ബീജിംഗ്: സർക്കാരിന്റെയും ഔദ്യോഗിക ഏജൻസികളുടെയും കമ്പ്യൂട്ടറുകളിൽ നിന്ന് മൈക്രോസോഫ്റ്റ് വിൻഡോസ് (Microsoft Windows) ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണമായും ഒഴിവാക്കാൻ ഉത്തരവിട്ട് ചൈന.
യുഎസ് സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി, വിൻഡോസിന് പകരം ലിനക്സ് അധിഷ്ഠിതമായ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലേക്ക് മാറാനാണ് ചൈനീസ് മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ നിർദ്ദേശം.
2027 ഫെബ്രുവരിയോടെ ഘട്ടംഘട്ടമായി വിൻഡോസ് ഒഴിവാക്കാനായിരുന്നു ചൈന നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ നിശ്ചയിച്ച സമയത്തിനും മാസങ്ങൾക്കു മുൻപേ വിൻഡോസ് ഉപേക്ഷിക്കാൻ ഇപ്പോൾ തീരുമാനിക്കുകയായിരുന്നു.
സുരക്ഷാ ആശങ്കകളെ മുൻനിർത്തിയാണ് ഈ പെട്ടെന്നുള്ള തീരുമാനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിൻഡോസിന് പകരം ചൈനീസ് കമ്പനികൾ വികസിപ്പിച്ചെടുത്ത കൈലിൻ ഒഎസ് , ഡെബിയൻ അധിഷ്ഠിത യൂണിറ്റി ഒഎസ് തുടങ്ങിയ ലിനക്സ് സിസ്റ്റങ്ങളിലേക്കായിരിക്കും സർക്കാർ ഓഫീസുകൾ മാറുക.
ചൈനീസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മൈക്രോസോഫ്റ്റും ചൈനീസ് കമ്പനിയും ചേർന്ന് 2016ൽ രൂപകൽപ്പന ചെയ്ത വിൻഡോസ് 10 പ്രത്യേക പതിപ്പാണ് ചൈനീസ് ഏജൻസികൾ ഇതുവരെ ഉപയോഗിച്ചിരുന്നത്.
അമേരിക്കൻ സാങ്കേതിക ഉത്പന്നങ്ങൾ ഒഴിവാക്കാനുള്ള ചൈനയുടെ നീക്കം ഇതാദ്യമല്ല. 2019 മുതൽ വിദേശ കമ്പ്യൂട്ടറുകളും ഹാർഡ്വെയറുകളും മാറ്റാൻ തുടങ്ങിയ ചൈന, മുൻപ് ചില സുപ്രധാന വകുപ്പുകളിൽ ആപ്പിൾ ഐഫോണുകൾക്കും വിലക്കേർപ്പെടുത്തിയിരുന്നു.
എന്നാൽ ചൈന മാത്രമല്ല വിൻഡോസ് ഉപേക്ഷിക്കുന്നത്. ഈ വർഷം ഏപ്രിലിൽ ഫ്രാൻസും തങ്ങളുടെ എല്ലാ സർക്കാർ മന്ത്രാലയങ്ങളിലെയും സിസ്റ്റങ്ങൾ വിൻഡോസിൽ നിന്ന് ലിനക്സിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ജർമനി, ഡെൻമാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും സമാനമായ മാറ്റങ്ങളുടെ പാതയിലാണ്.
അതേസമയം, സാധാരണ ഉപയോക്താക്കളുടെ വിപണിയിൽ ചൈനയിൽ ഇപ്പോഴും വിൻഡോസ് തന്നെയാണ് മുന്നിൽ. ബീജിംഗിലെ സാധാരണ കമ്പ്യൂട്ടറുകളുടെ 87 ശതമാനത്തിലധികവും ഇപ്പോഴും വിൻഡോസിലാണ് പ്രവർത്തിക്കുന്നത്.