ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റുകൾക്ക് കഴിഞ്ഞ വർഷം അവസാനം മുതൽ താത്കാലികമായി ഏർപ്പെടുത്തിയിരുന്ന നിരക്കുപരിധി വ്യോമയാന മന്ത്രാലയം പിൻവലിച്ചു. തീരുമാനം ഇന്നു പ്രാബല്യത്തിൽ വരും. പശ്ചിമേഷ്യൻ സംഘർഷം നിമിത്തം വിമാന കന്പനികൾ നേരിടുന്ന സാന്പത്തികഭാരം ലഘൂകരിക്കുന്നതിനാണു നീക്കം. നിരക്കുപരിധി മാറ്റുന്നതോടെ ഡിമാന്റും വിപണി സാഹചര്യങ്ങളും അനുസരിച്ച് വരുംദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് ഉയർന്നേക്കാം.
ഇൻഡിഗോ വിമാന സർവീസുകൾക്ക് കഴിഞ്ഞ വർഷം ഡിസംബറിൽ തടസം നേരിട്ടപ്പോൾ മറ്റ് വിമാന കന്പനികളുടെയടക്കം ടിക്കറ്റിൽ അനിയന്ത്രിത നിരക്ക് വർധന ഉണ്ടായതോടെയാണ് കേന്ദ്ര സർക്കാർ ആഭ്യന്തര സർവീസുകൾക്ക് നിരക്കുപരിധി ഏർപ്പെടുത്തിയത്.
എന്നാൽ അന്ന് നേരിട്ട തടസം ഇപ്പോൾ മാറിയതും പരിധി എടുത്ത് കളയുന്നതിന് കാരണമായി. 500 കിലോമീറ്റർ വരെയുള്ള വിമാനയാത്രയ്ക്ക് 7500 രൂപയും 1000 മുതൽ 1500 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് 15,000 രൂപ വരെയുമായിരുന്നു നിരക്കുപരിധി.
ഇറാൻ യുദ്ധത്തെ തുടർന്ന് എണ്ണ വിലയിലുണ്ടായ മാറ്റം വിമാന കന്പനികളെ സാരമായി ബാധിച്ചു. പ്രവർത്തനച്ചെലവ് വർധിച്ചതിനാൽ നിരക്കുപരിധി ഉയർത്തണമെന്ന് വിമാന ക്കന്പനികൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായാണ് സൂചന.
അതേസമയം ഇന്ധനവിലയിലെ ഒരു ഡോളർ മാറ്റം ഇൻഡിഗോയുടെ മുഴുവൻ വർഷത്തെ ഇന്ധന ബില്ലിൽ ഏകദേശം 300 കോടി രൂപയുടെ മാറ്റം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ വിമാന കന്പനികൾ ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
ഡിജിസിഎ ഉത്തരവ്:സാന്പത്തിക ബാധ്യതയ്ക്ക്കാരണമാകുമെന്ന് വിമാനക്കന്പനികൾ
ആഭ്യന്തര യാത്രയിൽ വിമാനത്തിലെ ആകെ സീറ്റുകളിൽ 60 ശതമാനമെങ്കിലും യാതൊരുവിധ അധിക ചാർജും (സീറ്റ് സെലക്ഷൻ ചാർജ്) ഈടാക്കാതെ യാത്രക്കാർക്ക് ലഭ്യമാക്കണമെന്ന ഡിജിസിഎ ഉത്തരവിൽ എതിർപ്പുമായി വിമാനക്കന്പനികൾ.
വ്യോമമേഖലയ്ക്ക് തിരിച്ചടിയാകുന്ന തീരുമാനം ഫലത്തിൽ യാത്രക്കാർക്ക് കൂടുതൽ സാന്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഐ) കേന്ദ്ര സർക്കാരിന് അയച്ച കത്തിൽ വ്യക്തമാക്കി.
വിമാനക്കന്പനികൾ നേരിടുന്ന പ്രവർത്തനച്ചെലവു നികത്താൻ അനുബന്ധ വരുമാനമാണ് ആശ്രയിക്കുന്നത്. ഇതില്ലാതാക്കുന്നത് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിലേക്കടക്കം നയിക്കുമെന്ന് കന്പനികൾ ചൂണ്ടിക്കാട്ടി.