തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് നടന്നതായി പരാതി കിട്ടിയെന്നു ദേവസ്വം അധ്യക്ഷൻ കെ. ജയകുമാർ പറഞ്ഞു.
മകരവിളക്ക് ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിംഗ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നുമാണ് ജയകുമാർ പറഞ്ഞത്. അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്പിക്ക് നിർദേശം നൽകി. റിപ്പോർട്ട് ലഭിച്ച ശേഷം നടപടിയെന്നു ജയകുമാർ അറിയിച്ചു.
അതേസമയം ഷൂട്ടിംഗ് നടന്നത് പമ്പയിൽ ആണെന്നാണ് സംവിധായകൻ അനുരാജ് പ്രതികരിച്ചത്. സന്നിധാനത്ത് മാധ്യമ പ്രവർത്തകർ നിൽക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണെന്നും അനുരാജ് പറഞ്ഞു.
പിന്നീട് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വച്ച് കണ്ടു. എിജിപിയാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും അനുരാജ് പറഞ്ഞു.