കേൾക്കുന്പോൾ ആദ്യമൊന്നു സംശയിക്കും- ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി മികവോടെ ജോലിചെയ്യുന്ന ഈ സ്ത്രീകളിൽ പലരും ആദ്യമായി ഒരു തുറമുഖം കണ്ടത് വിഴിഞ്ഞം പോര്‍ട്ടില്‍ ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്! സംശയിക്കേണ്ട, സത്യം. വിഴിഞ്ഞം പോര്‍ട്ടില്‍ ക്രെയിന്‍ ഓപ്പറേറ്റര്മാരായുള്ള ഒന്‍പതു വനിതകളില്‍ എട്ടുപേരും ആദ്യമായി പോര്‍ട്ട് കണ്ടത് ഇവിടെ ജോലിക്കെത്തിയപ്പോഴാണ്. രാജ്യത്ത് ആദ്യമായാണ് വനിതകള്‍ പോര്‍ട്ടില്‍ ഓട്ടോമേറ്റഡ് ക്രെയിന്‍ ഓപ്പറേറ്റര്‍മാരായി ജോലി ചെയ്യുന്നത്.
വിഴിഞ്ഞത്ത് ഇവര്‍ ജോലിയില്‍ പ്രവേശിച്ച് വളരെ വേഗത്തില്‍ത്തന്നെ പെണ്‍കരുത്തിന്റെ പൊന്‍വെളിച്ചമായി കേരളക്കരയുടെ മനസില്‍ സ്ഥാനംപിടിച്ചു. ഏതു ജോലിയും ഏറ്റെടുക്കാന്‍ മനസാന്നിധ്യത്തോടെ മുന്നോട്ടുവന്നാല്‍ അതു ഭംഗിയായി ചെയ്യാന്‍ കഴിയുമെന്ന് ഒന്നുകൂടി സാക്ഷ്യപ്പെടുത്തുകയാണ് ഈ നവ വനിതാരത്നങ്ങള്‍.
തുറമുഖത്തിന്റെ അയൽക്കാർ
ഇരുപത്തിമൂന്നുകാരി നതാന മേരിയാണ് വനിതാ ക്രെയിൽ ഓപ്പറേറ്റർ സംഘത്തിലെ ബേബി. നതാനയുടെ വീട് പോര്‍ട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെ മുക്കോലയ്ക്കല്‍. സിആര്‍എംജി ക്രെയിനുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഒന്‍പതു വനിതകളും വിഴിഞ്ഞത്തിന്റെ വിളിപ്പാട് അകലങ്ങളിൽ താമസിക്കുന്നവരാണ്. സംഘത്തില്‍ പോര്‍ട്ടിനെക്കുറിച്ച് മുന്‍പേ കാര്യങ്ങള്‍ അറിയാവുന്ന ഏക ആള് നെയ്യാറ്റിന്‍കര സ്വദേശിനിയായ എല്‍. കാര്‍ത്തിക മാത്രമായിരുന്നു.
സർക്കാർ ജോലികൾക്കായുള്ള പരീക്ഷാപരിശീലനത്തിനിടെ ക്രെയിന്‍ ഓപ്പറേറ്ററുടെ ജോലിക്ക് അപേക്ഷിച്ച് ജോലി ലഭിച്ച നതാനയും അധ്യാപകവൃത്തിയില്‍നിന്നു പോര്‍ട്ടിലെ ജോലിയിലേക്കു മാറിയ ഡി.ആര്. സ്റ്റെഫിയും ആര്.എൻ. രജിതയുമെല്ലാം ഇന്ന് ഈ തൊഴില്‍ ഏറെ ആസ്വദിക്കുന്നു.
വനിതകളെന്ന പേരില്‍ മാറ്റിനിര്‍ത്തലല്ല ചേര്‍ത്തുപിടിക്കലാണ് ഉണ്ടായതെന്നും ഏതു മേഖലയിലും കഴിവുതെളിയിക്കാനാവുമെന്നും ഈ വനിതാ താരങ്ങള്‍ പറയുന്നു. സംഘത്തില്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുതുതലമുറയുമുണ്ടെന്നതാണ് ഒരു കൗതുകം. പുരുഷമേധാവിത്വം നിലനിന്നിരുന്ന ഒരു തൊഴില്‍ മേഖലയിലാണ് ഈ മലയാളി പെണ്‍കരുത്തിന്റെ വിജയക്കുതിപ്പ്.
ഇന്ത്യയിൽ ആദ്യം
പൂര്‍ണമായും സ്വയം പ്രവര്‍ത്തിക്കുന്ന കാന്റിലിവര്‍ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി (സിആര്‍എംജി) ക്രെയിനുകള്‍ ഇന്ത്യയില്‍ ആദ്യമായി എത്തിയത് വിഴിഞ്ഞത്താണ്. അതിനാല്‍ തന്നെ ഇത്തരത്തിലുള്ള ക്രെയിനുകള്‍ രാജ്യത്ത് ആദ്യം പ്രവര്‍ത്തിപ്പിച്ച വനിതകള്‍ എന്ന ചരിത്രവും ഇവര്‍ക്കു സ്വന്തം.
പോര്‍ട്ടില്‍ ബര്‍ത്ത് ചെയ്യുന്ന കപ്പലുകളില്‍നിന്നു കണ്ടെയ്നറുകള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് എടുത്ത് യാര്‍ഡില്‍ എത്തിക്കുന്നു.
യാര്‍ഡില്‍ ഈ കണ്ടെയ്നറുകള്‍ കൃത്യസ്ഥലങ്ങളില്‍ വയ്ക്കാനായാണ് സിആര്‍എംജി ക്രെയിനുകള്‍ ഉപയോഗിക്കുന്നത്. ഈ ക്രെയിനുകളുടെ നിയന്ത്രണമാണ് വനിതാ സംഘങ്ങള്‍ നടത്തുന്നത്. യാര്‍ഡിലേക്ക് കണ്ടെയ്നറുകള്‍ എത്തിക്കുന്നതിന് 24 സിആർഎംജി ക്രെയിനുകളാണുള്ളത്. ഇവ കൈകാര്യം ചെയ്യാനായി 20 ഓപ്പറേറ്റര്‍മാരുണ്ട്. ഇതില്‍ ഉള്‍പ്പെട്ടതാണ് ഈ ഒന്‍പതു വനിതകള്‍.
പുതിയ മേഖലയിൽ
ബിരുദധാരികളാണ് ഇവരെല്ലാവരും. ബിഎസ്സി ബിരുദവും ബിഎഡും പാസായി അധ്യാപകജോലിയിലേക്ക് കാലെടുത്തുവയ്ക്കുന്ന സമയത്താണ് പ്രിനു മനസുമാറ്റി ചിന്തിച്ച് ക്രെയിന്‍ ഓപ്പറേറ്റിംഗ് മേഖലയിലേക്ക് ഇറങ്ങിയത്. മത്സ്യബന്ധന പശ്ചാത്തലമുള്ള കുടുംബത്തില്‍നിന്നാണ് പ്രിനു വരുന്നത്. സ്ത്രീകള്‍ക്ക് ക്രെയിന്‍ ഓപ്പറേറ്റിംഗിന് അവസരമെന്ന വാര്‍ത്ത കണ്ടാണ് ജോലിക്ക് അപേക്ഷിച്ചത്. തെരഞ്ഞെടുക്കപ്പെട്ടതോടെ വളരെ വേഗത്തിൽ പരിശീലനം കിട്ടി. ഇപ്പോൾ ക്രെയിനുകൾ വലിയ ആത്മവിശ്വാസത്തോടെ ഓപ്പറേറ്റ് ചെയ്തുതുടങ്ങിയെന്നു പ്രിനു പറയുന്നു.
ടീമിലുള്ള എല്‍. കാര്‍ത്തികയ്ക്ക് മാത്രമായിരുന്നു പോര്‍ട്ട് ജോലി സംബന്ധിച്ച് മുന്‍പരിചയം ഉണ്ടായിരുന്നത്. കൊച്ചി വല്ലാർപാടം തുറമുഖത്ത് ജോലി ചെയ്തതിന്റെ പരിചയമായിരുന്നു കാര്‍ത്തികയ്ക്കു മുതല്‍ക്കൂട്ട്. നെയ്യാറ്റിന്‍കര സ്വദേശിനിയായ കാര്‍ത്തിക ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്.
സ്വന്തം നാടിന് അടുത്തായതിനാലാണ് വിഴിഞ്ഞം തുറമുഖത്തെ ജോലിക്കു ശ്രമിച്ചത്. തെരഞ്ഞെടുക്കപ്പെട്ടശേഷം ഗുജറാത്തിൽ ഒരുമാസത്തെ പരിശീലനം. തിരികെ വരുമ്പോഴേക്കും ഇവിടെ ക്രെയിനുകള്‍ എത്തിക്കഴിഞ്ഞിരുന്നു. മുന്‍പരിചയം ഉള്ളതിനാല്‍ പുതുതായി വന്നവര്‍ക്ക് പരിശീലനം നല്‍കുന്നതിലും കാര്‍ത്തിക പങ്കാളിയായിരുന്നു.
ക്രെയിനുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ് പ്രധാന ജോലിയെങ്കിലും യന്ത്രത്തില്‍ എന്തെങ്കിലും തകരാറുണ്ടായാൽ ഡെസ്കില്‍നിന്ന് ജോയ്സ്റ്റിക്കുകള്‍ ഉപയോഗിച്ച് മാനുവലായി ഇവര്‍ ഇടപെടേണ്ടിവരും. 12 മണിക്കൂറുകളായുള്ള രണ്ടു ഷിഫ്റ്റുകളിലായാണ് ഇവരുടെ ജോലി. തങ്ങള്‍ ഈ ജോലി ഏറെ സന്തോഷത്തോടെ ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് ഈ പെണ്‍പട ഒന്നടങ്കം പറയുന്നു. ഷിഫ്റ്റ് സംവിധാനമായതുകൊണ്ട് ഇവര്‍ക്ക് ഒരുമിച്ചു കാണാന്‍പറ്റുന്നത് അപൂര്‍വമായി മാത്രമാണ്.
ഒരുമയോടെ, സന്തോഷപൂർവം
വനിതകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ലാതെ ഒരു ഷിഫ്റ്റിലെത്തുന്ന ഞങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെന്നു ടീമിലെ ഇളംമുറക്കാരിയായ നതാന പറഞ്ഞു. ബിരുദ പഠനത്തിനു ശേഷം എസ്എസ്സി പരീക്ഷാപരിശീലനം നടത്തിക്കൊണ്ടിരുന്ന സമയത്താണ് അദാനി പോര്‍ട്ടിലേക്ക് ക്രെയിന്‍ ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നതിനായുള്ള അപേക്ഷ ക്ഷണിച്ചുകൊണ്ട് പരസ്യം കാണുന്നത്. ഒന്നു ശ്രമിച്ചു നോക്കാമെന്ന നിലയില്‍ അപേക്ഷിച്ചു.
തുടര്‍ന്ന് മൂന്നുഘട്ടമായി നടത്തിയ അഭിമുഖങ്ങള്ക്കൊടുവിലായിരുന്നു നിയമനം. പരിശീലന കാലഘട്ടത്തില്‍ ആദ്യം ഒന്ന് അമ്പരന്നു. എന്നാല്‍ തുടര്‍ന്ന് ഈ ജോലിയുമായി ഇഴുകിച്ചേര്‍ന്നു. വളരെക്കുറഞ്ഞ കാലത്തിനുള്ളില്‍തന്നെ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. മുംബൈയില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഇന്ത്യ മാരിടൈം വീക്കില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഏറ്റവുമധികം അഭിമാനം തോന്നിയ നിമിഷമായിരുന്നുവെന്നു നതാന സാക്ഷ്യപ്പെടുത്തുന്നു.
ഇവരാണ് ആ ഒന്പതുപേര്
ജെ.ഡി. നതാന മേരി (ഫിസിക്സ് ബിരുദധാരി), പി. ആശാലക്ഷ്മി (കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ, ഹോസ്പിറ്റാലിറ്റി മേഖലയില്‍ കമ്പ്യൂട്ടര്‍ ടെക്നീഷ്യനായിരുന്നു), എ.വി. ശ്രീദേവി (കമ്പ്യൂട്ടര്‍ സയന്‍സിൽ ബിടെക് ബിരുദധാരി), എല്‍. സുനിതാ രാജ് (ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ ഡിപ്ലോമ), എല്‍. കാര്‍ത്തിക (ഇന്‍സ്ട്രുമെന്റേഷന്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ, ഡിപി വേള്‍ഡ് കൊച്ചി ആര്‍ടിജി ഓപ്പറേറ്ററായി മുന്‍പരിചയം), പി. പ്രിനു (കെമിസ്ട്രി ബിരുദധാരി), എസ്. അനീഷ (ഗണിതശാസ്ത്ര ബിരുദധാരി), ആര്.എന്‍. രജിത, ഡി.ആര്. സ്റ്റെഫി റെബീറ (ഇരുവരും ഫിസിക്സ് ബിരുദധാരികൾ, അധ്യാപികമാരായിരുന്നു).
13.35 ലക്ഷം കണ്ടെയ്നറുകള്‍
കഴിഞ്ഞമാസം അവസാന ആഴ്ചവരെ വിഴിഞ്ഞം തുറമുഖംവഴി കയറ്റിയിറക്കു നടത്തിയത് 13.35 ലക്ഷം കണ്ടെയ്നറുകളാണ്. 620 കപ്പലുകളിലായി തുറമുഖത്ത് എത്തിയ ഈ കണ്ടെയ്നറുകള്‍ യാര്‍ഡില്‍നിന്നു നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റിവയ്ക്കുന്നതിന് സിആര്‍എംജി ക്രെയനുകളില് സഹായം നല്‍കിയത് ഈ വനിതകളായിരുന്നു. ചരിത്രത്തിൽ അവരുടെ കൈയൊപ്പുകൾ പതിയുന്നു...
മാനുവല്‍ ക്രെയിനും സിആര്‍എംജി ക്രെയിനും
മാനുവല്‍ ക്രെയിനുകളാണ് നിലവില്‍ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലെല്ലാം ഉപയോഗിക്കുന്നത്. വിഴിഞ്ഞത്താണ് ദക്ഷിണേഷ്യയില്‍ ആദ്യമായി ഓട്ടോമേറ്റഡ് സിആര്‍എംജി ക്രെയിന്‍ സംവിധാനം ഉപയോഗിക്കുന്നത്. മാനുവല്‍ ക്രെയിന്‍ ഉപയോഗിച്ച് കണ്ടെയ്നറുകള്‍ നീക്കുന്നതിന് കായികശേഷിയും അധികമായി വേണ്ടിവരുന്നു. 70 മീറ്ററിലധികം നീളംവരുന്ന ക്രെയിനിനു മുകളില്‍ കയറി ജെസിബി ഓപ്പറേറ്റ് ചെയ്യുന്ന രീതിയിലാണ് ഇതു നിയന്ത്രിക്കേണ്ടത്.
അതേസമയം പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഓട്ടോമേറ്റഡ് കാന്റിലിവര്‍ റെയില്‍ മൗണ്ടഡ് ഗാന്‍ട്രി ക്രെയിന്‍ തുറമുഖത്തിന്റെ ഓപ്പറേഷന് ഡെസ്കിലിരുന്നു പൂര്‍ണമായും റിമോട്ട് കണ്ട്രോൾവഴി പ്രവർത്തിപ്പിക്കാം. കണ്ടെയ്നറുകളുടെ കയറ്റിയിറക്ക് ഏറ്റവും എളുപ്പമാക്കുന്നതിനും തുറമുഖത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും ആയാസരഹിതമായി ജോലി ചെയ്യുന്നതിനും ഇത് അവസരമൊരുക്കുന്നു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തൊഴിലെടുക്കാനുള്ള അവസരവും ഇതോടെ കൈവന്നു. ക്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ കണ്ടെയ്നറുകൾ സ്ക്രീനിൽ കണ്ട് ഗെയിമുകളിലേതുപോലുള്ള ജോയ്സ്റ്റിക്കുകൾ ഉപയോഗിച്ച് റിമോട്ടായി ക്രെയിൻ പ്രവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്.