കൂറ്റനാട്: കൊപ്പം പോലീസ് സ്റ്റേഷനു സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിളയൂർ കൂരാച്ചിപ്പടിയിൽ കണ്ടത്തൊടി വീട്ടിൽ കാസിമിന്റെ ഭാര്യ ഫാത്തിമ സുഹറ(43) യാണ് മരിച്ചത്. കൊപ്പം ഭാഗത്തുനിന്ന് വിളയൂരിലേക്ക് ഇളയ മകൻ ഷമീലുമൊത്ത് സ്കൂട്ടറിൽ വരികയായിരുന്നു സുഹറ. എതിർദിശയിൽനിന്ന് വന്നിരുന്ന ലോറിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ സുഹറയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ മകൻ ഷമീൽ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭർത്താവ് കാസിം വിദേശത്താണ്. മറ്റുമക്കൾ: മുഹമ്മദ് സഫീർ, ഫാത്തിമ സഫ്ല.