കോഴിക്കോട്: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് സ്പെഷല്‍ ട്രെയിനില്‍ മടങ്ങുന്നതിനിടെ മാവോയിസ്റ്റ് മേഖലയില്‍ വച്ച് പോലീസുകാരന്റെ തോക്കും തിരകളും നഷ്ടപ്പെട്ട സംഭവത്തില്‍ ഡെപ്യൂട്ടി കമന്‍ഡാന്റ് എസ്. ഷിബുവിനെതിരേ ആഭ്യന്തര വകുപ്പിന്റെ അച്ചടക്ക നടപടി. ഡെപ്യൂട്ടി കമന്‍ഡാന്റ് എന്ന നിലയില്‍ കൃത്യനിര്‍വഹണത്തില്‍ ജാഗ്രതക്കുറവ് കാട്ടിയതിനു താക്കീത് നല്‍കാനാണ് തീരുമാനം.
2023 നവംബര്‍ 20ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മധ്യപ്രദേശ്-രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ കെഎപി മൂന്നാം ബറ്റാലിയന് സംഘം മധ്യപ്രദേശിലെ നരിയോലി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇന്ത്യറിസര്വ് ബറ്റാലിയനിലെ വിശാഖിന്റെ ബാഗും അതിനുള്ളിലുണ്ടായിരുന്ന ഒമ്പത് എംഎം പിസ്റ്റളും 20 തിരകളും നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്.
തോക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്ന ആഭ്യന്തര അന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു ഗുരുതരവീഴ്ച ഉണ്ടായതായി സര്‍ക്കാര്‍ കണ്ടെത്തി. നക്സല്‍ ബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്രയായിരുന്നിട്ടും ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബോഗികളില്‍ മതിയായ സെന്‍ട്രി ഡ്യൂട്ടിയോ ആയുധങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമോ ഒരുക്കിയിരുന്നില്ലെന്നു കണ്ടെത്തിയിരുന്നു.
ആയുധങ്ങള്‍ കേന്ദ്രീകൃതമായി സൂക്ഷിക്കണമെന്ന നിര്‍ദേശം ലംഘിച്ച് ഏതൊക്കെ ഉദ്യോഗസ്ഥര്‍ ആയുധം കൈവശം വച്ചിട്ടുണ്ടെന്ന് പരിശോധിക്കുന്നതില്‍ ഡെപ്യൂട്ടി കമന്‍ഡാന്റ് പരാജയപ്പെട്ടു, വിവരങ്ങള്‍ മറച്ചുവച്ചു.
ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞ ഉടന്‍തന്നെ സഹപ്രവര്‍ത്തകരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കുന്നതിലും ദുരൂഹത നീക്കുന്നതിലും വീഴ്ച സംഭവിച്ചു. യാത്രയ്ക്കിടെ സേനാംഗങ്ങള്‍ മദ്യപിച്ചതുള്‍പ്പെടെയുള്ള അച്ചടക്കരഹിതമായ പ്രവൃത്തികള്‍ തടയുന്നതിലും മേലുദ്യോഗസ്ഥന് സാധിച്ചില്ല എന്നീ കാര്യങ്ങളും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതു സംബന്ധിച്ച് ആദ്യം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥ ഷിബുവിനെതിരായ കുറ്റങ്ങള്‍ തെളിവില്ലാത്തതാണെന്നാണ് സൂചിപ്പിച്ചത്. ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളിക്കളഞ്ഞാണ് അച്ചടക്ക നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
പോലീസുകാര്‍ മാത്രം സഞ്ചരിച്ചിരുന്ന ബോഗിയില്‍ നിന്ന് തോക്കും തിരകളും അടങ്ങിയ ബാഗ് നഷ്ടപ്പെടാന്‍ കാരണം പോലീസുകാര്തന്നെയാണെന്ന ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. സേനാംഗങ്ങളില്‍ ഒരാള്‍ ബാഗ് പുറത്തേക്കു വലിച്ചെറിയുന്നതു കണ്ടുവെന്ന് മറ്റൊരു സേനാംഗം മൊഴി നല്‍കിയിരുന്നു.