സോൾ: യുദ്ധക്കപ്പൽ സന്ദർശിക്കുകയും മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്ത് ഉത്തരകൊറിയൻ രാജ്യത്തലവൻ കിം ജോംഗ് ഉൻ. ഉത്തരകൊറിയ നിർമിക്കുന്ന 5,000 ടൺ ഭാരമുള്ള ‘ചോ ഹ്യോൺ-ക്ലാസ്' ഡിസ്ട്രോയറുകളിലെ ആദ്യ യുദ്ധക്കപ്പലായ ചോ ഹ്യോൺ കിം സന്ദർശിച്ചതായി ഉത്തരകൊറിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഉത്തരകൊറിയൻ നാവികസേനയ്ക്ക് ശക്തമായ ആക്രമണ ശേഷി ഉണ്ടെന്ന് കിം ജോംഗ് ഉൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പസഫിക് സമുദ്രത്തിൽ രാജ്യത്തിന്റെ നാവിക ശക്തി വർധിപ്പിക്കുന്നതിനായി സേനയുടെ കപ്പൽപ്പടയെ നവീകരിക്കുന്നത് തുടരുമെന്ന് കിം പറഞ്ഞു. യുഎസും സഖ്യകക്ഷികളും പ്രകോപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
കപ്പലിൽനിന്ന് വിക്ഷേപിച്ച സ്ട്രാറ്റജിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണ വിക്ഷേപണത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചു. കപ്പൽശാലയിൽ ആസൂത്രണം ചെയ്യുന്ന അതേ ക്ലാസിലുള്ള മൂന്നാമത്തെ യുദ്ധക്കപ്പലിനെക്കുറിച്ചും കിം ചർച്ച ചെയ്തതായി ഉത്തരകൊറിയൻ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
നാവികസേനയുടെ ആണവായുധ വികസനത്തിലെ പുരോഗതിയിൽ താൻ സംതൃപ്തനാണെന്ന് കിം പറഞ്ഞു.