തൃശൂർ: മണലൂർ മണ്ഡലത്തിലും വോട്ടിനായി കിറ്റ് വിതരണത്തിന് ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ്. വിതരണത്തിനായി തയാറാക്കിയ 500ലധികം കിറ്റുകൾ കണ്ടെത്തി.
വാടാനപ്പളി സെന്ററിന് അടുത്ത് പ്രവർത്തിക്കുന്ന ചാമ്പ്യൻസ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലാണ് കിറ്റ് തയാറാക്കി വച്ചിരുന്നത്. സംഭവം പുറത്തറിഞ്ഞതോടെ സ്ഥലത്ത് യുഡിഎഫ് പ്രവർത്തകരും പിന്നാലെ എൽഡിഎഫ് പ്രവർത്തകരും എത്തി പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ ദിവസം ഒളരിയിലെ സൂപ്പർ മാർക്കറ്റിൽ നിന്നും ബിജെപി നേതാവിന്റെ നിർദേശ പ്രകാരം കിറ്റുകൾ വിതരണം ചെയ്തിരുന്നു. കിറ്റുകൾ തയാറാക്കിയത് ബിജെപി നേതാവ് രാധാകൃഷ്ണൻ പറഞ്ഞിട്ടെന്ന് കാർത്തിക സൂപ്പർ മാർക്കറ്റ് ഉടമ ബിമൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.
100ലധികം കിറ്റുകൾ തയാറാക്കാൻ ആവശ്യപ്പെട്ടിരുന്നു. 50 കിറ്റുകളുടെ പണം തന്നെന്നും 48 പേർ എത്തി കിറ്റുകൾ വാങ്ങിയെന്നും ബിമൽ പറഞ്ഞിരുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തെന്ന പരാതി ഉയർന്നതിന് വന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം കേസെടുത്തിരുന്നു. ബിജെപി നേതാക്കളുടെ നിർദേശപ്രകാരം വോട്ടിന് വേണ്ടി കിറ്റ് വിതരണം ചെയ്തതാണെന്ന് പരാതി എൽഡിഎഫ് നൽകുകയും ചെയ്തിരുന്നു.