ന്യൂഡല്‍ഹി: എഥനോള്‍ മിശ്രിത പെട്രോളിന്റെ ഇന്ധനക്ഷമത (മൈലേജ്) ശരാശരി വാഹന ഉടമയ്ക്കു സ്വന്തമായി പരിശോധിക്കാന്‍ കഴിയില്ലെന്നു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി.
ചില വാഹനങ്ങളില്‍ ഇ20 പെട്രോള്‍ ഇന്ധനക്ഷമത മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ കുറയാന്‍ ഇടയാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിനു ദിവസങ്ങള്‍ക്കുശേഷമാണു മന്ത്രിയുടെ മലക്കംമറിച്ചില്‍.
ഇതിനിടെ ഇ20 പെട്രോളിനെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്കു സമയം തേടി ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ കത്തയച്ചു.
എഥനോള്‍ കലര്‍ത്തിയതു നിര്‍ബന്ധമാക്കിയതു തിങ്കളാഴ്ച തുടങ്ങുന്ന പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രാജ്യത്തെ വാഹന ഉടമകളുടെ ആശങ്കള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കും.
പെട്രോള്‍ പമ്പുകളില്‍നിന്ന് ശുദ്ധ പെട്രോളോ ഇ20 പെട്രോളോ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്കു സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നു കേജരിവാള്‍ കത്തില്‍ പറഞ്ഞു. തന്റെ വാഹനത്തിന് ഏതു പെട്രോള്‍ വേണമെന്ന് തീരുമാനിക്കാന്‍ ഉടമകള്‍ക്ക് അവകാശമുണ്ടാകണം. സാധാരണ പെട്രോളിനേക്കാള്‍ മൈലേജ് കുറവുള്ള ഇ20ന് വില കുറയ്ക്കണമെന്നും കേജരിവാള്‍ ആവശ്യപ്പെട്ടു.
കമ്പനി അംഗീകൃത ഡീലറുടെ മെഷീന് ഉപയോഗിച്ചു മാത്രമേ ഒരു കാറിന്റെ മൈലേജ് പരിശോധിക്കാന്‍ കഴിയൂ. നിങ്ങള്‍ക്കും എനിക്കും മൈലേജ് പരിശോധിക്കാന്‍ കഴിയില്ല എന്നായിരുന്നു ഗതാഗത മന്ത്രിയുടെ വാദം.
2023ല്‍ പുതുതായി വാങ്ങിയ തന്റെ കാറിന്റെ മൈലേജ് ലിറ്ററിന് 11 കിലോമീറ്ററില്‍നിന്ന് അടുത്തിടെ വെറും ഏഴു കിലോമീറ്ററായി കുറഞ്ഞുവെന്ന് ഒരഭിമുഖത്തില്‍ പത്രപ്രവര്‍ത്തക ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
കേന്ദ്രമന്ത്രിയുടെ വാദം ശരിയോ?
ലോകത്താകെ വാഹനത്തിന്റെ ഡാഷ്ബോര്‍ഡിലെ ഡിസ്പ്ലേയില്‍ നിന്നു മൈലേജിന്റെ പ്രായോഗികമായ അറിവു നല്കുന്നു. പുതിയ കാറുകളില്‍ ഇതിനായി സംവിധാനമുണ്ട്. ഉപയോഗിച്ച ഇന്ധനം, സഞ്ചരിച്ച ദൂരം, എൻജിന് കണ്ട്രോള് യൂണിറ്റില്‍ നിന്നുള്ള ഇന്‍പുട്ടുകള്‍ തുടങ്ങിയ ഡാറ്റ (ഇസിയു) ഉപയോഗിച്ചാണ് ആധുനിക കാറുകള്‍ ഇന്ധനക്ഷമത കണക്കാക്കുന്നത്.
ഫുള്‍ ടാങ്ക് പെട്രോള്‍ നിറച്ചശേഷം മൈലേജ് പരിശോധിക്കുന്ന രീതി പതിറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടതാണ്. യഥാര്‍ഥ ഇന്ധനക്ഷമതയുടെ ന്യായവും ഏകദേശം കൃത്യവുമായ അളവ് ഇതു നല്കുന്നു. ലക്ഷക്കണക്കിന് വാഹന ഉടമകള്‍ ഇന്ധനക്ഷമത തിരിച്ചറിയുന്നത് ഇതേ രീതിയിലാണ്. ഫുള്‍ ടാങ്ക് രീതിയെ ഏറ്റവും കൃത്യമായ പരീക്ഷണമായി ഓട്ടോമോട്ടീവ് വിദഗ്ധരും കണക്കാക്കുന്നു.
എന്നാല്‍ മന്ത്രി പറഞ്ഞ ഡീലര്‍ ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍ വാഹനത്തിന്റെ മെക്കാനിക്കല്‍, ഇലക്ട്രോണിക് പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനാണു പ്രധാനമായും ഉപയോഗിക്കുന്നത്.