Kerala
പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു.
ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയ്ക്കാണ് നിരോധനം
ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. കൂടുതൽ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
District News
ആലങ്ങാട്: ക്രിസ്മസിന് മുന്നോടിയായി ഇറച്ചിക്കോഴികൾക്ക് ഒരേ പ്രദേശത്തു തന്നെ പലതരത്തിൽ വില ഈടാക്കുന്നതായി പരാതി. ആലങ്ങാട് പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലുമാണ് പലയിടത്തും ഇറച്ചിക്കോഴിക്ക് പല വില ഈടാക്കുന്നത്. ആലങ്ങാട്, കോട്ടുവള്ളി, പറവൂർ മേഖലകളിലാണു ഇറച്ചിക്കോഴിക്കു തോന്നിയവില ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
കച്ചവടക്കാർ ഒരു കിലോ ഇറച്ചിക്കോഴിക്കു 137 രൂപ മുതൽ 155 രൂപ വരെയാണു ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. കരുമാലൂർ മരോട്ടിച്ചുവട് ഭാഗത്തു 137 രൂപയാണു വില ഈടാക്കുന്നത്. ഇതിനു സമീപമുള്ള തട്ടാംപടി, നീറിക്കോട്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ 142, 140, 145 എന്നിങ്ങനെയാണു യഥാക്രമം വില വരുന്നത്.
എന്നാൽ കോട്ടുവള്ളിയിലെ ചെറിയപ്പിള്ളി മേഖലയിൽ 152 രൂപയാണു വില ഈടാക്കുന്നത്. പറവൂർ, മനയ്ക്കപ്പടി, വരാപ്പുഴ ഭാഗത്തും 145 മുതൽ 150 വരെയാണു വില. ഇടപ്പള്ളി ഭാഗത്ത് 160 രൂപ വരെ ഈടാക്കുന്നുണ്ട്. കുറച്ചു ദൂരം അധികം നടന്നാൽ ആവശ്യക്കാർക്കു 10 മുതൽ 20 രൂപ വരെ കുറവിൽ കോഴിയിറച്ചി ലഭിക്കുമെന്ന അവസ്ഥയാണിപ്പോൾ.
ഇറച്ചിക്കോഴികൾ കുറഞ്ഞ നിരക്കിലാണു ഇടനിലക്കാർ വഴി വ്യാപാരികൾക്കു ലഭിക്കുന്നത്. പലരും ഭീമമായ ലാഭം ഈടാക്കിയാണ് കച്ചവടം ചെയ്യുന്നത്. ആരും പ്രതികരിക്കാത്തതിനാലാണു തോന്നിയ വിലയ്ക്കു കോഴി ഇറച്ചി വിൽപന നടത്തുന്നതത്രേ.
വിലയിൽ ഏകീകൃത സംവിധാനമില്ലാത്തതിനാലാണു പലയിടങ്ങളിലും തോന്നിയ വില ഈടാക്കാൻ കാരണം. കൂടാതെ ചിലയിടങ്ങളിൽ ഇറച്ചി വിൽപനശാലകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
Kerala
ആലപ്പുഴ : ക്രിസ്മസ്- പുതുവത്സര വിപണിയിൽ വിലക്കയറ്റം തുടങ്ങി. മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ശൈത്യകാലമായതിനാൽ മുട്ടയ്ക്കും ഇറച്ചിക്കും
ആവശ്യക്കാർ കൂടിയതോടെയാണ് വിലവർധന.
നിലവിൽ കോഴിമുട്ടയ്ക്ക് എട്ടു രൂപയും, താറാവ് മുട്ടയ്ക്ക് 12 രൂപയും ആണ് വില. കഴിഞ്ഞവർഷം ഇതേ മാസം കോഴിമുട്ടയ്ക്ക് 5.50 രൂപയും താറാവ് മുട്ടയ്ക്ക് എട്ടു രൂപയുമായിരുന്നു വില. ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽകണ്ടുകൊണ്ട് വൻതോതിൽ കേക്ക് നിർമാണം നടക്കുന്നതും മുട്ട വില ഉയരാൻ കാരണമായി.
പൗൾട്രി മേഖലയിൽ ഒരു വർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്മസ്- പുതുവത്സര സീസൺ. ഡിസംബർ ജനുവരി മാസത്തെ കച്ചവടത്തിൽ നിന്നാണ് ഉല്പാദന ചിലവിനേക്കാൾ കൂടുതൽ തുക കിട്ടുന്നത്. എന്നാൽ കഴിഞ്ഞവർഷത്തെ പക്ഷിപ്പനിയും അതേ തുടർന്നുണ്ടായ നിരോധനവും കോഴി- താറാവ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
തുടർച്ചയായുള്ള വിപണി ഇടിവിനെ തുടർന്ന് കർഷകർ കൃഷി ഇറക്കിയിരുന്നില്ല. നാമക്കലിൽ മുട്ടവില ഉയരുന്നതും, സംസ്ഥാനത്തെ മുട്ട വില വർധനവിന് കാരണമായി. കേരളത്തിൽ ദിനംപ്രതി രണ്ട് കോടിയിലധികം മുട്ടയാണ് ആവശ്യമുള്ളത്.
ലൈവ് ചിക്കൻ 135- 140 രൂപയാണ് വില. താറാവ് (ഡ്രസ്സ് ചെയ്തത്)400-450 രൂപയും വിലയുണ്ട്. ഇത് ക്രിസ്മസ് പുതുവത്സര ദിനങ്ങൾ അടുക്കുമ്പോൾ കൂടുമെന്ന് വ്യാപാരികൾ പറയുന്നു.
Kerala
കൽപ്പറ്റ: വയനാട്ടില്‍ വന്യമൃഗവേട്ട സംഘം പിടിയിൽ. ആറംഗ സംഘമാണ് പിടിയിലായത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്‍പ്പെട്ട കാപ്പിസെറ്റ് ഭാഗത്ത് നിന്നുമാണ് സംഘം പിടിയിലായത്.
കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത് (24), അനീഷ് (21), കാരക്കാട്ടില്‍ ഷിജോഷ് (42), നെല്ലിക്കുന്നേല്‍ രാജേഷ് (49), വെട്ടുവെളിയില് റെജി മാത്യു (54) അഴിക്കണ്ണില് ബിജേഷ് (49) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 45 കിലോ ഇറച്ചി, ഇന്നോവ കാര്‍, ജീപ്പ്, സ്കൂട്ടര്‍, തോക്ക്, കത്തികള്‍ എന്നിവയും പിടിച്ചെടുത്തു.
സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ. രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുള്ളതായി വനംവകുപ്പ് അറിയിച്ചു.