കാസർഗോഡ്: കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞതിനു പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള മണ്ണംകുഴി പുതുക്കുടി ഹമീദ് അലിയെ (65) ആണ് ഇന്ന് രാവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച കർണാടകയിലായിരുന്നു ഇയാൾ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞത്. മംഗളൂരു ഭാഗത്തുനിന്നു കാസർഗോട്ടേക്കു വരികയായിരുന്ന ബസിനാണ് തലപ്പാടിയിൽ വച്ച് കല്ലേറുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്നു. മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്ത ഹമീദ് അലിയെ കർണാടകയിലെ ഉള്ളാൽ പോലീസിനു കൈമാറുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത ഉള്ളാൽ പോലീസ് ഹമീദ് അലിയെ വിട്ടയച്ചു. തലപ്പാടിയിൽനിന്നു മഞ്ചേശ്വരത്തേക്കു വരാൻ മൂന്ന് ബസുകൾക്ക് കൈ കാണിച്ചിട്ടും നിർത്താതെ പോയതോടെയാണ് കല്ലെറിഞ്ഞതെന്നാണ് ഇയാൾ പോലീസിനോടു പറഞ്ഞത്.