കാസർഗോഡ്: മഞ്ചേശ്വരത്തെ കെ.ആര്. ജയാനന്ദയുടെ സ്ഥാനാർഥിത്വത്തിൽ ശക്തമായ എതിര്‍പ്പുമായി ഡിവൈഎഫ്ഐ. സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ നേരിട്ടെത്തി എതിര്‍പ്പ് അറിയിച്ചു.
ഷാനവാസ് പാദൂരിനെ മത്സരിപ്പിക്കണമെന്നാണ് ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നത്. യുഡിഎഫിനെ സഹായിക്കുന്ന നിലപാട് ശരിയല്ലയെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്കുമെന്നും ഭീഷണി ഉണ്ട്.
ഇത്തവണ പാര്‍ട്ടി വോട്ടുകള്‍ പാര്‍ട്ടിയിലേയ്ക്ക് തന്നെ എത്തിച്ചേരേണ്ടതുണ്ടെന്നും അത് കൊണ്ട് പൊതുസമ്മതന് ആയ ഒരു സ്ഥാനാർഥിയെ പരിഗണിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഡിവൈഎഫ്ഐ നേതാക്കള്‍ അറിയിച്ചു. ഷാനവാസ് പാദൂരിനെ സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിലടക്കം പ്രവർത്തകരുടെ പോസ്റ്റുകൾ ഉയരുന്നുണ്ട്.
ഞായറാഴ്ച ചേർന്ന സിപിഎം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് ജയാനന്ദയുടെ സ്ഥാനാർഥിത്വം തീരുമാനിച്ചത്. നേരത്തെ ചര്‍ച്ചകളില്‍ മുന്നില്‍ നിന്നിരുന്ന ഷാനവാസ് പാദൂരിനെ മത്സരിപ്പിച്ചാല്‍ ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം രൂപപ്പെടുമെന്ന വിലയിരുത്തല്‍ ജില്ലാ കമ്മിറ്റിയിലുണ്ടായി.
തുടര്‍ന്നാണ് ജയാനന്ദയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. സിപിഎം കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് ജയാനന്ദ.