കോട്ടയം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ഗണേഷ്കുമാർ മുൻപും സമാന സാഹചര്യത്തിലൂടെ പോയ ആളാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
മന്ത്രി തിരുത്താൻ തയാറാകുന്നില്ല. അത് വീണ്ടും ആവർത്തിക്കുകയാണ്. അവനവൻ ചെയ്യുന്നത് സ്വയം ആലോചിക്കണമെന്നും കേരളത്തിന്റെ സംസ്കാരത്തിന് പറ്റുന്നതാണോ മന്ത്രി ചെയ്തതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.
ഒരു മന്ത്രി സമൂഹത്തിന് നൽകുന്ന സന്ദേശം എന്താണെന്ന് ചോദിച്ച തിരുവഞ്ചൂര്‍ തെറ്റായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തുനിന്നാണ് ഉണ്ടാകുന്നതെന്നും വ്യക്തമാക്കി. മന്ത്രിസഭയിലെ ഒരു വ്യക്തി ഇത്തരം പ്രവർത്തനങ്ങൾ കാണിച്ചാൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നേരത്തെ ഇത്തരത്തിലൊരു വിഷയം ഉണ്ടായപ്പോൾ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഗണേഷ് കുമാറിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടു. അതിന് താനും സാക്ഷിയാണ്. ഗാർഹിക പീഡനമാണ് മന്ത്രിയുടെ ഭാര്യ ഉന്നയിച്ചത്. മന്ത്രിയുടെ കിടിലൻ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ എങ്ങനെ ശരിയാകുമെന്നും തിരുവഞ്ചൂർ ചോദിച്ചു.
ഗണേഷ് മന്ത്രിസ്ഥാനത്ത് ഇരുന്നാൽ പോലീസ് അന്വേഷണം നടക്കില്ല. ഗണേഷ്കുമാറിന്റെ സ്റ്റാഫ് ആരുടെ ബലത്തിലാണ് പോലീസിനെ തടഞ്ഞതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ ചോദിച്ചു.