കൊച്ചി: എറണാകുളം മലയിടംതുരുത്തിലെ കുടിയൊഴിപ്പിക്കലില്‍ നടപടികള്‍ താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. കുടിയൊഴിപ്പിക്കലിലെ സാവകാശം ഈ മാസം 16 വരെ നീട്ടിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. എന്നാല്‍ ഒഴിപ്പിക്കല്‍ ഉത്തരവില്‍ നിന്നും സര്‍ക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും, ഇനിയും സാവകാശം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി.
റൂറല്‍ എസ്പി സമർപ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി വിഷയത്തില്‍ മറ്റ് ഉത്തരവുകൾ ഇറക്കരുതെന്നും കോടതി നിർദേശിച്ചു.
മലയിടംതുരുത്ത് ഒഴിപ്പിക്കലില്‍ ഈ മാസം ഒന്‍പത് വരെ ഹൈക്കോടതി നേരത്തേ സര്‍ക്കാരിന് സാവകാശം അനുവദിച്ചിരുന്നു. എന്നാൽ കുടിയൊഴിപ്പിക്കലില്‍ സാവകാശം ഈ മാസം ഒന്‍പതിന് അപ്പുറത്തേക്ക് നീട്ടി നല്‍കാനാകില്ലെന്നും അതിനകം നടപടി സ്വീകരിക്കണമെന്നും പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി അഭിഭാഷക കമ്മീഷന് നിര്‍ദേശം നൽകിയത്.
ഇതോടെ കുടിയൊഴിപ്പിക്കലിന് പോലീസ് സംരക്ഷണം തേടി അഭിഭാഷക കമ്മീഷന് കത്തു നല്കി. ഈ സാഹചര്യത്തിലാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് ഈ മാസം 16 വരെ കോടതി സാവകാശം അനുവദിക്കുകയായിരുന്നു.