ചിന്താവിഷയം
അമേരിക്കയുടെ വടക്കുകിഴക്കൻ തീരത്തുള്ള ഒരു സംസ്ഥാനമാണ് മെയിൻ. മെയിനിൽനിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയായി അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് മാറ്റിനിക്കാസ് റോക്ക്. കാറ്റും കൊടുങ്കാറ്റും തിരമാലകളും നിരന്തരം ആഞ്ഞടിക്കുന്ന ഈ ദ്വീപ് നാവികർക്ക് എന്നും ഭീഷണിയായിരുന്നു. തന്മൂലം അവിടെ ഒരു ലൈറ്റ് ഹൗസ് സ്ഥാപിക്കപ്പെട്ടു. കപ്പലുകൾക്ക് ആ ലൈറ്റ് ഹൗസ് ഏറെ പ്രയോജനം ചെയ്തു.
1856ൽ ആ ലൈറ്റ് ഹൗസിന്റെ ചുമതല വഹിച്ചിരുന്നത് സാമുവൽ ബർഗസ് എന്നൊരാളായിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം അയാൾ ആ ഒറ്റപ്പെട്ട ദ്വീപിൽ താമസിച്ചു. അവരുടെ മൂത്തമകളായിരുന്നു കൗമാരക്കാരിയായ അബ്ബി (1839- 1892). അബ്ബിയുടെ ജീവിതത്തെക്കുറിച്ച് പിന്നീട് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. അവളെ അനുസ്മരിക്കുന്ന ഗാനങ്ങൾ രചിക്കപ്പെട്ടു. ടെലിവിഷൻ പരിപാടികളും ചരിത്രാവതരണങ്ങളും അവളുടെ കഥ ലോകത്തിനു പരിചയപ്പെടുത്തി. ആ കഥ എന്തിയാരുന്നെന്നോ?
1856ലെ ശൈത്യകാലത്ത് ലൈറ്റ് ഹൗസിനാവശ്യമായ എണ്ണയും വീട്ടുസാമാനങ്ങളും വാങ്ങാനായി സാമുവൽ മെയിനിലേക്കു പോയി. ഏതാനും ദിവസങ്ങൾക്കകം മടങ്ങിവരാമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പ്രതികൂല കാലാവസ്ഥമൂലം ആഴ്ചകളോളമായിട്ടും ദ്വീപിലേക്കു മടങ്ങിയെത്താൻ സാമുവലിനു കഴിഞ്ഞില്ല. കൊടുങ്കാറ്റുകൾ കടലിനെ അത്രമാത്രം പ്രക്ഷുബ്ധമാക്കിയിരുന്നു.
ആ സമയം അബ്ബി നേരിട്ടതു വലിയൊരു വെല്ലുവിളിയായിരുന്നു. അമ്മയെയും ഇളയ സഹോദരിമാരെയും നോക്കുന്നതോടൊപ്പം ലൈറ്റ് ഹൗസിന്റെ മുഴുവൻ ചുമതലയും അവളുടെ ചുമലിലായിരുന്നു. ഓരോ സായാഹ്നത്തിലും അവൾ ലൈറ്റ് ഹൗസിലേക്കു പോയി. അപ്പോഴൊക്കെ കടൽ ഉഗ്രരൂപം ധരിച്ച് കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നുണ്ടായിരുന്നു. ദ്വീപ് പുറംലോകത്തിൽനിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയിലായിരുന്നു. എങ്കിലും ആത്മധൈര്യം കൈവിടാതെ അവൾ ലൈറ്റ് ഹൗസിന്റെ മുകളിൽ കയറി വിളക്കിന്റെ തിരികൾ ശരിയാക്കി എണ്ണനിറച്ചു വിളക്ക് അണയാതെ സൂക്ഷിച്ചു.
ഒന്നോ രണ്ടോ രാത്രി മാത്രമല്ല, ഒരു മാസം മുഴുവൻ അവൾ അങ്ങനെ ചെയ്തു. കടലിൽ യാത്രചെയ്യുന്നവരുടെ ജീവൻ ഈ വെളിച്ചത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന് അവൾക്കറിയാമായിരുന്നു. അവളെ കാണാൻ അന്നു പത്രപ്രവർത്തകരാരും ചെന്നില്ല. അവളെ അഭിനന്ദിക്കാൻ ജനപ്രവാഹമുണ്ടായില്ല. പുരസ്കാരങ്ങളൊന്നും അവളെ കാത്തിരുന്നില്ല. എങ്കിലും അവൾ ചെയ്യേണ്ട ജോലി വിശ്വസ്തതയോടെ ചെയ്തു. അത്രമാത്രം.
വർഷങ്ങൾക്കുശേഷം അവളുടെ കഥ മെയിനിലും പരിസര സംസ്ഥാനങ്ങളിലും പ്രശസ്തമായി. അതിനു കാരണം അവൾ ചെയ്ത പ്രവൃത്തിയുടെ വലിപ്പമോ മഹത്വമോ ആയിരുന്നില്ല. പ്രത്യുത ആ പ്രവൃത്തിയിലുള്ള വിശ്വസ്തതയായിരുന്നു.
മദർ തെരേസ ഒരിക്കൽ പറഞ്ഞു: ""എല്ലാവർക്കും വലിയ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല. എന്നാൽ ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോടെ ചെയ്യാൻ സാധിക്കും.'' അബ്ബി ഈ സത്യം തന്റെ ജീവിതത്തിലൂടെ തെളിയിച്ചു. അവൾ ഒരു സൈന്യത്തെ നയിച്ചില്ല. രാജ്യത്തിന്റെ ഭരണാധികാരിയായില്ല. ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾ നടത്തി പ്രശസ്തയുമായില്ല. എന്നാൽ, അവൾ ഒരു വെളിച്ചം അണയാതെ കാത്തു. അതായിരുന്നു അവളുടെ മഹത്വം.
വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ യേശു പറയുന്നു: ""ഏറ്റവും ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായിരിക്കുന്നവൻ വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും'' (16:10). ലോകം പലപ്പോഴും വലിയ നേട്ടങ്ങളാണ് ആഘോഷിക്കുന്നത്. എന്നാൽ ദൈവം കാണുന്നത് ദൈനംദിനജീവിതത്തിലെ വിശ്വസ്തതയാണ്.
നമ്മുടെ ചുറ്റും അബ്ബിയെപ്പോലെയുള്ള ലൈറ്റ് ഹൗസ് കാവൽക്കാരുണ്ട്. മക്കൾക്കായി നിത്യവും ത്യാഗമനുഷ്ഠിക്കുന്ന മാതാപിതാക്കൾ, വിദ്യാർഥികളുടെ ഭാവി രൂപപ്പെടുത്തുന്ന നല്ലവരായ അധ്യാപകർ, രോഗികളെ പരിചരിക്കുന്ന നഴ്സുമാർ, സമൂഹത്തിൽ നിസ്വാർഥസേവനമനുഷ്ഠിക്കുന്ന സന്നദ്ധസേവകർ, കുടുംബാംഗങ്ങൾക്കുവേണ്ടി അനുദിനം പ്രാർഥിക്കുന്ന മുത്തശന്മാരും മുത്തശിമാരും.. ഇങ്ങനെ എത്രയോപേർ നമ്മുടെ ലൈറ്റ് ഹൗസ് കാവൽക്കാരായി പ്രവർത്തിക്കുന്നു! ലോകം നിലനിൽക്കുന്നതുതന്നെ ഇങ്ങനെയുള്ളവരുടെ വിശ്വസ്തതയിലാണ്.
വിൻസ്റ്റണ് ചർച്ചിൽ ഒരിക്കൽ പറഞ്ഞു: ""മഹത്വത്തിന്റെ വില ഉത്തരവാദിത്വമാണ്.'' ചെറുപ്രായത്തിൽതന്നെ ഉത്തരവാദിത്വം ഏറ്റെടുത്തവളായിരുന്നു അബ്ബി. തങ്ങളുടെ സുരക്ഷിതത്വത്തിനു മറ്റുള്ളവർ തന്നെ ആശ്രയിക്കുന്നുവെന്ന് അവൾ മനസിലാക്കി. ആ വലിയ തിരിച്ചറിവാണ് ഒരു സാധാരണ കൗമാരക്കാരിയെ ഒരു അസാധാരണ വ്യക്തിയാക്കി മാറ്റിയത്.
മത്തായിയുടെ സുവിശേഷത്തിൽ യേശു പറയുന്നുണ്ട്: ""നിങ്ങൾ ലോകത്തിന്റെ വെളിച്ചമാണ്'' (5:14). ലോകപ്രശസ്തരാകുവാനല്ല യേശു നമ്മെ ആഹ്വാനം ചെയ്യുന്നത്. മറിച്ച് നാം നിൽക്കുന്ന സ്ഥലത്ത് മറ്റുള്ളവർക്ക് വെളിച്ചമാകാനാണ്. ഒരു ലൈറ്റ് ഹൗസ് ലോകംചുറ്റി സഞ്ചരിക്കില്ല. അത് ഒരിടത്ത് ഉറച്ചുനിൽക്കും. എന്നാൽ, അതിന്റെ വെളിച്ചം അനേകരെ സുരക്ഷിതരമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കും.
നമ്മിൽ പലരും ജീവിതത്തിൽ വലിയ അവസരങ്ങൾ വരാൻ കാത്തിരിക്കുന്നവരായിരിക്കാം. എന്നാൽ അബ്ബിയുടെ കഥ നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നാണ്. അതായത് മഹത്വം പലപ്പോഴും കടന്നുവരുന്നത് സാധാരണ കടമയുടെ വേഷംധരിച്ചാണത്രേ. ഓരോ ദിവസവും നമ്മുടെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തതയോടെ നിറവേറ്റുന്നതിലാണ് മഹത്വം അടങ്ങിയിരിക്കുന്നതെന്ന് നമുക്കു മറക്കാതിരിക്കാം.
ഇന്നത്തെ ലോകത്തിനു കൂടുതൽ വേണ്ടത് പ്രശസ്തരെയല്ല. പ്രത്യുത, ലൈറ്റ് ഹൗസ് കാവൽക്കാരെയാണ്. സമൂഹത്തിലും കുടുംബത്തിലുമൊക്കെ വെളിച്ചം അണയാതെ സൂക്ഷിക്കുന്നവരെ. നാം അങ്ങനെയുള്ളവരാണെങ്കിൽ അതുവഴി മറ്റുള്ളവർക്കുണ്ടാകുവാൻ പോകുന്ന നന്മ നാം ഭാവനചെയ്യുന്നതിലും അധികമായിരിക്കും.