ന്യൂഡൽഹി: ലോക്സഭയിൽ പ്രതിഷേധിച്ചതിനാണ് തങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് മാണിക്കം ടാഗോർ എംപി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സർക്കാർ സംസാരിക്കാൻ അനുവദിക്കാത്തതിനാലാണ് തങ്ങൾ പ്രതിഷേധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഞങ്ങൾക്കുണ്ട്. സർക്കാരിനെതിരെ ഗൗരവമുള്ള വിഷയങ്ങളാണ് രാഹുൽ ഉന്നയിക്കാൻ ഇരുന്നത്. അത് പറയാൻ പോലും അനുവദിക്കാത്തത് മര്യാദയല്ല.'-മാണിക്കെ ടാഗോർ കുറ്റപ്പെടുത്തി.
'കഴിഞ്ഞ ദിവസവും രാഹുലിനെ സംസാരിക്കാൻ അനുവദിച്ചില്ല. അതീവ ഗുരുതരമായ കാര്യം പറയാൻ കേന്ദ്രമന്ത്രിമാർ സമ്മതിച്ചില്ല. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചുള്ള കരസേന മുൻ മേധാവിയുടെ ഓർമക്കുറിപ്പാണ് രാഹുൽ പറയാൻ തുടങ്ങിയത്. എന്നാൽ അവർ അത് തടഞ്ഞു.'-മാണിക്കം ടാഗോർ പറഞ്ഞു.
സസ്പെൻഷൻ കൊണ്ടൊന്നും ഞങ്ങളെ തളർത്താനാവില്ല. സർക്കാരിനെതിരെയുള്ള പ്രതിഷേധം തുടരും. രാഹുലിന് പറയാനുള്ളത് കേൾക്കാൻ രാജ്യത്തെ ജനങ്ങൾ കാത്തിരിക്കുകയാണെന്നും മാണിക്കം പറഞ്ഞു.
ലോക്സഭയിലെ ബഹളത്തിനിടെ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറിയതിനും കടലാസുകൾ കീറിയെറിഞ്ഞതിനുമാണ് മാണിക്കം ടാഗോർ ഉൾപ്പെടെയുള്ള എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തത്. ഈ സമ്മേളന കാലയളവിലേക്കാണ് സസ്പെൻഷൻ.
ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ്, രാജാ വാറിംഗ്, ഗുർജീത് സിംഗ് ഔജില, പ്രശാന്ത് യഡാറാവു പഡോലേ, കിരൺ കുമാർ റെഡ്ഡി, വെങ്കട്ട് രാമൻ തുടങ്ങിയവരാണ് നടപടി നേരിട്ട മറ്റു എംപിമാർ.