തിരുവനന്തപുരം: സംസ്ഥാനം ആരു ഭരിക്കണമെന്ന് കേരളത്തിലെ 2.71 കോടി ജനം ഇന്നു വിധിയെഴുതും. ഇന്നു രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെ സംസ്ഥാനത്തെ 30,495 ബൂത്തുകളിലായാണ് ജനങ്ങളുടെ വിധിയെഴുത്ത്.
കഴിഞ്ഞ 10 വർഷത്തെ ഭരണനേട്ടങ്ങൾ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നതും, രണ്ടു പിണറായി വിജയൻ സർക്കാരുകളുടെ അഴിമതിയും ധൂർത്തും ജനവിരുദ്ധ സമീപനങ്ങളും ഭരണ വിരുദ്ധ തരംഗമായി അലയടിക്കുമെന്ന യുഡിഎഫ് പ്രതീക്ഷയുമാണ് ഇന്നത്തെ ജനങ്ങളുടെ വിധിയെഴുത്തിലെ മുഖ്യഘടകം. സംസ്ഥാനത്തു വീണ്ടും അക്കൗണ്ട് തുറക്കാനുള്ള കടുത്ത പോരാട്ടമാണ് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയുടേത്.
ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കൂടുതൽ വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വോട്ടിംഗ് 85 ശതമാനത്തിനു മുകളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ഊബറുമായി ചേർന്ന് പോളിംഗ് ബൂത്തിലേക്ക് സൗജന്യയാത്ര ഒരുക്കിയിട്ടുണ്ട്. ബൂത്തുകളിൽ കുടിവെള്ളവും വിശ്രമിക്കാൻ ഇരിപ്പിടങ്ങളും അടക്കം ക്രമീകരിക്കും.
1200 വോട്ടർമാരിൽ കൂടുതൽ വരുന്ന 24 ഇടങ്ങളിൽ ആക്സിലറി ബൂത്തുകളും ക്രമീകരിച്ചു. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പു നടത്താൻ പോളിംഗ് ബൂത്തുകൾ അലങ്കരിച്ചു. സംസ്ഥാനത്താകെ 2040 പ്രശ്ന ബാധിത ബൂത്തുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഇവിടെ കേന്ദ്രസേനയുടേത് അടക്കം കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ഇവിടം കേന്ദ്രസേനയുടെ നിയന്ത്രണത്തിലായി. 100 ശതമാനം സിസിടിവി നിരീക്ഷണവും പ്രശ്നബാധിത ബൂത്തുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ബൂത്ത് പിടിത്തവും കള്ളവോട്ടും അടക്കം തടയാനുള്ള കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 160 കന്പനി കേന്ദ്രസേനാംഗങ്ങൾ അടക്കം 76,000 പോലീസ് ഉദ്യോഗസ്ഥരെ വോട്ടെടുപ്പിലെ ക്രമസമാധാനം ഉറപ്പാക്കാനായി ബൂത്തുകളുടെ ചുമതലയിൽ എത്തി. 3200 വോളിയന്റിയർമാരെയും വിന്യസിച്ചു. കൂടാതെ ഫ്ളൈയിംഗ് സ്ക്വാഡുകളുമുണ്ട്.
മൊത്തം വോട്ടർമാർ 2,71,42,952
പുരുഷന്മാർ - 1,32,20,811
വനിതകൾ - 1,39,21,868
ഭിന്നലിംഗക്കാർ - 273
പ്രവാസിവോട്ടർമാർ 2,42,093
പുരുഷന്മാർ - 2,04,218
വനിതകൾ - 37,867
ഭിന്നലിംഗക്കാർ - 8
സർവീസ് വോട്ടർമാർ 53,984
പുരുഷന്മാർ - 51,330
വനിതകൾ - 2,654
ഭിന്നലിംഗക്കാർ - 0