കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണതലപ്പത്ത് അഴിച്ചുപണിയുമായി സുവേന്ദു അധികാരി. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ മനോജ് അഗർവാളിനെ പുതിയ ചീഫ് സെക്രട്ടറിയായി സർക്കാർ നിയമിച്ചു. തിങ്കളാഴ്ച ഗവർണർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് മനോജ് അഗർവാൾ. ബംഗാൾ കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് മനോജ് അഗർവാൾ. അഗർവാളിന്റെ ചീഫ് സെക്രട്ടറി നിയമനത്തിനു പിന്നാലെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.
നിഷ്പക്ഷനായ ഉദ്യോഗസ്ഥനെന്ന് ബിജെപി വിശേഷിപ്പിച്ചയാൾക്ക് തക്ക പ്രതിഫലം കിട്ടിയെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് പരിഹസിച്ചു. ഇനിയും ബംഗാളിലെ തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്ന് വിശ്വസിക്കാമോയെന്നും അവർ ചോദിച്ചു.