അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്ന ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് വല്ലതും പരീക്ഷിക്കട്ടെ, എന്നായിരുന്നു പാറ്റ് കമ്മിൻസിനെ അനുസ്മരിപ്പിച്ച സാന്റ്നറുടെ വാക്കുകളോട് സൂര്യ പ്രതികരിച്ചത്.
ലോകകപ്പ് ഫൈനൽ പോലൊരു വലിയ വേദിയിലെ സമ്മർദ്ദം എങ്ങനെ അതിജീവിക്കുന്നു എന്ന ചോദ്യത്തിന് സൂര്യയുടെ മറുപടി രസകരമായിരുന്നു. ഫൈനൽ അല്ലെ, നരേന്ദ്ര മോദി സ്റ്റേഡിയം അല്ലേ എന്നൊക്കെ ആശങ്കപ്പെടാൻ സാധ്യതയുണ്ട്. പക്ഷെ എല്ലാത്തിനെയും ലളിതമായി സമീപിക്കാൻ ആണ് ടീമിന് നല്‍കിയിരിക്കുന്ന ഉപദേശം.
ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം സമ്മര്‍ദ്ദമില്ലാതെ നിലനിർത്താനാണ് ഞങ്ങൾ എല്ലായ്പ്പോഴും ശ്രമിക്കുന്നത്. ഇഷാൻ കിഷൻ, അക്സർ പട്ടേൽ, അർഷ്ദീപ് തുടങ്ങിയവർ തമാശകൾ പറഞ്ഞ് മൂഡ് മാറ്റാൻ മിടുക്കരാണ്. ഞാൻ അവരുടെ അടുത്ത് ചെന്ന് ഇന്ന് രാത്രി എന്ത് ഭക്ഷണമാണ് കഴിക്കേണ്ടത്' എന്നൊക്കെയാണ് ചോദിക്കാറുള്ളത്. ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിച്ച് സമ്മർദ്ദം കൂട്ടാറില്ലെന്നായിരുന്നു സൂര്യയുടെ മറുപടി.
ഫൈനലില്‍ പ്രത്യേക വിജയലക്ഷ്യം മുന്‍കൂട്ടി കണ്ടല്ല ഗ്രൗണ്ടിലിറങ്ങുകയെന്നും വിക്കറ്റിന്റെ സാഹചര്യം അനുസരിച്ച് കളിക്കാനാണ് ടീം തീരുമാനിച്ചിരിക്കുന്നതെന്നും സൂര്യ പറഞ്ഞു. തന്റെ സ്ട്രൈക്ക് റേറ്റിലെ ഇടിവിനെക്കുറിച്ചോ വരുൺ ചക്രവർത്തിയുടെ ഫോമിനെക്കുറിച്ചോ തനിക്ക് ആശങ്കയില്ലെന്നും വരുൺ ഇപ്പോഴും ലോക ഒന്നാം നമ്പർ ബൗളറാണെന്നും സൂര്യ വ്യക്തമാക്കി.