ലണ്ടൻ: ജെഫ്രി എപ്സ്റ്റീന്റെ ഇരകളോട് മാപ്പു പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പീറ്റർ മൻഡൽസണിനെ യുഎസിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ച സംഭവത്തിലാണ് പ്രധാനമന്ത്രി മാപ്പു പറഞ്ഞത്. ജെഫ്രി എപ്സ്റ്റീനെ അറിയില്ലെന്നാണ് മൻഡൽസൺ തന്നെ ധരിപ്പിച്ചിരുന്നത്. മൻഡൽസണിന്റെ നുണകൾ വിശ്വസിച്ച് അദ്ദേഹത്തെ നിയമിച്ചതിൽ ഖേദമുണ്ട്-അദ്ദേഹം പറഞ്ഞു.
എപ്സ്റ്റീനുമായി മൻഡൽസണ് പരിചയമുണ്ടെന്ന് അറിയാമായിരുന്നു, പക്ഷേ ആ ബന്ധത്തിന്റെ ആഴം ആർക്കുമറിയില്ലായിരുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നതായി തെളിഞ്ഞതിനെത്തുടർന്ന് മൻഡൽസണിനെ സ്റ്റാർമർ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്താക്കിയിരുന്നു. എപ്സ്റ്റീനുമായി മൻഡൽസണിന് സാമ്പത്തിക ബന്ധമുണ്ടായിരുന്നുവെന്നായിരുന്നു ആരോപണം.
എപ്സ്റ്റിനിൽനിന്ന് പണം കൈപ്പറ്റിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. തന്റെ ഓഫീസ് മോശം കാര്യങ്ങൾക്ക് ഉപയോഗിച്ചെന്ന ആരോപണത്തിൽ മൻഡൽസൺ അന്വേഷണം നേരിടുന്നുണ്ട്. എന്നാൽ ലൈംഗിക കുറ്റകൃത്യങ്ങളൊന്നും അദ്ദേഹത്തിനെതിരേ ചുമത്തിയിട്ടില്ല.
കഴിഞ്ഞ ആഴ്ച യുഎസ് നീതിന്യായ വകുപ്പ് പ്രസിദ്ധീകരിച്ച രേഖകളിൽ മൻഡൽസണുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. മൻഡൽസൺ എപ്സ്റ്റീനുമായി തന്ത്രപ്രധാനമായ സർക്കാർ വിവരങ്ങൾ പങ്കിട്ടതായാണ് പുറത്തുവന്ന ഫയലിലെ രേഖകൾ പറയുന്നത്.
2003 മുതൽ 2004 വരെ, മൻഡൽസണുമായോ അദ്ദേഹത്തിന്റെ പങ്കാളിയുമായോ ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് എപ്സ്റ്റീൻ ആകെ 75,000 യുഎസ് ഡോളർ മൂന്ന് തവണ അയച്ചതായി പുതുതായി പുറത്തുവന്ന ഫയലുകളിലെ രേഖകൾ പറയുന്നു. 72 കാരനായ മൻഡൽസൺ എപ്സ്റ്റീൻ ബന്ധത്തിന്റെ പേരിൽ ലേബർ പാർട്ടിയിൽനിന്നു രാജിവച്ചിരുന്നു.