വാഷിംഗ്ടൺ: അരനൂറ്റാണ്ടിനു ശേഷം മനുഷ്യന് വീണ്ടും ചന്ദ്രനിലേക്കു യാത്ര തിരിക്കുന്നു. നാസയുടെ ചരിത്രപ്രധാനമായ ആര്‍ട്ടെമിസ് II (Artemis II), 2026 ഫെബ്രുവരി ആദ്യവാരത്തോടെ വിക്ഷേപിക്കാനാണു ലക്ഷ്യമിടുന്നത്. 1972ലെ അപ്പോളോ 17ന് ശേഷം ഇതാദ്യമായാണ് മനുഷ്യന് ഭൂമിയുടെ ഭ്രമണപഥം കടന്ന് (Deep Space) സഞ്ചരിക്കുന്നത്.
ചരിത്രം കുറിക്കാൻ നാലുപേര്‍
നിലവിലെ കണക്കുകൂട്ടലുകള്‍ പ്രകാരം 2026 ഫെബ്രുവരി ആറിന് ആര്‍ട്ടെമിസ് II വിക്ഷേപിക്കും. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്നു ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ഉപയോഗിച്ചാണ് വിക്ഷേപണം. എന്നിരുന്നാലും, കാലാവസ്ഥയും സാങ്കേതിക പരിശോധനകളും പരിഗണിച്ച് വിക്ഷേപണ തീയതിയില്‍ മാറ്റങ്ങള്‍ വരാം.
ആര്‍ട്ടെമിസ് II ദൗത്യത്തില്‍ നാലു ബഹിരാകാശ സഞ്ചാരികളാണ് ഉള്ളത്.
റീഡ് വൈസ്മാന്- ദൗത്യത്തിന്റെ കമാന്‍ഡര്‍ (നാസ).
വിക്ടര്‍ ഗ്ലോവര്‍: പൈലറ്റ് (നാസ). ചന്ദ്രനിലേക്കു യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവര്ഗക്കാരന്.
ക്രിസ്റ്റീന കോക്ക്: മിഷന് സ്പെഷലിസ്റ്റ് (നാസ). ചന്ദ്രനിലേക്കു പോകുന്ന ആദ്യ വനിത എന്ന നേട്ടം ക്രിസ്റ്റീനയ്ക്കു സ്വന്തമാകും.
ജെറമി ഹാന്‍സണ്‍: മിഷന് സ്പെഷലിസ്റ്റ് (കാനഡ). നാസ പ്രോജക്ടിൽ അമേരിക്കക്കാരനല്ലാത്ത ഒരാള്‍ ആദ്യമായാണ് ഒരു ചാന്ദ്രദൗത്യത്തിന്റെ ഭാഗമാകുന്നത്.