ഭൂമി പാട്ടത്തിനു കൊടുത്തിരിക്കുന്ന കേസുകൾ സർക്കാർ നിരന്തരം തോറ്റുപോകുന്നത് ആശങ്കയോടെയേ കാണാനാകൂ. കോടതികളിൽ കെട്ടിക്കിടക്കുന്ന നൂറുകണക്കിന് കേസുകളുടെ നടത്തിപ്പ് സർക്കാർ കാര്യക്ഷമമായി നടത്തിയില്ലെങ്കിൽ കേരളം നേരിടാൻ പോകുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയായിരിക്കും. സ്വാതന്ത്ര്യത്തിനു മുമ്പ് വിദേശ പൗരന്മാർക്കും കമ്പനികൾക്കും പാട്ടത്തിനും ഗ്രാന്റ് ആയും നൽകിയ കേരളത്തിലെ വലിയ എസ്റ്റേറ്റുകളെയാണ് വിദേശ തോട്ടഭൂമി എന്ന് പ്രധാനമായും സൂചിപ്പിക്കുന്നത്.
ഗവൺമെന്റ് ലാൻഡ് റിഡംപ്ഷൻ വകുപ്പിൽനിന്നുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വിവിധ കമ്പനികളും വ്യക്തികളും 15 ഏക്കറിൽ കൂടുതൽ വീതം ആകെ 1,66,000 ഏക്കർ വിദേശ തോട്ടഭൂമികൾ കൈവശം വച്ചിരിക്കുന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരം വിവിധ ജില്ലകളിൽ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കാൻ കളക്ടർമാർ വഴി സർക്കാർ നൽകിയിരിക്കുന്ന സിവിൽ കേസുകളും പുരോഗമിക്കുന്നുണ്ട്. എന്നാൽ, ഇതേ ഗണത്തിൽപ്പെടുന്ന ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കുന്നതിനെതിരായ പാലാ കോടതിവിധി വിദേശ തോട്ടഭൂമികൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികൾക്കുമേൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്.
അവകാശം ഉന്നയിച്ച 2,263 ഏക്കർ ഭൂമി സർക്കാരിന്റേതല്ലെന്ന് വ്യക്തമാക്കിയാണ് പാലാ കോടതി ഹര്‍ജി തള്ളിയത്. 2005ൽ ഹാരിസൺസ് മലയാളം ലിമിറ്റഡ് ബിലീവേഴ്സ് ചർച്ചിനു കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന് ഭൂമി വിറ്റതും കോടതി ശരിവച്ചു. ഇതോടെ, സമാനമായ സാഹചര്യങ്ങളിലുള്ള മറ്റു വിദേശ തോട്ടഭൂമികളുടെ ക്രയവിക്രയങ്ങളും അംഗീകരിക്കപ്പെടുമെന്നാണ് ആശങ്ക. വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്ന എൽസ്റ്റോൺ, നെടുമ്പാല എസ്റ്റേറ്റുകളും വിദേശ തോട്ടഭൂമികളാണ്. ജില്ലാ അടിസ്ഥാനത്തിൽ വരുമ്പോൾ വയനാട് 54,756.69 ഏക്കർ, ഇടുക്കി 54,722.45 ഏക്കർ, കൊല്ലം 11,203.84, പത്തനംതിട്ട 10,720.76 ഏക്കർ എന്നിങ്ങനെയാണ് കൂടുതൽ വിദേശ തോട്ട ഭൂമികളുള്ള ജില്ലകൾ.
കേരളത്തിൽ മൂന്നുലക്ഷത്തിൽ അധികം ഭൂരഹിതർ തലചായ്ക്കാൻ ഒരുതുണ്ട് ഭൂമിക്കായി സർക്കാരിൽ അപേക്ഷവച്ച് കാത്തിരിക്കുമ്പോഴാണ് സർക്കാരിന്റെ അധീനതയിലുള്ള ഭൂമി കേസുകൾ നിരന്തരം തോറ്റുപോകുന്നത്. കേരളം ഭൂമി സംരക്ഷിക്കാനെന്ന പേരിൽ കൊണ്ടുവന്ന കേരള വനം (പരിസ്ഥിതിശാസ്ത്രപരമായ ദുര്‍ബല ഭൂപ്രദേശങ്ങളുടെ നിക്ഷിപ്തമാക്കലും കാര്യകര്‍തൃത്വം നടത്തിപ്പും-ഇഎഫ്എൽ) ആക്ട് ഒക്കെ നടപ്പാക്കി സാധാരണക്കാരായ കൃഷിക്കാരുടെ ഭൂമി തട്ടിയെടുക്കാൻ കാണിച്ച ശുഷ്കാന്തിയുടെ ആയിരത്തിലൊന്ന്, സർക്കാരിൽ അധികാരം നിക്ഷിപ്തമായിരിക്കുന്നതും പാട്ടത്തിനു കൊടുത്തുപോയിരിക്കുന്നതുമായ തോട്ടഭൂമികൾ നഷ്ടപ്പെടാതിരിക്കാൻ കാണിച്ചിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് ഭൂരഹിതർ ഉണ്ടാകുമായിരുന്നില്ല.
കൊലക്കേസിലെ പ്രതികൾക്കുവേണ്ടി വാദിക്കാൻ പ്രഗത്ഭരായ അഭിഭാഷകരെ സുപ്രീംകോടതിയിൽനിന്നുവരെയിറക്കുന്ന സർക്കാർ, ഭൂമിക്കേസുകളിൽ കാണിക്കുന്ന അലംഭാവം സംശയത്തോടെയേ കാണാനാവൂ.