തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനവള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി. ബന്ധുക്കളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മരൈൻ എൻഫോഴ്സ്മെന്റിന്റെ കപ്പലും ഹെലികോപ്റ്ററും ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ ആരംഭിച്ചത്.
വ്യാഴാഴ്ചയാണ് മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായത്. എന്നാൽ അപകടം നടന്നിട്ടും കോസ്റ്റൽ പോലീസിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര സഹായമോ രക്ഷാപ്രവർത്തനമോ ഉണ്ടായില്ലെന്നാരോപിച്ചാണ് കുടുംബാംഗങ്ങളും നാട്ടുകാരും രംഗത്തെത്തിയത്. രക്ഷാപ്രവർത്തനം വൈകുന്നുവെന്ന് ആരോപിച്ച് സ്ത്രീകളടക്കമുള്ളവർ മുതലപ്പൊഴി കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് തീരദേശ റോഡിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.