കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളില്‍ ഏകീകൃത ചികിത്സാനിരക്ക് നിര്‍ണയ സംവിധാനം കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു.
എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ (യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ്) ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആശുപത്രികളിലെ ചികിത്സാ നിരക്കുകള്‍ തോന്നിയപോലെയാണെന്ന ആക്ഷേപം വ്യാപകമായതിനെത്തുടര്‍ന്നാണ് എകീകൃത ചികിത്സാ നിരക്ക് നിര്‍ണയം സാധ്യമാണോയെന്നു പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു സമിതി രൂപവത്കരിച്ചത്. സമിതി പഠനം പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷ. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടറാണ് സമിതിയുടെ കോ ചെയര്‍പേഴ്സണ്‍. സ്റ്റേറ്റ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് കൗണ്‍സില്‍ സെക്രട്ടറിയാണ് സമിതിയുടെ കണ്‍വീനര്‍.
ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കു പുറമെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്, കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷന്, കേരള കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന്, അച്യുതമേനോന് സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് എന്നിവയുടെ പ്രതിനിധികളും സമിതി അംഗങ്ങളാണ്.
കോവിഡ് കാലത്ത് ആശുപത്രികളിലെ ചികിത്സാ നിരക്കിനെതിരേ പരാതി ഉയര്‍ന്നപ്പോള്‍ ആ കാലളയവിലെ ചികിത്സാനിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.