെട്രോറെയില്‍ സ്റ്റേഷനില്‍ അവസരം കൊടുത്തത് വിരോധാഭാസമാണെന്നും പ്രസാദ് കുരുവിള പറഞ്ഞു.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള മിന്നല്‍ വേഗതയിലുള്ള നയംമാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാല്‍ കുറ്റംപറയാനാവില്ലെന്നും ബാറുകളുടെ സമയം വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി.
മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്കാരി പ്രീണന നയം സ്വീകരിച്ചവര്‍ മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യുമെന്ന ബൈബിള്‍ വാക്യം ഓര്‍മയില്‍ വയ്ക്കുന്നത് ഉചിതമായിരിക്കും.
മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയ കേരളത്തെ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമായി മദ്യശാലകളുടെ എണ്ണം കൂട്ടിയും സമയം വര്‍ധിപ്പിച്ചും സാധാരണ ജനത്തെ വേട്ടയാടരുതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.
വിനോദസഞ്ചാരികളുടെ മറവില്‍ മദ്യവില്പന വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ട. വിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നത് നാട്ടിലെ ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല. പ്രകൃതിഭംഗി ആസ്വദിക്കാനാണ്. മദ്യത്തിന്റെ ലഭ്യത കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്, മറിച്ച് മയക്കുമരുന്നുപയോഗകരുടെയും, മദ്യപാനികളുടെയും, തെരുവുനായ്ക്കളുടെയും, വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണ്.
ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണ നടത്തിയാല്‍ മദ്യപിച്ചും, മയക്കുമരുന്നുകള്‍ കഴിച്ചും ഭ്രാന്തന്മാരെപ്പോലെ നമ്മുടെ പൊതുജനം അക്രമകാരികളാകും. പുര കത്തുമ്പോള്‍ വാഴവെട്ടുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ആരോപിച്ചു.
കേരള കത്തോലിക്കാ സഭ മാര്‍ച്ച് എട്ടിന് മദ്യലഹരി വിരുദ്ധ ഞായര്‍ ആചരിക്കും. സീറോ മലബാർ ലത്തീൻ, മലങ്കര റീത്തുകളിലെ പള്ളികളില്‍ സഭയുടെ സര്‍ക്കുലര്‍ വായിക്കുകയും വിവിധ പരിപാടികളോടെ ആചരണം നടത്തുകയും ചെയ്യും.
Kerala
കൊച്ചി: ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ (സിഒപി 30) പ്രവർത്തന മാർഗരേഖയെക്കുറിച്ചു പാലാരിവട്ടം പിഒസിയിൽ പഠനശിബിരം നടത്തി. സിബിസിഐയും കെസിബിസി കേരള സോഷ്യൽ സർവീസ് ഫോറവും സഹകരിച്ചാണ് പഠനശിബിരം നടത്തിയത്.
എഫ്എബിസി മാനവശേഷി വികസന കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആൽവിൻ ഡിസിൽവ ഉദ്ഘാടനം ചെയ്തു. ജമ്മു-ശ്രീനഗർ ബിഷപ്പും സിബിസിഐ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഓഫീസ് അംഗവുമായ ബിഷപ് ഡോ. ഇവാൻ പെരേര, എഫ്എബിസി മാനവശേഷി വികസന കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ജോസഫ് ഗോൺസാൽവസ്, കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ എന്നിവർ പ്രസംഗിച്ചു.
കേരള കാർഷിക സർവകലാശാലാ ഫിസിക്കൽ പ്ലാന്റ് വിഭാഗം ഡയറക്ടർ ഡോ. മേരി റെജീന, തിരുവമ്പാടി അൽഫോൻസ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ചാക്കോ കാളാംപറമ്പിൽ, കാരിത്താസ് ഇന്ത്യ നാഷണൽ കോ-ഓർഡിനേറ്റർ ഡോ. വി.ആർ. ഹരിദാസ് എന്നിവർ ക്ലാസുകൾ നയിച്ചു.
സമൂഹ്യാധിഷ്ഠിതമായും പ്രാദേശിക, സഭാതലങ്ങളിലും പരിസ്ഥിതി പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കേണ്ടത് ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി.
Kerala
കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചതിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് അറിയിച്ചു. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദേശമോ നടപടിയോ അല്ല ഇതെന്നാണ് സഭ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിർദേശമാണ്. കാരണം, കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാർഗങ്ങളിലുമാണ് നടന്നുവരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയതായി അറിവില്ല.
സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമനിധിയുടെ വിശദവും പൂർണവുമായ ഡ്രാഫ്റ്റ് ചർച്ചകൾക്കും പഠനത്തിനുമായി നല്‍കണമെന്നു കത്തോലിക്കാ സഭാ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എങ്കിലും, നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയ ശേഷം അതിന്റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണം എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കത്തിലൂടെ ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടത്.
ഉള്ളടക്കം വെളിപ്പെടുത്തിയില്ല
മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, ക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ച് മാത്രം അഭിപ്രായം ആരായുന്ന സർക്കാർ നീക്കത്തോട് സഹകരിക്കാനാവില്ല. ഈ പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറിയാത്ത ഒന്നിനെകുറിച്ച് അഭിപ്രായം പറയുക അസാധ്യമാണ്. വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്റെ ഡ്രാഫ്റ്റ് പൂർണമായും ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയും അതിന്മേൽ ചർച്ചകൾക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകൾക്കു ലഭ്യമാക്കുകയും ചെയ്യണം.
വേണ്ടത് ദുർബല വിഭാഗങ്ങൾക്ക് സഹായം
കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമർപ്പിത സ്വഭാവമുള്ള ഒരു സേവനമാണ്, അതൊരിക്കലും ഒരു ജോലിയായി/ തൊഴിലായി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവർ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തിൽ പൂർണമനസ്സോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ അഥവാ വിശ്വാസ പരിശീലകർ.
മതപഠനം പൂർണമായും സഭയുടെ (അതതു മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിൻമേൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലർത്തുന്നതിനാലും സർക്കാരിന്റെ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. അതേസമയം, ക്രൈസ്തവ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയാറാകണം.
പിൻമാറണം
വേണ്ടത്ര ആലോചനയോ ചർച്ചകളോ കൂടാതെ തിടുക്കത്തിൽ ഒരു ഓർഡിനൻസിലൂടെ സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധി നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽനിന്നു പിൻമാറണമെന്നു കേരള സർക്കാരിനോടു കത്തോലിക്ക സഭ ആവശ്യപ്പെട്ടു. കെസിബിസിയുടെ ഭാരവാഹികളായ ബിഷപ്പുമാരുടെ നേതൃത്വത്തിൽ കത്തോലിക്കാസഭയിലെ മൂന്നു റീത്തിലെയും ഔദ്യോഗിക പ്രതിനിധികൾ യോഗം ചേർന്നാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പ്രസ്താവനയിൽ അറിയിച്ചു.
Kerala
ചങ്ങനാശേരി: വെല്ലുവിളികളെ നേരിടാന്‍ സമകാലിക വിദ്യാര്‍ഥീസമൂഹം സജ്ജരാവണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന് ചെയര്മാന് ബിഷപ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്.
കെസിഎസ്എല്‍ സംസ്ഥാന കലോത്സവം ചങ്ങനാശേരി എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചയില്‍ കേരള കത്തോലിക്ക വിദ്യാര്‍ഥി പ്രസ്ഥാനം വഹിച്ചപങ്ക് വലുതെന്ന് ബിഷപ് ഓര്‍മ്മിപ്പിച്ചു.
സംസ്ഥാന ചെയര്പേഴ്സന് നേഹ മരിയ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കേരി, സംസ്ഥാന ഡയറക്ടര്‍ ഫാ. ലിജോ ഓടത്തക്കല്‍, അതിരൂപത ഡയറക്ടര്‍ ഫാ. ജോജോ പള്ളിച്ചിറ, ഫാ. ടോണി ചെത്തിപ്പുഴ, ഫാ. റോജി വല്ലയില്‍, ജോയി ഫ്രാന്‍സിസ്, ജോസ് അനൂപ്, റിന്‍സ് വര്‍ഗീസ്, വിനോദ് ബാബു എസ്, തെരേസ ബിജു സെബാസ്റ്റ്യന്‍, സിസ്റ്റര്‍ മോളി ദേവസി, സോജന് ചാക്കോ, എസ്. ബിജു, ജിജോ മാത്യു, ജിജോമോന് തോമസ്, എല്‍സി ആന്റണി, ആല്‍ജിന്‍ ഇമ്മാനുവേല്‍, ടിന്റു ആന്‍ തോമസ്, മനോജ് ചാക്കോ, സിസ്റ്റര്‍ ജോയിസ് മരിയ, ജോര്‍ജ് കൊച്ചറയ്ക്കല്‍, സജിന്‍ എന്‍, ലിനിമോള്‍ ആന്റണി, ടോം ചാക്കോ, സബീഷ് നെടുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി എസ്ബി, സെന്റ് ആന്‍സ് സ്കൂളുകളിലെ പതിനഞ്ച് വേദികളിലായി ഇരുപത്തിഅഞ്ച് രൂപതകളില്‍ നിന്നുള്ള രണ്ടായിരത്തിലധികം പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കാളികളാവും. വൈകുന്നേരം നടക്കുന്ന നൂറ്റിപത്താമത് സംസ്ഥാന സമ്മേളനം ചങ്ങനാശേരി അതിരുപത കോര്‍പറേറ്റ് മാനേജര്‍ റവ.ഡോ. ജോബി മൂലയില്ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കലോത്സവ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
Kerala
കൊച്ചി: ഭിന്നശേഷി സംവരണ വിഷയത്തിൽ സ്കൂൾ മാനേജ്മെന്റുകളെയും അധ്യാപകരെയും സർക്കാർ വഞ്ചിക്കുകയാണെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ.
വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സഭാ അധ്യക്ഷർക്കും പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപകർക്കും കൊടുത്തത് പാലിക്കപ്പെടാത്ത ഉറപ്പ് മാത്രമെന്നു കരുതേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
നിയമനാംഗീകാരം തടയപ്പെട്ട 16,000 ത്തോളം അധ്യാപകരുടെ നിയമനക്കുരുക്ക് അഴിക്കുന്നതിനു നടന്ന പ്രതിഷേധങ്ങളിലുയർത്തിയ ആവശ്യങ്ങൾ, മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വിദ്യാഭ്യാസ വകുപ്പും തന്ത്രപൂർവം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
എൻഎസ്എസിനു നൽകിയ സുപ്രീം കോടതി ഉത്തരവിൽ പറയുന്ന പ്രകാരം ഭിന്നശേഷി തസ്തികകൾ ഒഴിച്ചിട്ടിട്ടുള്ള, സമാന സ്വഭാവമുള്ള സൊസൈറ്റികൾക്കും ഏജൻസികൾക്കും നിയമനാംഗീകാരം നൽകാനുതകുന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയാണു വേണ്ടത്.
ഇതിനു പകരം, നീണ്ട കോടതി വ്യവഹാരങ്ങളിലേക്ക് ഈ പ്രശ്നത്തെ വീണ്ടും വലിച്ചിഴച്ചത് ഉദ്ദേശ്യശുദ്ധിയോടെ ആണെന്നു കരുതാനാവില്ല. നിലവിലുള്ള സാഹചര്യത്തിൽ ലളിതമായി പ്രശ്നം പരിഹരിക്കാമെന്നിരിക്കേ വിഷയത്തെ കൂടുതൽ സങ്കീർണമാക്കി, നിയമനത്തിനു കൂടുതൽ കാലതാമസം വരുത്താനുള്ള സർക്കാരിന്റെ തന്ത്രം, വിദ്യാഭ്യാസ, മനുഷ്യാവകാശ നീതി നടപ്പിലാക്കാനുള്ള ആത്മാർഥതയില്ലായ്മയായി കണക്കാക്കണം.
പൊതുവിദ്യാഭ്യാസ രംഗത്തെ ശ്വാസം മുട്ടിക്കുന്ന നിലപാട് തിരുത്താൻ സർക്കാർ തയാറാകണം. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ അധ്യാപകരും മറ്റു സമാന സ്വഭാവമുള്ള സർക്കാരിന്റെ നീതി നിഷേധത്തിൽ ബുദ്ധിമുട്ടുന്ന സംഘടനകളുമായി ഒരുമിച്ച് വീണ്ടും അതിശക്തമായ സമരമാർഗങ്ങളിലൂടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പൊതുവിദ്യാഭ്യാസ രംഗത്തെ ദുർബലപ്പെടുത്തുന്ന ഈ വിഷയത്തിൽ മുഖ്യമന്ത്രിയും വിദ്യഭ്യാസമന്ത്രിയും അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കണം. ഇല്ലെങ്കിൽ അടുത്ത തലമുറയെ വാർത്തെടുക്കുന്ന അധ്യാപകർ നീതി നിഷേധത്തിനെതിരേ ശക്തമായി പ്രതികരിക്കും.
നീതി നടപ്പാക്കാൻ കഴിയാത്ത ഭരണാധികാരികളെ താഴെയിറക്കാൻ നീതി നിഷേധിക്കപ്പെട്ട അധ്യാപകർ കെൽപ്പുള്ളവരാണെന്നും കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി, സെക്രട്ടറി ഫാ. ആന്റണി വി. അറയ്ക്കൽ എന്നിവർ വ്യക്തമാക്കി.
Kerala
കൊച്ചി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ ആത്മാര്‍ഥ സമീപനം സ്വീകരിക്കണമെന്നു കെസിബിസി.
റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി, സര്‍ക്കാര്‍ ക്രോഡീകരിച്ച ഉപശിപാര്‍ശകള്‍ ഉള്‍പ്പെടെയുള്ള 328 ശിപാര്‍ശകളില്‍നിന്ന് 220ഉം പൂര്‍ണമായും നടപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ കുറിപ്പിനെ സ്വാഗതം ചെയ്യുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കമ്മീഷന് ശിപാര്‍ശകളില്‍മേലുള്ള നടപടികളില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും ക്രൈസ്തവ സമൂഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
വിവിധ സഭാ വിഭാഗങ്ങള്‍ ന്യായമായി ഉയര്‍ത്തിയ ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും പരിഗണിച്ചിട്ടില്ല. ഈ അടുത്ത നാളുകളില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചയില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാര്‍ശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞരാണ്. ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ അനുഭവം ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടില്ലെന്നും കെസിബിസി പ്രസ്താവനയിൽ പറഞ്ഞു.
Kerala
കൊച്ചി: കൊച്ചി രൂപതാംഗമായ ഫാ. ഷിനോജ് പി. ഫിലിപ്പിനെ കെസിബിസിയുടെ വൊക്കേഷന്‍ കമ്മീഷന് സെക്രട്ടറി, ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന ഡയറക്ടർ എന്നീ ചുമതലകളിൽ നിയമിച്ചു. മിഷന്‍ലീഗ് രൂപത ഡയറക്ടറായിരുന്നു.
ക്ലേരിക്സ് റെഗുലർ ഓഫ് സെന്റ് പോൾ (സിആർഎസ്പി) സന്യാസസമൂഹാംഗമായ ഫാ. ബെന്നി തോമസിനെ കെസിബിസിയുടെ ജസ്റ്റീസ്, പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘സാരഥി’യുടെ ഡയറക്ടറായും നിയമിച്ചു.
Kerala
തിരുവനന്തപുരം: പുതിയതായി നിര്‍മിക്കുന്ന മദ്യത്തിന് പേരും ലോഗോയും നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും അതിനാൽ പിന്‍വലിക്കണമെന്നും വകുപ്പ് മന്ത്രി മറുപടി പറയണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള.
"സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്' ആണിത്. മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് ബെവ്കോയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുംവിധം പുതിയൊരു ബ്രാന്‍ഡിന് പേരും ലോഗോയും നിര്‍ദേശിക്കാനുള്ള അവസരം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കും. ഈ നടപടി പിന്‍വലിക്കാതെ ഒരടി മുന്നോട്ട് പോകാന്‍ അനുവദിക്കില്ല.'-കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി.
കഴിഞ്ഞ 10 വര്‍ഷമായി മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ പുതുവര്‍ഷം കൊഴുപ്പിക്കാന്‍ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതും, അബ്കാരി പ്രീണന സമീപനം സ്വീകരിക്കുന്നതും തെരഞ്ഞെടുപ്പ് ഫണ്ട് ലക്ഷ്യം വച്ചാണ്. മാരക ലഹരികളുടെയും മദ്യത്തിന്റെയും ദുരിതവും ദുരന്തവും പേറുന്ന അമ്മ സഹോദരിമാരുടെ ക്ഷമയെ പരീക്ഷിക്കുകയാണ് ഈ സര്‍ക്കാര്‍.
പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജനമനസ്സുകളില്‍ ഈ സര്‍ക്കാര്‍ ഒരു "കെയര്‍ടേക്കര്‍ സര്‍ക്കാര്‍' മാത്രമാണ്. നാലുമാസം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മനസ്സൊരുക്കുന്ന വോട്ടര്‍മാരുടെയിടയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായ ചിന്തയുണ്ടാകും.
"മുക്കിന് മുക്കിന് മദ്യശാലകള്‍' അനുവദിക്കുകയും മുട്ടുശാന്തിക്ക് മദ്യവര്‍ജ്ജനം പറയുകയും ചെയ്യുന്നവര്‍ മലയാളിയുടെ മദ്യാസക്തിയെന്ന ബലഹീനതയെ ചൂഷണം ചെയ്യുകയാണ്. കഴിഞ്ഞ 10 വര്‍ഷമായി പ്രകടനപത്രികയെ തള്ളിപ്പറഞ്ഞവര്‍ക്ക് മറ്റൊരു പ്രകടന പത്രികയും, ജാഥയും നടത്താനുള്ള ധാര്‍മികാവകാശം നഷ്ടപ്പെട്ടിരിക്കുകയാണ്.'-കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി.
District News
കോതമംഗലം: കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപത നേതൃതസംഗമം 30ന് കഴിഞ്ഞ് 2.30ന് കോതമംഗലം കത്തീഡ്രല്‍ മിനി പാരിഷ് ഹാളില്‍ നടക്കും. അനുദിനം വര്‍ധിച്ചു വരുന്ന ലഹരി വ്യാപനവും മദ്യപാനകൊലപാതകം ഉൾപ്പെടെയുള്ള സാമൂഹ്യവിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും.
കെസിബിസി മദ്യവിരുദ്ധസമിതി രൂപത ഡയറക്ടര്‍ ഫാ. ജെയിംസ് ഐക്കരമറ്റം ഉദ്ഘാടനം ചെയ്യും. രൂപത പ്രസിഡന്റ് ജെയിംസ് കോറമ്പേല്‍ അധ്യ ക്ഷത വഹിക്കും. കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യു കൊച്ചുപുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തും.
ജോണി കണ്ണാടന്‍, ജോയ്സ് മുക്കുടം, സെബാസ്റ്റ്യന്‍ കൊച്ചടിവാരം, സിജോ കൊട്ടാരത്തില്‍, ജോയി പടയാട്ടില്‍, ബിജു വെട്ടിക്കുഴ, ജോബി ജോസഫ്, ജിജു വർഗീസ്, ജയ്മോന് ജേക്കബ്, പോള്‍ കൊണ്ടാടന്‍, ജോസ് കൈതമന, മൈക്കിള്‍ കൈതയ്ക്കല്‍, പി.എ. ഇമ്മാനുവേല്‍, മാര്ട്ടിന് കീഴേമാടന്‍ എന്നിവര്‍ പ്രസംഗിക്കും.
Kerala
കൊച്ചി: വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷാവകാശങ്ങള്‍ തുടർച്ചയായി ലംഘിക്കപ്പെടുന്നതിനെതിരേ നിയമപോരാട്ടങ്ങള്‍ തുടരുമെന്ന് കെസിബിസി. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഉറപ്പാക്കുന്നതിനുമുള്ള നടപടികളോടു സഹകരിക്കാനും പാലാരിവട്ടം പിഒസിയില്‍ നടന്ന ദ്വിദിന കെസിബിസി സമ്മേളനം തീരുമാനിച്ചു.
രാജ്യത്തു ദളിത് ക്രൈസ്തവരോടു തുടരുന്ന വിവേചനത്തിലും അനീതിയിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ബൈബിള്‍ കൊണ്ടുനടക്കുന്നതും പ്രഘോഷിക്കുന്നതും കുറ്റകരമല്ലെന്ന് അടുത്തിടെ കോടതി നടത്തിയ നിരീക്ഷണം സ്വാഗതാര്‍ഹമാണ്. തീരദേശത്തെയും മലയോരത്തെയും ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ ജനകീയ പ്രശ്നങ്ങളിലെ പരിഹാരശ്രമങ്ങളെ സജീവമായി പിന്തുണയ്ക്കും.
സഭയുടെ അടിസ്ഥാനദൗത്യം കൂടുതല്‍ ഐക്യത്തോടും തീക്ഷ്ണതയോടും പ്രതിജ്ഞാബദ്ധതയോടുംകൂടെ നിറവേറ്റും.യുവജന, വിദ്യാഭ്യാസ ശുശ്രൂഷകളെയും തൊഴിലാളിക്ഷേമ പ്രവര്‍ത്തനങ്ങളെയും കുറിച്ച് ഗൗരവമായ ചര്‍ച്ചകളും തീരുമാനങ്ങളും സമ്മേളനത്തിലുണ്ടായിരുന്നു.
കെസിബിസിയുടെ വിവിധ കമ്മീഷനുകള്‍ക്കും ഡിപ്പാര്‍ട്ട്മെന്റുകള്‍ക്കും പുതിയ ചെയര്മാന്മാരെ തെരഞ്ഞെടുത്തതായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അറിയിച്ചു.
Kerala
കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിക്ക് പുതിയ നേതൃത്വം. കോഴിക്കോട് രൂപതാ മെത്രാപ്പോലീത്തയും കേരള റീജിണല്‍ ലത്തീന്‍ കത്തോലിക്കാസഭയുടെ പ്രസിഡന്റുമായ ആര്‍ച്ചുബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലിനെ കെസിബിസി പ്രസിഡന്റായും പത്തനംതിട്ട മലങ്കര രൂപത ബിഷപ് സാമുവേല്‍ മാര്‍ ഐറേനിയോസിനെ വൈസ്പ്രസിഡന്റായും, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിനെ സെക്രട്ടറി ജനറലായും കെസിബിസി സമ്മേളനം തെരഞ്ഞെടുത്തു.
മൂന്നു വര്‍ഷം കേരള കത്തോലിക്കാസഭയെ നയിച്ച പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവായ്ക്കും, വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും, സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്കും പൊതുയോഗം നന്ദി അര്‍പ്പിച്ചു.
Kerala
കൊച്ചി: കെസിബിസിയുടെ ശൈത്യകാല സമ്മേളനം ഇന്നും നാളെയും പാലാരിവട്ടം പിഒസിയില്‍ നടക്കും.
2026-28 കാലഘട്ടത്തിലേക്കുള്ള കെസിബിസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സമ്മേളനത്തിലുണ്ടാകും.
ആഗോളസഭയില്‍ ആചരിച്ചുവരുന്ന പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായുള്ള കേരളസഭയിലെ ആഘോഷം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് എല്ലാ മെത്രാന്മാരും ചേര്‍ന്നുള്ള സമൂഹ ദിവ്യബലിയോടെ പിഒസിയില്‍ നടക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. തോമസ് തറയിൽ അറിയിച്ചു.
Kerala
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ പാർട്ടികളിൽ പ്രവർത്തിക്കുന്ന ദളിത് ക്രൈസ്തവ അംഗങ്ങളെ പ്രത്യേക പരിഗണന നൽകി മത്സരിപ്പിക്കാൻ തയാറാകണമെന്ന് കെസിബിസി എസ്സി-എസ്ടി കമ്മീഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനസംഖ്യയിൽ ഏഴര ശതമാനത്തിൽ അധികം വരുന്ന ദളിത് ക്രൈസ്തവർക്ക് പ്രാദേശികഭരണ തലങ്ങളിൽ നാമമാത്രമായ പങ്കാളിത്തം മാത്രമാണുള്ളത്.
മതേതരത്വ ഭാരതത്തിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്ന ഒറ്റ കാരണത്താൽ പട്ടികജാതി സംവരണം നിഷേധിക്കുന്നപ്പെടുന്ന ദളിത് ക്രൈസ്തവർക്ക് പ്രാദേശിക ഭരണ സമിതികളിൽ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് രാഷ്ട്രീയ പാർട്ടികളുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും കെസിബിസി എസ്സി -എസ്ടി കമ്മീഷൻ യോഗം ആവശ്യപ്പെട്ടു.
കമ്മീഷൻ ചെയർമാൻ ബിഷപ് ഗീവർഗീസ് മാർ അപ്രേം അധ്യക്ഷത വഹിച്ച യോഗത്തിൽ കമ്മീഷൻ സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ജോയിന്റ് സെക്രട്ടറി ജെയിംസ് ഇലവുങ്കൽ, തിരുവനന്തപുരം മലങ്കര അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോണ്‍ അരീക്കൽ, ചങ്ങനാശേരി അതിരൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. അഡ്വ ബെന്നി കുഴിയടി, വിജയപുരം രൂപത ഡിസിഎംഎസ് ഡയറക്ടർ ഫാ. ജോസഫ് തറയിൽ എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: കെസിബിസി മദ്യവിരുദ്ധ സമിതി കൊല്ലം രൂപതാ കമ്മിറ്റി കേരളപ്പിറവി ദിനം ലഹരിവിമുക്ത നവകേരള ദിനമായി ആചരിച്ചു. നവംബർ 30 വരെ നീണ്ടുനിൽക്കുന്ന ലഹരിവിമുക്ത നവകേരളത്തിനായുളള ജനജാഗ്രതാ കാമ്പയിനും ഇതോടെ തുടക്കമായി.കൊല്ലം മൂതാക്കര സെന്റ് പീറ്റേഴ്സ് ചർച്ചിൽ നടന്ന രൂപതാതല പരിപാടികൾ ഫാ. ജോസഫ് ഡെറ്റോ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് അതിരൂക്ഷമായിരിക്കുന്ന ലഹരി വിപത്തിനെക്കുറിച്ച് സമഗ്രവും സത്യസന്ധവുമായ വിലയിരുത്തലുകൾ നടത്താൻ സർക്കാരും പൊതുസമൂഹവും തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിയുടെ അനിയന്ത്രിതമായ ലഭ്യതയും ഉപയോഗവും മുമ്പെങ്ങുമെല്ലാത്തവിധം മനുഷ്യനെയും സമൂഹത്തെയും രോഗാതുരമായിരിക്കുന്നതായും ഫാ. ജോസഫ് ഡെറ്റോ പറഞ്ഞു.
സമിതി പ്രസിഡന്റ് യോഹന്നാൻ ആന്റണി അധ്യക്ഷത വഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി എ. ജെ. ഡിക്രൂസ്, സിസ്റ്റർ സോണിയ അഗസ്റ്റിൻ, സിസ്റ്റർ ജസിന്ത ജോർജ്, അഡ്വ. ഇ. എമേഴ്സൺ, ബനു മൂതാക്കര, സിസ്റ്റർ പൗളിൻ, ബെയ്സൽ നെറ്റാർ, തോപ്പിൽ സെബാസ്റ്റ്യൻ,സന്തോഷ് സേവ്യർ എന്നിവർ പ്രസംഗിച്ചു.
കൊല്ലം രൂപതയിൽ ജനജാഗ്രതാ സദസുകൾ, ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ പ്രദർശനം, ലഘുലേഖവിതരണം, ബോധവർക്കരണ ക്ലാസുകൾ, ലഹരിവിരുദ്ധ കുടുംബ കൂട്ടായ്മ എന്നിവ കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിക്കും.
Leader Page
ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് (ഡയറക്ടർ കെസിവൈഎം ഇടുക്കി രൂപത)
ദ്രുതഗതിയിലുള്ള സാങ്കേതിക പുരോഗതി, സാംസ്കാരിക മാറ്റങ്ങൾ, വികസിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മൂല്യങ്ങൾ എന്നിവയാൽ അടയാളമിടപ്പെട്ട ഒരു യുഗത്തിൽ, കത്തോലിക്കാസഭ നിർണായക വഴിത്തിരിവിലാണ്. പ്രത്യേകിച്ച് യുവതലമുറയുമായുള്ള ബന്ധത്തിൽ. ‘പുതിയ തലമുറ’ എന്ന് വിളിക്കപ്പെടുന്ന ഇന്നത്തെ യുവാക്കൾ സഭയുടെ ഭാവി മാത്രമല്ല, അതിന്റെ ശക്തിയും ശബ്ദവും ഊർജവും കാഴ്ചപ്പാടും സമകാലിക സമൂഹത്തിൽ കത്തോലിക്കാ വിശ്വാസം ജീവിക്കുന്ന രീതിയും പ്രകടിപ്പിക്കുന്ന രീതിയും പുനർനിർമിക്കുന്നു.
സമ്പന്നമായ പാരമ്പര്യവും നീണ്ട ചരിത്രവുമുള്ള കത്തോലിക്കാസഭയിൽ എല്ലായ്പ്പോഴും തലമുറകളുടെ നവീകരണം ഉയർന്നു വന്നിട്ടുണ്ട്. ഇന്നത്തെ യുവാക്കൾ പഴയ തലമുറയിൽനിന്നു വളരെ വ്യത്യസ്തമായ ഒരു ലോകത്തെയാണ് അഭിമുഖീകരിക്കുന്നത്. അവർ ഡിജിറ്റൽ ലോകത്താണ്, അവർക്ക് സാമൂഹികബോധമുണ്ട്. കാലാവസ്ഥാ വ്യതിയാനം, മാനസികാരോഗ്യം, സാമൂഹികനീതി, ഉൾക്കൊള്ളൽ എന്നീ ആഗോളവിഷയങ്ങളിൽ ആഴത്തിൽ ഇടപഴകുന്നവരാണ്.
കത്തോലിക്കാസഭയിൽ ദശലക്ഷക്കണക്കിന് യുവതീയുവാക്കന്മാരെ ആവേശഭരിതരാക്കുന്ന ലോക യുവജനദിനം പോലുള്ള പരിപാടികളിലൂടെ, പ്രത്യേകിച്ച് ഫ്രാൻസിസ് മാർപാപ്പ, യുവജന പങ്കാളിത്തത്തെ ശക്തമായി പിന്തുണച്ചിട്ടുണ്ട്. ക്രിസ്തുസ് വിവിറ്റ് എന്ന തന്റെ പ്രബോധനത്തിൽ, ‘ക്രിസ്തു ജീവിച്ചിരിക്കുന്നു, നിങ്ങൾ ജീവിച്ചിരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു’എന്ന് അദ്ദേഹം യുവാക്കളെ ഓർമിപ്പിച്ചു. യുവാക്കളോടൊപ്പം നടക്കാനും അവരുടെ ആശങ്കകൾ ഉൾക്കൊള്ളാനും നേതൃത്വത്തിലും സുവിശേഷവത്കരണത്തിലും അവരെ ശക്തീകരിക്കാനുമുള്ള സഭയുടെ പ്രതിബദ്ധത ഈ സന്ദേശം പ്രതിധ്വനിപ്പിക്കുന്നു.
ഇന്നു സഭയിൽ യുവാക്കളുടെ പങ്ക്
ഇന്ന് യുവജനങ്ങൾ ഇടവകകളിലും രൂപതകളിലും ആഗോള കത്തോലിക്കാ പ്രസ്ഥാനങ്ങളിലും കൂടുതൽ സജീവമായ പങ്കുവഹിക്കുന്നു. അവർ അൾത്താര ശുശ്രൂഷകർ, ഗായകസംഘ അംഗങ്ങൾ, മതബോധന അധ്യാപകർ, ഡിജിറ്റൽ മിഷനറിമാർ, സോഷ്യൽ മീഡിയ സുവിശേഷകർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്നു. അവർ യുവജനധ്യാനങ്ങൾ സംഘടിപ്പിക്കുന്നു, പ്രാർഥനാ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്നു, സാമൂഹികസേവനങ്ങളിൽ പങ്കെടുക്കുന്നു.
കെസിവൈഎം, എസ്എംവൈഎം, എംസിവൈഎം, ജീസസ് യൂത്ത്, കാത്തലിക് യൂത്ത് ഓർഗനൈസേഷൻസ് (സിവൈഒ) പോലുള്ള യുവജന ശുശ്രൂഷകളും പ്രസ്ഥാനങ്ങളും യുവാക്കൾക്ക് ആത്മീയമായി വളരാനും നേതൃത്വപരമായ കഴിവുകൾ വികസിപ്പിക്കാനും വിശ്വാസാധിഷ്ഠിത സമൂഹങ്ങൾ രൂപീകരിക്കാനുമുള്ള വേദികളായി മാറുന്നു. പരിസ്ഥിതി സംരക്ഷണം (ലൗദാത്തോ സിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്), ദരിദ്രർക്കുവേണ്ടി സന്നദ്ധസേവനം നടത്തുക, വിവേചനത്തിനെതിരേ നിലകൊള്ളുക എന്നിവയിലൂടെയായാലും അവർ ലോകത്തിൽ തങ്ങളുടെ വിശ്വാസവും ജീവിതവും സജീവമായി മുമ്പോട്ടു കൊണ്ടുപോകുന്നു.
യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ
ഇതൊക്കെ ഉണ്ടായിട്ടും, ഐഡന്റിറ്റി ക്രൈസിസ്, മാനസിക ആരോഗ്യ വെല്ലുവിളികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, ഏകാന്തത, സാംസ്കാരിക വിഘടനം തുടങ്ങിയ നിരവധി വെല്ലുവിളികൾ യുവജനങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷമായി കേരളത്തിൽ ആത്മഹത്യാനിരക്കിൽ ആശങ്കാജനകമായ വർധന ഉണ്ടായിട്ടുണ്ട്.കഴിഞ്ഞവർഷം ഹൈസ്കൂൾ വിദ്യാർഥികളിൽ 20.4 % പേർ ആത്മഹത്യയെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതായാണ് റിപ്പോർട്ട്.
കൂടാതെ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ നിസംഗതയും വർധിച്ചുവരികയാണ്. താൽപ്പര്യക്കുറവ് മാത്രമല്ല, എതിർസാക്ഷ്യവും വർധിച്ചുവരുന്ന അവിശ്വാസവും സഭ പരിഹരിക്കണം. അതിനാൽ, യുവജനങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും തള്ളിക്കളയുന്നതിനുപകരം സ്വാഗതം ചെയ്യുന്ന സത്യസന്ധമായ സംഭാഷണത്തിനുള്ള ഇടങ്ങൾ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
ഭാവിതലമുറയുടെ പ്രതീക്ഷ
ആധികാരികത, സമൂഹം, ദൗത്യം എന്നിവയ്ക്കുള്ള അവരുടെ ആഗ്രഹം സഭയിൽ പ്രതിഫലിപ്പിക്കാനും സഭയെ പരിഷ്കരിക്കാനും പുതുക്കാനും പ്രേരിപ്പിക്കുന്നു. നയിക്കാൻ അവസരങ്ങൾ ലഭിക്കുമ്പോൾ, അവർ സർഗാത്മകത, അനുകമ്പ, ബോധ്യം എന്നിവയോടെ പ്രതികരിക്കും.
സഭ അതിന്റെ യുവജനതയെ ശ്രദ്ധിക്കുകയും അവരോടൊപ്പം യാത്ര ചെയ്യുകയും ചെയ്യുമ്പോൾ, പ്രത്യാശ, സത്യം, സ്നേഹം എന്നിവ അത്യന്തം ആവശ്യമുള്ള ഒരു ലോകത്ത് അവർക്ക് അഭിവൃദ്ധി പ്രാപിക്കാൻ സാധിക്കും. യുവാക്കൾ നാളത്തെ സഭ മാത്രമല്ല, ഇന്നത്തെ സഭയുമാണ്. അവരുടെ സാന്നിധ്യം പരിശുദ്ധാത്മാവ് പുതിയതും ശക്തവുമായ രീതിയിൽ പ്രവർത്തിക്കുന്നു എന്നതിന്റെ അടയാളം കൂടെയാണ്.
ഓരോ യുവജന ദിനാചരണവും നമ്മുടെ യുവജനതയെ കൂടുതൽ അർഥവത്തായ ഒരു ജീവിതം നയിക്കുവാനും കൂടുതൽ സാമൂഹിക പ്രതിബദ്ധതയോടെ ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനും ക്ഷണിക്കുന്നു.
Kerala
കൊച്ചി: കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള കത്തോലിക്കാ സഭയുടെ ആഹ്വാനമനുസരിച്ച് സംഘടിപ്പിച്ച ലഹരിവിരുദ്ധ വാരാചരണ പരിപാടികള്‍ സമാപിച്ചു. കച്ചേരിപ്പടി ഗാന്ധിസ്ക്വയറില്‍ നടന്ന സമാപന സമ്മേളനം കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ഉദ്ഘാടനം ചെയ്തു. മാരക ലഹരികളുടെ വ്യാപനവും ഇതുമൂലമുണ്ടായേക്കാവുന്ന കൊലപാതകങ്ങളും അക്രമങ്ങളും യഥാസമയം റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ ഇന്റലിജന്‍സ് സംവിധാനം പരാജയമെന്ന് പറയേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
വീട്ടിലിരിക്കുന്ന ഏതൊരമ്മയും കുടുംബാംഗങ്ങളും പോലും ഏതുസമയവും കൊലചെയ്യപ്പെടാവുന്ന ഭീകര സാഹചര്യം മാരക രാസലഹരികളുടെ വ്യാപനം മൂലം സംജാതമായി. ലഹരി ഉപയോഗിക്കുന്നവനെയും അവന്റെ റൂട്ട് മാപ്പും കണ്ടെത്തിയാല്‍ മാഫിയയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കും. ഉപയോഗിക്കുന്നവനെ ശിക്ഷിക്കുകയല്ല, ചികിത്സിക്കുകയാണ് വേണ്ടത്. മാഫിയയെ തളയ്ക്കാനുള്ള ചങ്കൂറ്റവും സര്‍ക്കാരിനുണ്ടാകണം. രാസലഹരിക്കെതിരെ സംസ്ഥാനത്തെ എക്സൈസ്, പോലീസ്, ഫോറസ്റ്റ് റവന്യു സംവിധാനങ്ങള്‍ സജീവമാകണമെന്നും പ്രസാദ് കുരുവിള പറഞ്ഞു.
ഫാ. ജോസഫ് ഷെറിന് ചെമ്മായത്ത് അധ്യക്ഷത വഹിച്ചു. കെ.വി. ക്ലീറ്റസ്, എം.ഡി. റാഫേല്‍, ജെസ്റ്റിന് മാളിയേക്കല്‍, ഡിക്സണ്‍, അലക്സ് മുല്ലാപറമ്പന്‍, ജൂഡ് തദേവൂസ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
കൊച്ചി: കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ആഗോള ലഹരിവിരുദ്ധ ദിനാചരണം 26ന് സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ കുരിയച്ചിറ സെന്റ് ജോസഫ്സ് മോഡല്‍ സ്കൂളില്‍ രാവിലെ 11.30ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന് ചെയര്മാന് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, ഫാ. ദേവസി പന്തല്ലൂക്കാരന്‍, അന്തോണിക്കുട്ടി ചെതലന്‍, കെ.എ. ഏബ്രഹാം എന്നിവര്‍ പ്രസംഗിക്കും.
ദിനാചരണത്തിന്റെ ഭാഗമായി കേരള സഭയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അസംബ്ലിയില്‍ സന്ദേശവും പ്രതിജ്ഞയെടുക്കലും ഉണ്ടാകുമെന്നു കെസിബിസി മദ്യവിരുദ്ധ കമ്മീഷന്റെ സര്‍ക്കുലര്‍ വ്യക്തമാക്കി. 32 രൂപത കേന്ദ്രങ്ങളിലും വിവിധ പരിപാടികള്‍ ഉണ്ടാകും.
പാലക്കാട് ഒലവക്കോട് സെന്റ് തോമസ് എച്ച്എസ്എസില്‍ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, കൊല്ലം ട്രിനിറ്റി ലൈസിയം എച്ച്എസ്എസില്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി, പാലാ അല്‍ഫോന്‍സാ കോളജില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മൂവാറ്റുപുഴ വെളിയനാട് സെന്റ് പോള്‍സ് എച്ച്എസ്എസില്‍ യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത എന്നിവര്‍ ലഹരിവിരുദ്ധ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും.