തൃശൂർ: അതിരപ്പിള്ളിയിലെ വനപാതയിൽ ഭീതിവിതച്ച് കാട്ടാന. മഞ്ഞ കൊമ്പനെന്ന കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര് തടഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 4.30ന് പുളിയിലപ്പാറയ്ക്കും വാച്ചുമരത്തിനുമിടയിലുള്ള ചൂഴിമേടിലായിരുന്നു സംഭവം.
ആനയെ കണ്ട് യാത്രക്കാർ കാർ പെട്ടെന്ന് പിന്നോട്ട് എടുത്തതിനാൽ വൻ ദുരന്തം ഒഴിവായി. അതേസമയം മഞ്ഞ കൊമ്പൻ മദപ്പാടിലാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. സാധാരണയായി മദപ്പാട് സമയത്ത് വാഴച്ചാൽ, ആനക്കയം ഭാഗങ്ങളിലാണ് ഈ കൊമ്പനെ കാണാറുള്ളത്.
വർഷങ്ങൾക്ക് മുമ്പ് വാച്ചുമരം ഉന്നതിയിലെ ഊരുമൂപ്പന്റെ ഭാര്യയെയും, അതിരപ്പിള്ളി കണ്ണംകുഴി ഭാഗത്ത് ഒരു കുട്ടിയെയും കൊലപ്പെടുത്തിയത് ഇതേ കൊമ്പനായിരുന്നു. അന്നും മദപ്പാട് കാലത്തായിരുന്നു ഈ ആക്രമണങ്ങൾ നടന്നത്. റോഡിലൂടെ വരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തുന്നത് മഞ്ഞകൊമ്പന്റെ രീതി.
മദപ്പാട് കഴിഞ്ഞാൽ വെറ്റിലപ്പാറ എണ്ണപ്പന തോട്ടത്തിലേക്കാണ് കൊമ്പൻ മടങ്ങാറുള്ളത്. വാഴച്ചാൽ മുതൽ മലക്കപ്പാറ വരെയുള്ള വനപാതയിലൂടെ രാത്രികാല യാത്ര നടത്തുന്നവരും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.