കൊണ്ടോട്ടി: ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ കവര്‍ച്ച. ഉടമയേയും മകനേയും അക്രമിച്ചശേഷം സംഘം രണ്ടര ലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ച നടത്തിയ നാലംഗ സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏൽപ്പിച്ചു. കവര്‍ച്ച നടത്തിയ പണം ഇയാളില്‍നിന്നു കണ്ടെത്തി.
മഹാരാഷ്ട്ര സ്വദേശി രാമദാസ് നിഗത്തിന്റെ ഉടമസ്ഥതയിലുള്ള മലപ്പുറം കൊണ്ടോട്ടി തങ്ങള്‍സ് റോഡിലെ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഇന്നലെ രാത്രി ഒമ്പതോടെയാണ് കവര്‍ച്ച നടന്നത്. കടയ അടയ്ക്കാന്‍ നേരത്താണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി നാലംഗ സംഘമെത്തിയത്. ഈ സമയം രാമദാസിന്റെ മകനും കടയ്ക്കുള്ളിലുണ്ടായിരുന്നു. സംഘം അക്രമിക്കാന്‍ ശ്രമിച്ചതോടെ രാമദാസും മകനും പുറത്തേക്കോടി. ഈ സമയം മേശയിലുണ്ടായിരുന്ന രണ്ടര ലക്ഷം രൂപ സംഘം കവരുകയായിരുന്നു.
പുറത്തേക്കോടിയ രാമദാസ് ബഹളംവച്ചതോടെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ഓടിയെത്തി സംഘത്തിലെ ഒരാളെ പിടികൂടി. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളില്‍ പ്രതിയായ താനൂര്‍ സ്വദേശി അയൂബാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.