തൃശൂർ: കുഷ്ഠരോഗ നിവാരണലക്ഷ്യവുമായി ആരോഗ്യവകുപ്പ് നടത്തുന്ന രണ്ടാഴ്ചത്തെ കുഷ്ഠരോഗനിർണയ ഭവനസന്ദർശനം -അശ്വമേധം 7.0 ഇന്നു തുടങ്ങും. 20 വരെ തുടരുന്ന പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച ആശാപ്രവർത്തകയും ഒരു പുരുഷ വോളന്റിയറുമടങ്ങുന്ന സംഘം വീടുകളിലെത്തി രണ്ടു വയസിനു മുകളിലുള്ളവർക്കു രോഗമുണ്ടോയെന്നു പരിശോധിക്കും.
ജില്ലാതല ഉദ്ഘാടനം രാവിലെ ഒന്പതിനു ജില്ലാ ജനറൽ ആശുപത്രി കോണ്ഫറൻസ് ഹാളിൽ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിക്കും. 20 വരെയാണ് ആരോഗ്യപ്രവർത്തകർ ഗൃഹസന്ദർശനം നടത്തുക.
പത്രസമ്മേളനത്തിൽ ഡിഎംഒ ഡോ.ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.പി. സജീവ് കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ഫ്ളെമി ജോസ്, ടെക്നിക്കൽ അസിസ്റ്റന്റ് വി.ആർ. ഭരത് കുമാർ, അൽജോ സി. ചെറിയാൻ എന്നിവർ പങ്കെടുത്തു.
ഈ വർഷം രോഗം
കണ്ടെത്തിയത് 21 പേർക്ക്
തൃശൂർ: ജില്ലയിൽ കുഷ്ഠരോഗം ബാധിച്ച 37 രോഗികളാണു ചികിത്സയിലുള്ളതെന്നു ജില്ലാ ലെപ്രസി ഓഫീസർ ഡോ. ഫ്ളെമി ജോസ് പറഞ്ഞു. 21 പേർക്ക് ഈ വർഷമാണു രോഗം കണ്ടെത്തിയത്. ഇതിൽ അഞ്ചുപേർ കുട്ടികളാണ്.
സംസ്ഥാനത്ത് 2024-25 കാലയളവിൽ 368 പേരിൽ പുതിയതായി കുഷ്ഠരോഗം കണ്ടെത്തി. 521 രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ 32 പേർ ഗ്രേഡ് 2 വൈകല്യമുള്ളവരാണ്. 25 കുട്ടികളിലും രോഗം നിർണയിച്ചിട്ടുണ്ട്.
രോഗബാധ, ലക്ഷണം,
ചികിത്സ
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ അഞ്ചുമുതൽ ഏഴുവർഷംവരെ സമയമെടുക്കും. രോഗബാധിതനായ വ്യക്തി തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ചെയ്യുന്പോൾ മൈക്രോബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ വായുവിലൂടെ മറ്റുള്ളവരുടെ ശരീരത്തിൽ പ്രവേശിക്കുകയാണ് ചെയ്യുന്നത്. തൊലിപ്പുറമേയുള്ള നിറവ്യത്യാസമാണ് പ്രാഥമികലക്ഷണം. ചുണങ്ങുപോലെ നിറം മങ്ങിയതോ ചുവന്നതോ ചെന്പുനിറത്തിലുള്ളതോ ആയ സ്പർശനക്ഷമത കുറഞ്ഞ പാടുകളും ഉണ്ടാകും.
ആരംഭത്തിലേ ചികിത്സിച്ചാൽ വൈകല്യങ്ങൾ തടയാനും പകർച്ച ഒഴിവാക്കാനും സാധിക്കും. ആറുമുതൽ 12 മാസം വരെയുള്ള വിവിധ ഔഷധചികിത്സകളിലൂടെ രോഗം പൂർണമായും ഭേദമാക്കാനാകും. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ കുഷ്ഠരോഗപരിശോധനയും ചികിത്സയും സൗജന്യമാണ്.