ഷൂട്ടിംഗ് സെറ്റിൽ ഷോക്കേറ്റ് മരിച്ച ടെക്നീഷ്യൻ വിഷ്ണു കെ.ടിക്ക് അനുശോചനവുമായി നടൻ നിവിൻ പോളി. എന്നും കുടുംബത്തോടൊപ്പമുണ്ടാവുമെന്ന് നിവിൻ കുറിച്ചു.
ബുധനാഴ്ചയാണ് ആലുവ എടയാറിലെ ഷൂട്ടിംഗ് സെറ്റിലെ അപകടത്തിൽ തൃശ്ശൂർ സ്വദേശിയായ വിഷ്ണു മരിച്ചത്. തൃശൂർ കാഞ്ഞാണി വെള്ളേംതടത്ത് താമസിക്കുന്ന കാരയിൽ തിലകൻ- സരിത ദമ്പതിമാരുടെ മകനാണ് 33-കാരനായ വിഷ്ണു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
നിവിൻ പോളി നായകനായ സിനിമയ്ക്കായി എടയാർ കവലയ്ക്കു സമീപമുള്ള ഗോഡൗണിൽ സെറ്റിട്ടിരുന്നു. ബുധനാഴ്ചയാണ് ഇവിടെ ഷൂട്ടിംഗ്ആരംഭിച്ചത്. ഇതിനിടെയാണ് വിഷ്ണുവിന് ഷോക്കേറ്റത്. ഉടൻ ഏലൂർ ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
നിവിൻ പോളിയെ നായകനാക്കി നാഷിദ് ഫാമി സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിന്റെ ലൊക്കേഷനിലാണ് അപകടം. മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി, ഗ്രീൻ റൂം പ്രൊഡക്ഷൻസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.