ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ പത്തു കോടി ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി മോദി മാറി. ആഗോളതലത്തിൽ തന്റെ ഡിജിറ്റൽ സ്വാധീനം വീണ്ടും ഉറപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ അപൂർവ നേട്ടം.
2014-ൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച മോദി പത്തു വർഷത്തിനിടെ വൻ ജനപ്രീതിയാണു സ്വന്തമാക്കിയത്. ഔദ്യോഗിക പരിപാടികൾ, വിദേശ സന്ദർശനങ്ങൾ, സാംസ്കാരിക രംഗങ്ങൾ എന്നിവയ്ക്കൊപ്പം തന്റെ വ്യക്തിപരമായ വിശേഷങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. യുവാക്കളുമായി നേരിട്ടു സംവദിക്കാനുള്ള പ്രധാനമന്ത്രിയുടെ ശൈലിക്ക് വലിയ സ്വീകാര്യതയാണുള്ളത്.
കണക്കുകളനുസരിച്ച് മറ്റു ലോക നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് മോദിയുടെ ജനപ്രീതി. രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്സ് മാത്രമാണുള്ളത്. അതായത് ട്രംപിനേക്കാൾ ഇരട്ടിയിലധികം ആളുകൾ മോദിയെ പിന്തുടരുന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ (1.44 കോടി) എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്. പട്ടികയിലെ ആദ്യ അഞ്ച് പ്രമുഖ നേതാക്കളുടെ മൊത്തം ഫോളോവേഴ്സിനേക്കാൾ കൂടുതലാണ് മോദിയുടെ മാത്രം എണ്ണം എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രധാനമന്ത്രിയുടെ ഡിജിറ്റൽ കരുത്ത് സമാനതകളില്ലാത്തതാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 1.61 കോടി ഫോളോവേഴ്സും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 1.26 കോടി ഫോളോവേഴ്സുമാണുള്ളത്.