ചെന്നൈ: ഒരു മാസത്തിന് ശേഷം പാർട്ടി യോഗത്തിൽ പങ്കെടുക്കാനൊരുങ്ങി ടിവികെ അധ്യക്ഷൻ വിജയ്. ഇന്ന് രാവിലെ 10.30ഓടെ മഹാബലിപുരത്താണ് യോഗം. സിബിഐ ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് വിജയ് ടിവികെ ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കുന്നത്.
ജനനായകൻ, സിബിഐ ചോദ്യംചെയ്യൽ വിഷയങ്ങളിൽ വിജയ് പ്രതികരിക്കുമോ എന്നതിന്റെ ആകാംക്ഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങൾ. നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ടിവികെ പ്രവർത്തനങ്ങലിൽ വീണ്ടും സജീവമാകുകയാണ് വിജയ്.
ടിവികെയ്ക്ക് തെരഞ്ഞടുപ്പ് കമ്മീഷൻ വിസിൽ ചിഹ്നം അനുവദിച്ചതിനുശേഷമുള്ള ആദ്യ യോഗം കൂടിയാണ് ഇന്നത്തേത്. ഡിസംബർ 18ന് ഈറോഡിൽ നടന്ന പൊതുയോഗത്തിൽ ആണ് വിജയ് ഒടുവിൽ രാഷ്ട്രീയം പറഞ്ഞത്.
നാല് ദിവസങ്ങൾക്ക് ശേഷം മഹാബലിപുരത്ത് ടിവികെയൂടെ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തെങ്കിലും ബൈബിൾ വചനങ്ങളോടെ പ്രസംഗം ഒതുക്കിയിരുന്നു. അവസാന ചിത്രമായ ജനനായകന്റെ റിലീസ് സെൻസർ ബോർഡ് കുരുക്കിൽ കുടുങ്ങിയത് തിരിച്ചടിയായിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ചൊവ്വാഴ്ച ഉത്തരവ് പറയുമെങ്കിലും സുപ്രീം കോടതിയിലേക്ക് നിയമപോരാട്ടം നീളാനാണ് സാധ്യത. ഇതിനിടയിൽ കരൂർ കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ സിബിഐയുടെ ഡൽഹി ഓഫീസിൽ വിജയ് ഹാജരാവുകയും ചെയ്തിരുന്നു.