കോൽക്കത്ത: അര്‍ജന്റൈൻ ഫുട്ബോള്‍ ഇതിഹാസം ലയോണല്‍ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. കോല്‍ക്കത്തയിലാണ് മെസി വിമാനം ഇറങ്ങുക. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് മെസി എത്തുക. മെസിക്കൊപ്പം ഉറ്റ സുഹൃത്തുക്കളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും ഉണ്ടാവും. തിങ്കളാഴ്ച വരെ മെസി ഇന്ത്യയിലുണ്ടാവും.
ശനിയാഴച രാവിലെ 9:30 മുതല്‍ 10:30 വരെ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാമുണ്ടാകും. പത്തരയ്ക്ക് ശ്രീഭൂമിയിലെ ക്ലോക്ക് ടവറിന് സമീപം സ്ഥാപിച്ച 70 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ തന്റെ പ്രതിമ അർജന്റൈൻ നായകൻ അനാച്ഛാദനം ചെയ്യും. മോണ്ടി പാലിന്റെ നേതൃത്വത്തിലുളള മുപ്പത് കലാകാരന്മാരാണ് പ്രതിമ തയ്യാറാക്കിയത്.
പതിനൊന്നര മുതല്‍ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലയോണല്‍ മെസിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സൗരവ് ഗാംഗുലി, ലിയാന്‍ഡര്‍ പെയ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസിയെ ആദരിക്കലും നടക്കും.
ഉച്ചയ്ക്ക് രണ്ടോടെ മെസി ഹൈദരാബാദിലേക്ക് തിരിക്കും. വൈകുന്നേരം ഏഴ് മുതല്‍ ഹൈദരാബാദ് ഉപ്പല്‍ സ്റ്റേഡിയത്തില്‍ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവന്‍സ് മത്സരവും സംഗീത നിശയും.
ഞായറാഴ്ച രാവിലെ മുംബൈ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയില്‍ നടക്കുന്ന പാഡല്‍ കപ്പില്‍ പങ്കെടുക്കുന്ന മെസി വൈകുന്നേരം നാലിന് സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തിലും പങ്കാളിയാവും. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച. ഉച്ചയ്ക്ക് ഒന്നരയ്ക്ക് അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ചടങ്ങിലും ലിയോണല്‍ മെസി പങ്കെടുക്കും.