തൊടുപുഴ: തുടര്‍ച്ചയായുണ്ടാകുന്ന കൊലപാതകങ്ങളില്‍ നടുങ്ങി ഇടുക്കി ജില്ല. അടിക്കടിയുണ്ടാകുന്ന അക്രമസംഭവങ്ങളും കൊലപാതകങ്ങളും ജില്ലയെ അതീവ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. കൂടുതല്‍ കൊലപാതക കേസുകളിലും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതിസ്ഥാനത്തു വരുന്നത്. ലഹരിയുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം അക്രമങ്ങള്‍ക്കു കാരണമെന്നാണ് വിലയിരുത്തല്‍. സംഘം ചേര്‍ന്ന് ലഹരി ഉപയോഗം മൂലമുണ്ടാകുന്ന തര്‍ക്കങ്ങളും പലപ്പോഴും ക്രൂരമായ കൊലപാതകത്തിലെത്തുന്നുണ്ട്.
മാതാപിതാക്കളെ മകന് കൊലപ്പെടുത്തിയതും അമ്മയെയും സഹോദരനെയും യുവാവ് കൊലപ്പെടുത്തി മൃതദേഹങ്ങള്‍ മറവുചെയ്തതും ജില്ലയെ ഞെട്ടിച്ച സംഭവങ്ങളാണ്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതും മകന്റെ കൈകളാല്‍ പിതാവ് കൊല്ലപ്പെട്ട സംഭവവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഒടുവിലത്തേതാണ് തൊടുപുഴ ഇടവെട്ടി മൈലാടുംപാറയില്‍ അമ്മയെ ലഹരിക്കടിമയായ മകന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവം.
മൈലാടുംപാറ തറപ്പേല്‍ റെയ്ച്ചല്‍ (63) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന് ലിജോയെ (38) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ഥിരമായി ലഹരിക്കടിമയായ പ്രതി മദ്യലഹരിയിലാണ് ക്രൂരകൃത്യം നടത്തിയത്. പണം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കഴിഞ്ഞ ദിവസം എഴുകുംവയലില്‍ ദമ്പതികളെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലും മകന്റെ അമിത ലഹരി ഉപയോഗമായിരുന്നു. എഴുകുംവയല്‍ പാറത്തറയില്‍ അപ്പച്ചന് എന്നു വിളിക്കുന്ന ആന്റണി (55), ഭാര്യ വത്സമ്മ (50) എന്നിവരാണ് കഴിഞ്ഞ ദിവസം വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകന് അജീഷിനെയാണ് പോലീസ് പിടികൂടിയത്.
അമ്മയെയും മകനെയും യുവാവ് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം നെടുങ്കണ്ടം പച്ചടിയിലാണ് ഉണ്ടായത്. പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ ശരീരാവശിഷ്ടങ്ങളാണ് മറവു ചെയ്ത നിലയില്‍ കണ്ടെത്തിയത്. മേരിക്കുട്ടിയുടെ മകന് സജിയാണ് കൊലപാതകങ്ങള്‍ നടത്തിയത്. കൊലാപതകത്തിനു ശേഷം നാളുകള്‍ കഴിഞ്ഞാണ് സംഭവം പുറംലോകം അറിയുന്നത്.
ഉടുമ്പന്നൂര്‍ പെരിങ്ങാശേരി ബൗണ്ടറിയില്‍ അനുജനാണ് ജ്യേഷ്ഠനെ കുത്തിക്കൊന്നത്. പെരിങ്ങാശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി-58) വിനെയാണ് അനുജൻ കുട്ടപ്പായി എന്നു വിളിക്കുന്ന ബിജു (53) കൊലപ്പെടുത്തിയത്. ഇരട്ടയാറില്‍ ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ ഉപ്പുകണ്ടം വയലുങ്കല്‍ രാഹുല്‍ സണ്ണി (33) മര്‍ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാളുടെ സുഹൃത്ത് ഇരട്ടയാര്‍ വള്ളോപ്പള്ളില്‍ സജയൻ രാമചന്ദ്രനെ (33) പോലീസ് പിടികൂടിയിരുന്നു.
കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ കുടുംബപ്രശ്നത്തെത്തുടര്ന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് കല്ലുമാലിക്കല്‍ പാപ്പച്ചന്റെ മകന് രാജന് (26) കുത്തേറ്റു മരിച്ചത്.
ബന്ധുവും അയല്‍വാസിയുമായ കല്ലുവേലിക്കല്‍ അനൂപിനെ (22) കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. ഏലപ്പാറയില്‍ ലോഡ്ജില്‍ ഒന്നിച്ചുകഴിഞ്ഞിരുന്ന ഹോട്ടല്‍ ജീവനക്കാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടിരുന്നു. കോതമംഗലം സ്വദേശി മനു ജോസഫാ (45) ണ് കൊല്ലപ്പെട്ടത്. ബംഗാള്‍ സ്വദേശി സെയ്ഫുദീന്‍ മണ്ഡല് (33) പോലീസിന്റെ പിടിയിലാകുകയും ചെയ്തു .
നാട്ടുകാര്‍ നോക്കിനില്‍ക്കെയാണ് തൂക്കുപാലം ടൗണില്‍ യുവാവ് കുത്തേറ്റു മരിച്ചത്. ഓട്ടോ തൊഴിലാളിയായ രതീഷ് സി. നായര്‍ (39) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ പിതൃസഹോദര പുത്രന് അനൂപ് വിശ്വനാഥനാണ് (41) കൊലപാതകം നടത്തിയത്.
മകന് തലയ്ക്കു കല്ലുകൊണ്ട് ഇടിച്ചതിനെത്തുടര്‍ന്ന് ഉടുമ്പന്നൂര്‍ അമയപ്ര നെടുമറ്റത്തിന്‍കരയില്‍ വേലപ്പന് (75) കൊല്ലപ്പെട്ട സംഭവം നടന്നത് ഫെബ്രുവരിയിലാണ്. കേസില്‍ മകന് രാജേഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു.
ഉപ്പുതറ മത്തായിപ്പാറയില്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം നടന്നത് ജനുവരിയിലാണ്. മത്തായിപ്പാറ എംസി കവലയ്ക്കു സമീപം മലേക്കാവില് രജനിയെ (38) തലയ്ക്ക് മാരകമായി പരിക്കേറ്റ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ് സുബിനെ (രതീഷ് -40) വീടിനു സമീപത്തെ കൃഷിയിടത്തില്‍ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
അടിമാലിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ കരുനാഗപ്പള്ളി വെളിയില്‍ കിഴക്കേതില്‍ പാപ്പച്ചനെ (65) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം പിന്നീട് കൊലപാതകമെന്നു തെളിഞ്ഞിരുന്നു. പാപ്പച്ചന്റെ സുഹൃത്തും അടിമാലിയില്‍ താമസിക്കുന്ന സൂര്യനെല്ലി സിങ്കുകണ്ടം സ്വദേശി ആരോഗ്യദാസ് (46) ആയിരുന്നു പ്രതി.
ഇതിനു പുറമേ ഒട്ടേറെ അക്രമസംഭവങ്ങളും ജിലയില്‍ ഈ വര്‍ഷം നടന്നു. ബാറില്‍ നടന്ന അടിപിടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പല സംഭവങ്ങളിലും കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.