മ്യൂണിക്ക് റാലിയിൽ വണ്ടിയോടിച്ചു കയറ്റി രണ്ടുപേരെ വധിച്ച അഫ്ഗാൻ പൗരന് ജീവപര്യന്തം
മ്യൂണിക്ക്: ട്രേഡ് യൂണിയൻ റാലിയിലേക്ക് കാർ ഓടിച്ചുകയറ്റി രണ്ടു പേരെ കൊലപ്പെടുത്തിയ അഫ്ഗാൻ പൗരന് ജർമൻ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ഫർഹാദ് എന്നറിയിപ്പെടുന്ന പ്രതിക്ക് മ്യൂണിക് ഹയർ റീജണൽ കോടതി വിധിച്ച ശിക്ഷ പ്രകാരം 15 വർഷത്തിനുശേഷമേ പരോൾ ലഭിക്കൂ.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വേതനവർധന ആവശ്യപ്പെട്ട് മ്യൂണിക് നഗരത്തിൽ നടന്ന ട്രേഡ് യൂണിയൻ റാലിയിലേക്ക് പ്രതി കാർ ഓടിച്ചു കയറ്റുകയായിരുന്നു. 37 വയസുള്ള സ്ത്രീയും ഇവരുടെ രണ്ടു വയസുള്ള പെൺകുഞ്ഞുമാണ് മരിച്ചത്. 40 പേർക്കു പരിക്കേറ്റു.
രണ്ടു കൊലപാതക കുറ്റങ്ങൾക്കു പുറമേ, 23 കൊലപാതകശ്രമങ്ങളും പ്രതിക്കെതിരേ ചുമത്തി. മതപരമായ കാരണങ്ങളാലാണ് പ്രതി കൃത്യം നിർവഹിച്ചത് എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.