തിരുവനന്തപുരത്ത്: മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ കുടുംബത്തെ സന്ദർശിച്ച് മന്ത്രിമാർ. വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീടുകളിലാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും എത്തിയത്
പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും തിരച്ചിൽ തുടരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ കാണാതായാൽ തിരച്ചിൽ നടത്തുന്നതിന് മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ വീട്ടിൽ 11 ആം നാളാണ് മന്ത്രിമാരെത്തിയത്. 10 ദിവസമായിട്ടും മന്ത്രി പ്രദേശത്തേക്ക് എത്താത്തതിൽ ആക്ഷേപം ഉയരുന്നുവെന്നത് ചൂണ്ടിക്കാണിച്ചപ്പോൾ തിരച്ചിലിനാണ് പ്രാധാന്യം കൊടുത്തത് എന്നായിരുന്നു ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറിന്റെ പ്രതികരണം. ഏറ്റവും നല്ല രീതിയിലുള്ള തിരച്ചിലാണ് നടത്തുന്നത്. അത് ഇപ്പോഴും തുടരുകയാണ്. അതിനു പിന്നിലുള്ള കാര്യങ്ങൾ ചെയ്യുന്നതിനാണ് പ്രാധാന്യം നൽകിയതെന്നും മന്ത്രി പറഞ്ഞു.
മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ വീട്ടിലും മന്ത്രിമാർ സന്ദർശനം നടത്തി. ആദ്യ മണിക്കൂറുകളിൽ തന്നെ കോസ്റ്റ് ഗാർഡിനെ ഇറക്കുന്നതിന് നടപടി വേണമെന്ന ആവശ്യവും വീട്ടുകാർ മന്ത്രിമാർക്കു മുമ്പാകെ ഉന്നയിച്ചു.