ന്യൂഡൽഹി: സമുദ്രമേഖലയിലെ സഖ്യം ശക്തമാക്കുന്നതിന്റെ സന്ദേശം നൽകി ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും.
നാല് രാജ്യങ്ങളും ഉൾപ്പെട്ട ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഡൽഹിയിൽ നടന്ന യോഗത്തിൽ തന്ത്രപ്രധാന സമുദ്ര വ്യാപാരമേഖലയായ ഇന്തോ-പസഫിക് മേഖലയിലെ നിരീക്ഷണം ശക്തമാക്കാനും ഫിജിയിൽ സംയുക്തമായി തുറമുഖം നിർമിക്കാനും ധാരണയായി.
ഇന്ത്യൻ മഹാസമുദ്രത്തെയും പസഫിക് മഹാസമുദ്രത്തെയും ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് മേഖലയിൽ ചൈന ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അമേരിക്കയുൾപ്പെട്ട ക്വാഡ് യോഗം മേഖലയിലെ കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള തീരുമാനമെടുത്തിരിക്കുന്നത്.
ഇന്തോ-പസഫിക് മേഖലയിലുള്ള കിഴക്കൻ ചൈനാ കടലിലും ദക്ഷിണ ചൈനാ കടലിലും മറ്റു കപ്പലുകളുടെ സഞ്ചാരത്തെ തടസപ്പെടുത്തുന്ന ആക്രമണങ്ങളുണ്ടാകുന്നതിൽ ക്വാഡ് ആശങ്ക രേഖപ്പെടുത്തി.
ഇവിടെ ചൈന നടത്തിയ ആക്രമണങ്ങളെ ചൈനയുടെ പേരെടുത്തു പറയാതെയായിരുന്നു ക്വാഡ് സംയുക്ത പ്രസ്താവനയിൽ ആശങ്ക രേഖപ്പെടുത്തിയത്. ആഗോള സമുദ്രവ്യാപാരത്തിന്റെ നിർണായക ജീവരേഖയായി കണക്കാക്കുന്ന ഇന്തോ-പസഫിക് മേഖല സ്വതന്ത്രവും തുറന്നതുമായിരിക്കണമെന്ന് ക്വാഡ് ആവർത്തിച്ചു.
ഇതിനോടൊപ്പം ഹോർമുസ് കടലിടുക്കിലൂടെയുള്ള തടസമില്ലാത്ത വ്യാപാരം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട ക്വാഡ്, മേഖലയിൽ വാണിജ്യകപ്പലുകൾക്ക് ഇറാൻ ടോളുകൾ ചുമത്തുന്നതിനെയും വിമർശിച്ചു.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ഓസ്ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജപ്പാൻ വിദേശകാര്യമന്ത്രി തോഷിമിറ്റ്സു മൊത്തേഗി എന്നിവർ പങ്കെടുത്ത യോഗത്തിൽ പഹൽഗാം ഭീകരാക്രമണത്തെയും ഓസ്ട്രേലിയയിലെ ബോണ്ഡി ബീച്ചിൽ 2025 ഡിസംബറിൽ നടന്ന ഭീകരാക്രമണത്തെയും അപലപിച്ചു.
സമുദ്രഗതാഗതം, ഊർജസുരക്ഷ, അവശ്യധാതുക്കളുടെ ലഭ്യത എന്നിവയിൽ പരസ്പര സഹകരണത്തിനുള്ള ചട്ടക്കൂടിനും ക്വാഡ് അംഗ രാജ്യങ്ങൾ രൂപം നൽകി.
ക്വാഡ് യോഗത്തിനുശേഷം നിർണായക ധാതുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്ന സഹകരണത്തിന് ഇന്ത്യയും അമേരിക്കയും ഒപ്പിട്ടു.
ആഗോള സാങ്കേതിക വിതരണ ശൃംഖലകൾക്ക് അത്യന്താപേക്ഷിതമായ അപൂർവ ഭൂമി മൂലകങ്ങളുടെ കയറ്റുമതിയിൽ ചൈനയ്ക്കുള്ള നിയന്ത്രണശക്തിയിൽ ആശങ്ക ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയും യുഎസും തമ്മിലുള്ള കരാർ വരുന്നത്.