പാരീസ്: ലബനൻ-ഇസ്രയേൽ വെടിനിർത്തൽ ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ലബനൻ പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ എന്നിവരുമായി സംസാരിച്ചെന്ന് മാക്രോൺ പറഞ്ഞു.
ഹിസ്ബുള്ള ആക്രമണങ്ങൾ അടിയന്തരമായി നിർത്തണമെന്നും ഇസ്രയേൽ വ്യോമാക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇസ്രയേലുമായി നേരിട്ടു ചർച്ച നടത്താൻ ലബനൻ നേതാക്കൾ തയാറാണ്. ഇസ്രയേൽ ഈ അവസരം ഉപയോഗിക്കണം- മാക്രോൺ പറഞ്ഞു. ഇസ്രയേലുമായി ചർച്ചയ്ക്കു തയാറാണെന്ന് ലബനൻ പ്രസിഡന്റ് ജോസഫ് ഔണും അറിയിച്ചു.
വെള്ളിയാഴ്ച ബെയ്റൂട്ടിലും തെക്കൻ ലബനനിലുമായി ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തിയതായി ഇസ്രയേൽ സൈന്യം ടെലിഗ്രാം പോസ്റ്റിൽ അറിയിച്ചു. ഒന്നിലധികം കമാൻഡ് സെന്ററുകളും ആക്രമിച്ചു.