വാഷിംഗ്ടൺ ഡിസി: ടെഹ്റാനിൽ ഇറാൻ പരമാധികാര നേതാവ് ആയത്തുള്ള ഖമനയ്യുടെ വിലാപയാത്രയിൽ പങ്കെടുത്ത ലക്ഷക്കണക്കിനു ജനങ്ങളെ കണ്ടതിൽ തനിക്ക് അദ്ഭുതമുണ്ടെന്നും ഇറാനിലെ ഭൂരിഭാഗം ജനങ്ങളും അന്തരിച്ച പരമോന്നത നേതാവിന് എതിരാണെന്നാണു താൻ വിശ്വസിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വാഷിംഗ്ടണിലെ നാഷണൽ മാളിൽ നടന്ന ‘സല്യൂട്ട് ടു അമേരിക്ക’ചടങ്ങിൽ സംസാരിക്കവേയാണ് ട്രംപിന്റെ പരാമർശം.
ഖമനയ്യുടെ സംസ്കാരച്ചടങ്ങുകൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് മാധ്യമമായ ആക്സിയോസിനു നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാന്റെ ഒട്ടുമിക്ക ഉന്നത നേതാക്കളും ഒരൊറ്റ സ്ഥലത്ത് ഒത്തുകൂടിയ ഈ ചടങ്ങ് വലിയൊരു ‘സൈനിക അവസര’മായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
“അമേരിക്ക വിചാരിച്ചിരുന്നെങ്കിൽ ഇറാന്റെ ഭരണനേതൃത്വത്തെ അവിടെവച്ച് ലക്ഷ്യമിടാമായിരുന്നു. നയതന്ത്ര ചർച്ചകൾ പരിഗണിച്ചാണ് അതിനു മുതിരാത്തത്.
ഒരൊറ്റ ഷോട്ട്, അവരെയെല്ലാം നമുക്ക് ഒന്നിച്ച് ഇല്ലാതാക്കാമായിരുന്നു. എന്നാൽ നമ്മൾ അതു ചെയ്യില്ല, കാരണം അങ്ങനെ ചെയ്താൽ പിന്നീട് നമുക്ക് ചർച്ചകൾ നടത്താൻ അവിടെ ആരും അവശേഷിക്കില്ല’’- ട്രംപ് പറഞ്ഞു.