തൃശൂർ: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടേത് സ്ത്രീവിരുദ്ധ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കാന്തപുരത്തിന്‍റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണ്. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണിതെന്നും രമേശ് പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും രമേശ് ചോദിച്ചു. സ്ത്രീസമൂഹത്തെ അപമാനിക്കുകയും അവരുടെ വ്യക്തിബോധത്തെയും സ്വാതന്ത്ര്യബോധത്തെയും ചോദ്യംചെയ്തിട്ടും എന്തുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
നാട്ടിൽ നടക്കുന്ന സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ച് പ്രതികരിക്കുന്ന മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലെ മൗനം ദുരൂഹമാണ്. ഇത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാത്തെ ഇസ്ലാമിയുമായും കാന്തപുരവുമായും മുസ്‌ലിം ലീഗ് മുഖാന്തരം നടത്തിയ ബാന്ധവത്തിന്‍റെ ബാക്കിപത്രമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കാന്തപുരവും ജമാഅത്തെ ഇസ്‌ലാമിയും മുഖ്യമന്ത്രിയെ സഹായിച്ചു. കേരളത്തിലെ സ്ത്രീസമൂഹത്തെ വെല്ലുവിളിക്കുന്ന സമീപനത്തോട് സർക്കാർ സ്വീകരിക്കുന്ന മൗനം പ്രതിഷേധാർഹമാണെന്നും എം.ടി. രമേശ് പറഞ്ഞു.