ടെഹ്റാൻ: ഭീഷണിയുടെ നിഴലിൽ അമേരിക്കയുമായി ചർച്ചയ്ക്ക് ഒരുക്കമല്ലെന്ന് ഇറാൻ. സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പാക്കിസ്ഥാനിലേക്കു പുറപ്പെടാനിരിക്കെയാണ് കടുത്ത നിലപാടുമായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് രംഗത്തെത്തിയത്.
പാക് തലസ്ഥാന നഗരമായ ഇസ്ലമാബാദിൽ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട ചർച്ചകൾക്കു മുന്നോടിയായാണ് ഇറാന്റെ പ്രതികരണം. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ഇരട്ടിയായി.
വെടിനിർത്തൽ കരാർ ലംഘിച്ചും ഉപരോധം ഏർപ്പെടുത്തിയും ചർച്ചയെ കീഴടങ്ങൽ വേദിയാക്കി മാറ്റാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമമെന്ന് ഗാലിബാഫ് കുറ്റപ്പെടുത്തി.
"ചർച്ചകളെ യുദ്ധത്തിനുള്ള ന്യായീകരണമാക്കി മാറ്റാനാണ് ട്രംപിന്റെ നീക്കം. എന്നാൽ, ഭീഷണികൾക്കു മുന്നിൽ ഞങ്ങൾ മുട്ടുമടക്കില്ല. കഴിഞ്ഞ രണ്ടാഴ്ചയായി യുദ്ധക്കളത്തിൽ പുതിയ കരുനീക്കങ്ങൾ നടത്താൻ ഇറാൻ തയാറെടുത്തു കഴിഞ്ഞു.' -ഗാലിബാഫ് എക്സിൽ പ്രതികരിച്ചു.
വെടിനിർത്തൽ ഇന്ന് അവസാനിക്കും
ചൊവ്വാഴ്ച വൈകുന്നേരത്തോടെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, കരാറിൽ എത്തിയില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. ഇറാനെ പൂർണമായും തകർക്കുമെന്നാണ് യുഎസ് പ്രസിഡന്റിന്റെ ഭീഷണി. ഇതിനു പിന്നാലെ ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതു മേഖലയിൽ വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ്.
യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രുവൻസ് ഇറാൻ കപ്പൽ തടയുകയും പിടിച്ചെടുക്കുകയുമായിരുന്നു. അമേരിക്കയുടെ നടപടിക്കു പിന്നാലെ ഇറാൻ ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടി നൽകിയതായായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമേരിക്ക നടത്തുന്നതു സായുധ കൊള്ളയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ ഖാത്തം അൽഅൻബിയ സെൻട്രൽ ആസ്ഥാനം വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഗാരി പ്രതികരിച്ചിരുന്നു.
അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമങ്ങൾക്കു വിരുദ്ധമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗചി റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയിൽ പറഞ്ഞു. വാഷിംഗ്ടണിന്റെ വൈരുധ്യം നിറഞ്ഞ നിലപാടുകൾ നയതന്ത്രത്തിനു യോജിച്ചതല്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ ഏതു നടപടിയും സ്വീകരിക്കാൻ ഇറാൻ മടിക്കില്ലെന്നും അരാഗചി വ്യക്തമാക്കി.
അമേരിക്കയുടെ മുൻകാല നടപടികൾ രാജ്യത്തു വലിയ അവിശ്വാസമാണു സൃഷ്ടിച്ചതെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പ്രതികരിച്ചു. ഇറാൻ ജനത ഭീഷണികൾക്കു വഴങ്ങില്ലെന്നും ബലപ്രയോഗം കൊണ്ടു തങ്ങളെ കീഴ്പ്പെടുത്താമെന്നു കരുതേണ്ടെന്നും പെസെഷ്കിയാൻ പറഞ്ഞു.