ലണ്ടൻ: ചികിത്സയ്ക്കെത്തിയ വനിതാ രോഗികളെ ലൈംഗികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഇന്ത്യൻ വംശജനായ ഡോക്ടറുടെ മെഡിക്കൽ ലൈസൻസ് റദ്ദാക്കി.
യുകെയിലെ ഹാംഷെയറിൽ ജനറൽ പ്രാക്ടീഷണറായി സേവനമനുഷ്ഠിച്ചിരുന്ന മോഹൻ ബാബുവിനെയാണ് (49) യുകെയിലെ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ സർവീസ് (എംപിടിഎസ്) ആജീവനാന്ത വിലക്കേർപ്പെടുത്തി മെഡിക്കൽ രജിസ്റ്ററിൽ നിന്ന് പുറത്താക്കിയത്.
ഇരകളാക്കിയത് അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ
ഹാംഷെയറിലെ ഹാവന്റ് എന്ന സ്ഥലത്ത് താത്കാലിക ഡോക്ടറായി (Locum GP) ജോലി ചെയ്യവെയായിരുന്നു മോഹൻ ബാബുവിന്റെ ക്രൂരതകൾ. 2019 സെപ്റ്റംബർ മുതൽ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.
ശാരീരികമായും മാനസികമായും അതീവ ഗുരുതരാവസ്ഥയിലുള്ളതും ദുർബലരുമായ വനിതാ രോഗികളെയാണ് ഇയാൾ മനഃപൂർവം ലക്ഷ്യമിട്ടിരുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു.
മൂന്ന് വനിതാ രോഗികളെ നാല് തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പോർട്സ്മൗത്ത് ക്രൗൺ കോടതി 2024 ഏപ്രിലിൽ മോഹൻ ബാബുവിന് മൂന്നര വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. നിലവിൽ ഇയാൾ ജയിലിലാണ്.
കോടതി വിചാരണ വേളയിൽ ഇരകളായ സ്ത്രീകളുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ കോടതിയെപ്പോലും കണ്ണീരിലാഴ്ത്തിയിരുന്നു. പീഡനത്തിനിരയായ ഒരു രോഗി പിന്നീട് അർബുദം ബാധിച്ച് മരണപ്പെട്ടിരുന്നു.
അവയവങ്ങൾ തളർന്ന് മരണത്തോട് മല്ലിട്ട അവരുടെ അവസാന നാളുകളെ ഈ ഡോക്ടർ അശുദ്ധമാക്കിയെന്ന് അവരുടെ സഹോദരൻ കോടതിയിൽ പറഞ്ഞു. ഈ ക്രൂരത തന്റെ ജീവിതം തന്നെ തകർത്തുകളഞ്ഞുവെന്ന് രണ്ടാമത്തെ സ്ത്രീയും സംഭവത്തിന് ശേഷം താൻ കടുത്ത വിഷാദ രോഗത്തിലേക്ക് വീണുപോയതായി മൂന്നാമത്തെ സ്ത്രീയും മൊഴി നൽകി വ്യക്തമാക്കി.
രോഗികളെ സഹായിക്കുകയാണെന്ന വ്യാജേനയാണ് ഇയാൾ അതിക്രമങ്ങൾ കാട്ടിയത്. പരിശോധനാ മുറിയിൽ വച്ച് തുണി അഴിച്ചുമാറ്റി നഗ്നത പ്രദർശിപ്പിക്കുകയും താൻ രോഗിയെ സഹായിക്കുന്നതിനാൽ തിരിച്ച് തന്നെയും സ്പർശിക്കണമെന്ന് ഒരു സ്ത്രീയോട് ഇയാൾ ആവശ്യപ്പെടുകയും ചെയ്തു.
മറ്റൊരു രോഗിയെ ബലമായി ചുംബിക്കുകയും മോശമായ രീതിയിൽ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തതായും കോടതി രേഖകളിൽ വ്യക്തമാക്കുന്നു. ജയിലിൽ കഴിയുന്ന മോഹൻ ബാബു എംപിടിഎസ് ട്രിബ്യൂണൽ വിചാരണയിൽ പങ്കെടുക്കാൻ തയാറായിരുന്നില്ല.
എന്നാൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് ഇനി ഒരിക്കലും യുകെയിൽ ഡോക്ടറായി ജോലി ചെയ്യാൻ യോഗ്യതയില്ലെന്ന് ട്രിബ്യൂണൽ വിധിക്കുകയായിരുന്നു.
തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് ഡോ. മോഹൻ ബാബു നടത്തിയത് ആസൂത്രിതവും ആവർത്തിച്ചുള്ളതുമായ പീഡനങ്ങളാണ്.
ഇരപിടിയനെപ്പോലെയുള്ള ഇയാളുടെ പെരുമാറ്റം ഒരു ഡോക്ടർക്ക് ഒരിക്കലും യോജിച്ചതല്ല. രോഗികൾക്ക് ഡോക്ടർമാരിലുള്ള വിശ്വാസ്യത തകർക്കുന്നതാണ് ഈ സംഭവമെന്നു - ട്രിബ്യൂണൽ വിധിന്യായത്തിൽ വ്യക്തമാക്കി.
കർണാടകയിലുള്ള മെഡിക്കൽ കോളേജ് നിന്നുമാണ് ഇയാൾ 2000-ൽ തന്റെ എംബിബിഎസ് ബിരുദം പൂർത്തിയാക്കിയത്. അതിനുശേഷം ഇന്ത്യയിൽ കുറച്ചുകാലം കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായി ജോലി ചെയ്ത ശേഷമാണ് 2006-ൽ ഉപരിപഠനത്തിനും ജോലിക്കുമായി യുകെയിലേക്ക് കുടിയേറിയത്.
പൗരന്മാരുടെ ജീവനും സുരക്ഷയ്ക്കും വലിയ വില കൽപ്പിക്കുന്ന ബ്രിട്ടനിൽ, ചികിത്സ നൽകേണ്ട ഡോക്ടറിൽ നിന്ന് തന്നെ രോഗികൾക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായത് യുകെയിലെ പ്രവാസി മലയാളി സമൂഹത്തിനിടയിലും വലിയ ചർച്ചയായിട്ടുണ്ട്.