തേഞ്ഞിപ്പലം: നാല് വർഷ ബിരുദ പരീക്ഷാ തീയതി മാറ്റുന്നതുമായി ബന്ധപ്പെട്ട എംഎസ്എഫ് ഉപരോധസമരത്തിൽ സംഘർഷം. പരീക്ഷ നീട്ടിവയ്ക്കാമെന്ന ഉറപ്പ് പരീക്ഷാ കണ്ട്രോളർ ലംഘിച്ചെന്ന് ആരോപിച്ച് എംഎസ്എഫിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ നടത്തിയ ഉപരോധ സമരമാണ് സംഘർഷത്തിൽ കലാശിച്ചത്.
ഇന്നലെ വൈകീട്ട് നാലോടെ തുടങ്ങിയ പരീക്ഷാഭവൻ ഉപരോധ സമരത്തിനിടെ ജീവനക്കാർ രംഗത്തുവരികയും വാക്കേറ്റം പിന്നീട് സംഘർഷത്തിലെത്തുകയുമായിരുന്നു. തേഞ്ഞിപ്പലം പോലീസ് പരീക്ഷാഭവനിൽ എത്തിയെങ്കിലും പരീക്ഷാ കണ്ട്രോളറുടെ ഓഫീസ് വിദ്യാർഥികൾ പൂട്ടിയിട്ടതിനാൽ അകത്തേക്ക് പ്രവേശിക്കാനായില്ല.
പരീക്ഷ പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലായിരുന്നു യൂണിയൻ ഭാരവാഹികൾ. ഇതിനിടെ ഓഫീസിനുള്ളിൽ കുടുങ്ങിയ ജീവനക്കാരെ പുറത്തിറക്കണമെന്ന ആവശ്യവുമായി ഇടത് സർവീസ് സംഘടന ഭാരവാഹികൾ രംഗത്തെത്തുകയും വാക്കുതർക്കമുണ്ടാകുകയും സംഘർഷത്തിനിടയാക്കുകയുമായിരുന്നു.
തേഞ്ഞിപ്പലം സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേ തിരിഞ്ഞ ഇടതു ജീവനക്കാരെ പോലീസ് ബലംപ്രയോഗിച്ച് തിരിച്ചയച്ചു. ബിരുദ വിദ്യാർഥികളുടെ ഇന്റേണ്ഷിപ്പ് സമയത്തുതന്നെ നാലാം സെമസ്റ്റർ പരീക്ഷകൾ മേയ് ഏഴ് മുതൽ നടത്താൻ തീരുമാനിച്ചതാണ് പ്രതിഷേധത്തിനിടയാക്കിയത്. പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികളായ എംഎസ്എഫ് നേതാക്കൾ പരീക്ഷാഭവൻ ഉപരോധിച്ചിരുന്നു.
സമരത്തെത്തുടർന്ന് നടന്ന ചർച്ചയിൽ പരീക്ഷകൾ മേയ് 11ലേക്ക് മാറ്റുമെന്ന് കണ്ട്രോളർ രേഖാമൂലം ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ഈ ഉറപ്പ് പാലിക്കാനോ പരീക്ഷാ തിയതി പുനഃക്രമീകരിച്ച് ഉത്തരവിറക്കാനോ അധികൃതർ തയാറായില്ലെന്നാണ് ആരോപണം.
ഒടുവിൽ വൈസ് ചാൻസലർ ഇടപെടുകയും പരീക്ഷകൾ പുനഃക്രമീകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇതിനെത്തുടർന്ന് കണ്ട്രോളറുടെ ഓഫീസിൽ ഫയൽ നടപടികൾ ആരംഭിച്ചതോടെയാണ് വൈകുന്നേരം അഞ്ചോടെ സമരം അവസാനിപ്പിച്ചത്. സർവകലാശാല യൂണിയൻ ചെയർപേഴ്സണ് പി.കെ. ഷിഫാന, ജനറൽ സെക്രട്ടറി സുഫിയാൻ വില്ലൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം സൽമാൻ കാപ്പിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.