കയ്റോ: ലിബിയയിൽനിന്നുള്ള അഭയാർഥികൾ സഞ്ചരിച്ച ബോട്ട് സെൻട്രൽ മെഡിറ്ററേനിയനിൽ മുങ്ങി 80 പേരെ കാണാതായി.
രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ലിബിയൻ തീരനഗരമായ തജൗരയിൽനിന്നു പുറപ്പെട്ട ബോട്ടിൽ 120 പേരാണുണ്ടായിരുന്നത്.
മോശം കാലാവസ്ഥയെത്തുടർന്നാണ് ബോട്ട് മുങ്ങിയത്. 32 പേരെ രക്ഷപ്പെടുത്തി. ഇവരെ ഇറ്റാലിയൻ ദ്വീപായ ലംപെദുസയിലേക്ക് ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് മാറ്റി.
യുദ്ധവും ദാരിദ്ര്യവും മൂലമാണ് ആഫ്രിക്കയിൽനിന്നും മിഡിൽ ഈസ്റ്റിൽനിന്നും അഭയാർഥികൾ യൂറോപ്പിലേക്കു കടക്കുന്നത്.
ഈ വർഷം മാത്രം സെൻട്രൽ മെഡിറ്ററേനിയനിൽ 765 അഭയാർഥികൾ മുങ്ങിമരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 150 ശതമാനം അധികമാണിത്.