പാറ്റ്ന: രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നിയമസഭ കൗൺസിൽ (എംഎൽസി) അംഗത്വം രാജിവെച്ചു. ജനതാദൾ യുണൈറ്റഡ് എംഎൽസി സഞ്ജയ് ഗാന്ധി ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ സെക്രട്ടേറിയറ്റിൽ നേരിട്ടെത്തിയാണ് മുഖ്യമന്ത്രിയുടെ രാജിക്കത്ത് സമർപ്പിച്ചത്.
സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളെ പൂർണമായും മാറ്റിമറിക്കുന്ന ഈ നീക്കം ബിഹാർ ഭരണകൂടത്തിൽ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ഉടൻ തന്നെ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുള്ള പ്രഖ്യാപനം വരുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിലെ ധാരണ പ്രകാരം മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവും ജെഡിയുവിന് കൂടുതൽ മന്ത്രിസ്ഥാനങ്ങളും ലഭിക്കും.
പത്താമൂഴത്തില് മുഖ്യമന്ത്രി കസേരയില്‍ നാലു മാസം മാത്രമാണ് നിതീഷ് ഇരുന്നത്. രണ്ട് പതിറ്റാണ്ടിലധികം മുഖ്യമന്ത്രി കസേരയിലിരുന്ന് ദേശീയ സംസ്ഥാന രാഷ്ട്രീയത്തെ കൈപ്പിടിയിലൊതുക്കിയ അതികായന് ഉചിതമായ പടിയിറക്കം നൽകിയില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്.