കൊച്ചി: സര്‍ക്കാരിന്റെ ദുര്‍ഭരണം ജനജീവിതത്തെ എത്രമാത്രം ദോഷകരമായി ബാധിച്ചുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചര്‍ച്ചയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 12 മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രിയും സര്‍ക്കാരും വിലക്കയറ്റം കുറയ്ക്കാന്‍ എന്ത് നടപടിയാണ് എടുത്തത്?
പദ്ധതികൾക്ക് 1.10 ലക്ഷം കോടി രൂപ കിഫ്ബി ചെലവാക്കിയെന്നത് കള്ളപ്രചാരണമാണ്. 38,000 കോടി മാത്രമാണ് ചെലവഴിച്ചത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്ന് പ്രതിപക്ഷം പറയുമ്പോള്‍, വെന്റിലേറ്ററിലല്ല മോര്‍ച്ചറിയിലാണെന്നാണ് ജനങ്ങള്‍ പറയുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് അഞ്ചുപേര്‍ മരിച്ചെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്തണം.
സിപിഎമ്മിലേതുപോലെ പിണറായി വിജയന് പോക്കറ്റില്‍നിന്ന് ഒരു കടലാസ് എടുത്ത് വായിച്ചാല്‍ കൈയടിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഓരോ സ്ഥാനാര്‍ഥികളെക്കുറിച്ചും വിശദമായ ചര്‍ച്ച നടത്തിയാണ് തീരുമാനിച്ചത്.
സ്ഥാനാര്‍ഥിയാകാന്‍ അര്‍ഹതയുള്ള നിരവധി പേര് കോണ്‍ഗ്രസിലുണ്ട്. എല്ലാവര്ക്കും സ്ഥാനാര്‍ഥിത്വം നല്കാന് സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യമുണ്ട്. പക്ഷേ കുറച്ചുകൂടി നല്‍കണമെന്ന അഭിപ്രായം ഉണ്ടായിരുന്നു.
പിആര്‍ നടത്തി മേനി നടിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം യുഡിഎഫ് പൊളിച്ചടുക്കുമെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.